4/2/18

മലേഷ്യ .... Firefly park





ഇന്ത്യയെ ഒരു വലിയ ചൂലെടുത്ത് വൃത്തിയാക്കിയതാണ് 'മലേഷ്യ'. അടുത്തൊരുനാള്‍
മലേഷ്യയെ പറ്റിയുള്ള സംസാരത്തിൽ ഒരു കൂട്ടുകാരി പറഞ്ഞതാണിത്.അടുത്ത
പത്തിരുപത് വർഷം കൊണ്ട് ഇന്ത്യയും ഇങ്ങനെയൊക്കെയാവുമെന്ന് പതിനഞ്ചു വർഷം
 മുൻപ് അവിടെ താമസിച്ചിട്ടുള്ള ഞാനും വിചാരിച്ചിരുന്നതാണ്.

തായ്‌ലാൻഡിനോടും സിംഗപ്പൂരിനോടും അതിർത്തി പങ്കിടുന്നതാണ് മലേഷ്യയുടെ
ഒരു ഭാഗം.തെക്കു- കിഴക്കൻ ഏഷ്യയിലുള്ള രാജ്യമാണിത്.കേരളത്തിന്റേതു പോലത്തെ
കാലാവസ്ഥയാണെങ്കിലും വർഷത്തിൽ പന്ത്രണ്ട് മാസവും ഇടിവെട്ടും
മിന്നലുമൊക്കെയായിട്ടുള്ള മഴയുണ്ടാവാറുണ്ട്.അതുകൊണ്ടു തന്നെ അന്തരീക്ഷവും
ചെടികളും മരങ്ങളും എല്ലാം വൃത്തിയും  വെടിപ്പുള്ളതുമാണ്.

തദ്ദേശനിവാസികൾക്ക് പ്രധാനമായും 'മലയ്, ചൈനീസ്, ഇന്ത്യ (തമിഴ്)  വംശജരാണ്.
ഇന്ത്യക്കാരിൽ ഇപ്പോൾ നമ്മൾ അവിടെ കാണുന്നത് മിക്കവാറും അവരുടെ
മൂന്നാമത്തേയോ - നാലാമത്തേയോ തലമുറയിൽ പെട്ടവരെയായിരിക്കും.
ഇപ്പോഴും തമിഴ് സംസ്കാരവും ഭാഷയും പിന്തുടരുന്നവരുമാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും 'മലേഷ്യൻസ്'എന്നഭിമാനത്തോടെ   
അറിയാനാണ് അവരുടെ ആഗ്രഹം. ജോലി തേടിയോ പഴയകാലത്തെ 'തൊട്ടുകൂടായ്‌മ',
തീണ്ടൽ എന്നതിൽ നിന്നും രക്ഷ നേടിയോ എത്തിയിട്ടുള്ളവരാണ് ആദ്യത്തെ തലമുറ,
ഇതൊക്കെ അവിടെയുള്ളവരിൽ നിന്നുമുള്ള കേട്ടുകേൾവിയാണ്.

Ringgit യാണ് അവിടത്തെ കറൻസി.ഒരു Ringgit ഏകദേശം 16 രൂപയാണ്. നമ്മളെക്കാളും
രണ്ടര മണിക്കൂർ മുന്നോട്ടിലാണ് മലേഷ്യ.

അവരുടെ പ്രാദേശിക ഭാഷയായ 'ബഹാസ' യുടെ അക്ഷരങ്ങൾ ഇംഗ്ലീഷ് ഭാഷയുടെ
ലിപികൾ പോലെയാണ്.പക്ഷെ ഉച്ചാരണം വ്യത്യസ്തമാണ്.ഇതറിയാതെ
ഇംഗ്ലീഷ് വായിക്കുന്നതുപോലെ വായിച്ചിട്ടുണ്ടാക്കിയിട്ടുള്ള അബദ്ധങ്ങൾ ധാരാളം.
പറയുന്ന വാക്കിന്റെയോ വാചകത്തിന്റെയോ കൂടെ 'ലാ' കൂട്ടി ചേർത്തു പറയുന്നതും
സംസാരിക്കുമ്പോൾ വാക്കുകളെ തുപ്പി പറയുന്നതു പോലെയുള്ള സംസാരരീതിയും  
ഇന്നും കേട്ടിരിക്കാൻ കൗതുകമാണ്.പ്രാദേശിക നിവാസികൾ വളരെ സൗഹാര്‍ദ്ദപരമായ
പെരുമാറ്റമാണ് എല്ലാവരോടും.

petronas, meenara kl( revolving restaurant), genting theme park, കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന
ഷോപ്പിംഗ് മാൾ  അങ്ങനെ എല്ലാ ആധുനിക സാങ്കേതികവിദ്യകളോടും
സൗകര്യങ്ങളോടും കൂടിയിട്ടുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏറെയുണ്ട്.  
എന്നാലും Selangor നദി തീരത്തുള്ള മിന്നാമിനുങ്ങളുടെ കൂട്ടം, അവയെ കാണാനുള്ള യാത്ര രാത്രി 8 മണിയോടെയാണ് തുടങ്ങുക.നദി തീരത്തുള്ള കണ്ടൽവൃക്ഷങ്ങളിലാണ് ഇവയെ കാണുക.
അവർക്ക് ശല്യമാകാതിരിക്കാൻ തുഴയുന്ന ബോട്ടിലാണ് യാത്ര. ഫോട്ടോയോ വീഡിയോ
ഒന്നും എടുക്കാൻ സമ്മതിക്കാറില്ല എന്തിനേറെ ഞങ്ങൾ തമ്മിൽ സംസാരിക്കാൻ
പോലും ബോട്ട് തുഴയുന്നയാൾ സമ്മതിച്ചില്ല. ' പലതുള്ളി  പെരുവെള്ളം' എന്ന് പറയുന്നതു
പോലെ മിന്നുന്ന പ്രാണികൾ,ആ വൃക്ഷത്തിൽ മാത്രമേ കാണുകയുള്ളൂ
എന്നാണ് ഗൈഡ് പറയുന്നത്.ക്രിസ്തുമസ്സ് മരത്തിലും മറ്റും അലങ്കാരമായിടുന്ന
മിന്നിത്തിളങ്ങുന്ന ആ ചെറിയ ബൾബുകളെയാണു കാണുമ്പോള്‍ ഓർമ്മ വരുക.

its cheating, എന്തും ഏതും സംശയത്തോടെ കാണുന്ന മുബൈയിൽ നിന്നും വന്ന
ഞങ്ങളുടെ കൂട്ടുകാരൻ കുറെ നേരം 'fireflies' കാണാൻ കാത്തിരുന്നിട്ടും   കാണാൻ
പറ്റാത്ത ദേഷ്യത്തിലായിരുന്നു.പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ആ വിസ്മയത്തെ
അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു. ഒരു പക്ഷെ മെട്രൊ നഗരത്തിൽ വളർന്നതിന്റെ
ചില നഷ്ടങ്ങളായിരിക്കാം. ഗൈഡ്, അയാളുടെ സംശയം തീർക്കാനായിട്ട് മരങ്ങളുടെ
അടുത്ത് ബോട്ട് നിറുത്തി, ഓരോ മിന്നാമിനുങ്ങിനെയും ശ്രദ്ധിക്കാനുള്ള നിർദ്ദേശം
തരുകയായിരുന്നു.പിന്നീടങ്ങോട്ട് അയാളെ വിശ്വസിപ്പിച്ചെടുക്കാനുള്ള
പരിശ്രമത്തിലായിരുന്നു, ഞങ്ങൾ.

ഇതൊക്കെ കണ്ടുകൊണ്ട് രാത്രിയുടെ നിശബ്ദതയിലുള്ള ആ  യാത്ര, ശരിക്കും
പുതിയ ഒരനുഭവമാണ് നമ്മുക്ക് സമ്മാനിക്കുക.

ഭക്ഷണശാലയിൽ, ചുറ്റും കടലായതു കൊണ്ടായിരിക്കാം  കടലില്‍ നിന്നും ലഭിക്കുന്ന
ഭക്ഷ്യസമ്പത്തുകളുടെ വൈവിധ്യം ഒന്നു വേറെ തന്നെ.
നമ്മൾ ഇഞ്ചി - വെളുത്തുള്ളിയുടെ പേസ്റ്റ് ചേർക്കുന്നതു പോലെയാണ്  അവർക്ക്
'Shrimp paste'. ഏതൊരു ഭക്ഷണപാചകവിധിയിലും ചേർത്തിരിക്കും. അതിൻ്റെ മണവും
രുചിയും രൂക്ഷമാണ്.മത്സ്യമാംസങ്ങള്‍ തിന്നാത്തവരായി അവിടെ ആരെങ്കിലുമുണ്ടോ
എന്ന് സംശയമാണ്.

മലേഷ്യയെപ്പറ്റി പറയാനാണെങ്കിൽ ഏറെയുണ്ട്. എന്നാലും ഇനിയും ഒരവസരം
കിട്ടിയാൽ പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് 'മിന്നാമിനുങ്ങളുടെ ഈ ഉദ്യാനം'.




3/8/18

എന്നെ_സ്വാധീനിച്ച_വനിതാവ്യക്തിത്വം

 ഹൈക്കോടതി മുൻജഡ്ജി, കുടുംബക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി.........ഈ അടുത്ത ദിവസം അന്തരിച്ച ജസ്റ്റീസ് ഡി.ശ്രീദേവി. എനിക്കവരെ TV യില്‍ കൂടിയുള്ള പരിചയം മാത്രമേയുള്ളൂ. എന്നാലും അവരുടെ മരണവാർത്ത വായിച്ചപ്പോൾ മൂടിക്കിടന്ന കുറെ ഓർമ്മകളാണ് എന്നിലേക്ക് തെളിഞ്ഞു വന്നത്.
അച്ഛന്റെ ജോലിയുടെ ഭാഗമായിട്ടുള്ള ഉദ്യോഗക്കയറ്റം ആയപ്പോള്‍ ഓഫീസിന്റെ
 മട്ടു മാറി.കുരുത്തം കെട്ടൊരു ഉത്തരവിറങ്ങി. അച്ഛൻ അതിനെതിരായി
കേസുനടത്തേണ്ടി വന്നു. വാദിയും പ്രതിയും-ഞങ്ങളും അവരും
കുടുംബസുഹൃത്തുക്കളാണ്. തീരുമാനം  നടപ്പിലാക്കേണ്ട സമയത്ത് ഓഫീസിലെ
നിയമവിദഗ്ദ്ധയായിരുന്നു ഈയിടെ അന്തരിച്ച ജസ്റ്റിസ് ഡി ശ്രീദേവി.


' നീതി എന്താണോ, അത് നടപ്പിലാക്കണം', എന്നതായിരുന്നു അച്ഛൻ അവരെ കണ്ടപ്പോൾ
  പറയാനുണ്ടായിരുന്നത്. ആ സമയത്ത് അവിടേക്ക് വന്ന സുഹൃത്തായ എതിർകക്ഷിയെ
പരിചയപ്പെടുത്തിയപ്പോൾ, 'ഞങ്ങൾ മീറ്റ് ചെയ്തു എന്നായിരുന്നു' , മറുപടി.
പ്രത്യേകിച്ചു വികാരങ്ങളൊന്നും പുറത്തു കാണിക്കാത്ത അച്ഛൻ അതൊക്കെ വീട്ടിൽ
ഞങ്ങളോട് പറഞ്ഞപ്പോൾ, ആ മാനസികാവസ്ഥ ഞങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.
അഞ്ചര കൊല്ലമായി നടത്തുന്ന ആ  കേസ്സിന്റെ വിധിയെക്കുറിച്ചുള്ള ഞങ്ങളുടേയും
പ്രതീക്ഷ അവസാനിക്കുകയായിരുന്നു.
.മാഡം ജസ്റ്റിസ് ഡി ശ്രീദേവി അച്ഛന്  അനുകൂലമായി ശിപാര്‍ശ ചെയ്തു.അനുകൂല വിധി
സമ്പാദിച്ചു ആ ഉപദേശമാണ്‌ പ്രമോഷൻ  ആകുന്നതിനു നിമിത്തമായത്.അല്ലെങ്കിലും
നമ്മുടെ ചിന്തകൾക്കും അഭിപ്രായങ്ങൾക്കും ഒന്നും യാതൊരു അർത്ഥവുമില്ലല്ലോ?
ഒരു പക്ഷേ ആ ഫലം വിപരീതമാണെങ്കിലും അച്ഛൻ ജോലി രാജി വെക്കുകയോ
ആത്മഹത്യ ചെയ്യുകയോ ചെയ്യില്ല എന്നറിയാം. എന്നാലും സത്യത്തിനും നീതിക്കും
ഏറെ പ്രാധാന്യം കൊടുക്കുന്ന അദ്ദേഹം, ഞങ്ങളെ പഠിപ്പിച്ചതും കാണിച്ചു തന്നതുമായ
മൂല്യങ്ങളാണ് ഉന്മൂലനം ചെയ്യപ്പെടുക.


സത്യം, നീതി, ന്യായം ......എല്ലാം ഒരു പടി പുറകിലോട്ടു നിൽക്കുന്ന ഈ കാലഘട്ടത്തിൽ,


"നിങ്ങൾ എന്താണോ ...അത് ആകാൻ ശ്രമിക്കുക"

എനിക്ക് ഇന്നും അങ്ങനെയൊരു തീരുമാനത്തിലുറച്ചു നിൽക്കാൻ സാധിക്കുന്നത്. ഇങ്ങനെയുള്ള ചില അനുഭവങ്ങള്‍ കൊണ്ടാണ്.

2/19/18

നൈനിറ്റാള്‍



ചെങ്കുത്തായ മലകൾക്കിടയിലൂടെയുള്ള 'ഹെയർ പിൻ' വളവുകളും തിരിവുകളുമായിട്ട് മുന്നേറുമ്പോൾ, അങ്ങോട്ട് പോകുന്നവരിൽ പലരും ഫോൺക്യാമറ തൊട്ട് അങ്ങേയറ്റം 'ഹൈ ട്ടെക്ക് ' ക്യാമറയിൽ മനോഹരമായ ദൃശ്യങ്ങളെ ഒപ്പിയെടുക്കുന്നതു കാണാം.മനോഹരമായ ഭൂപ്രകൃതി കനിഞ്ഞാനുഗ്രഹിച്ച ഉത്തരാഖണ്ഡിലെ 'നൈനിറ്റാൾ', സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2084 മീറ്റർ ഉയരമുള്ള 'ഹിൽ സ്റ്റേഷൻ' ആണ്.മൂന്നു ദിവസം അടുപ്പിച്ച് അവധി കിട്ടിയതു കൊണ്ട് അങ്ങോട്ടുള്ള സഞ്ചാരികളുടെ തിരക്ക് കൂടുതലാണ്.

ഉച്ചയോടെ ഞങ്ങൾ അവിടെ എത്തിച്ചേർന്നു. വിനോദസഞ്ചാരികളെ സ്വീകരിക്കാൻ എന്ന പോലെ ആ പ്രദേശം മുഴുവൻ പലതരം ഗൈഡുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചിലർ താമസിക്കാനുള്ള സൗകര്യങ്ങളെ ക്കുറിച്ചാണെങ്കിൽ മറ്റു ചിലർ പ്രാദേശിക കാഴ്ചകൾ കാണിക്കാനുള്ള ഗൈഡുകളായിരിക്കും.അവിടത്തെ കാഴ്ചകളുടെ 'പോസ്റ്റ്കാർഡുകൾ' ഒരു ആൾബത്തിലാക്കി, പടത്തിനോടപ്പം കൈ ഇടത്തോട്ടും വലത്തോട്ടും പുറകിലോട്ടും ചൂണ്ടി കാണിച്ചാണ് വിവരണം. നമ്മൾ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി കഴുത്ത് ഉള്ളുക്കണ്ട എന്നതിനാലും വിലപേശലിൽ നമ്മൾ പറഞ്ഞതിനേക്കാളും 50 രൂപയല്ലേ കൂടുതല്ലേയുള്ളൂ എന്ന സമാധാനം കൊണ്ടും വേഗം തന്നെ ഞങ്ങൾ അവരുടെ കൂടെ യാത്ര പുറപ്പെട്ടു.

എല്ലാം വളരെ പെട്ടെന്ന് എന്ന പോലെയാണ് 'റേറ്റ്' ഉറപ്പിക്കുക. പറഞ്ഞ 'റേറ്റ്' കൂടി പോയോ എന്ന് സംശയിക്കാനോ അതിനെയോർത്ത് വിഷമിക്കാനോ സമയം ഇല്ലാത്തതു പോലെ, ഞങ്ങളും രണ്ടു ഗൈഡുമാരും കൂടി ഏതോ 'റോളർ കോസ്റ്റർ' പോകുന്നത് പോലെ കാർ ഞങ്ങളേയും കൊണ്ട് പാഞ്ഞു.പ്രധാന ഗൈഡു, ഏതോ റേഡിയോ ജോക്കി (RJ) യെ പോലെ നിറുത്താതെ കാര്യങ്ങൾ ഞങ്ങൾക്ക് ഓരോന്നും വിവരിച്ചു തരുന്നുണ്ട്.വിരുന്നുകാരായ ഞങ്ങള്‍ തമ്മില്‍ മലയാളത്തിലാണ് വര്‍ത്തമാനം പറയുന്നത്, അതിലെ വല്ല ഇംഗ്ലീഷ് വാക്കുകള്‍ കേട്ടു കൊണ്ടായിരിക്കും, അതിനേക്കുറിച്ചും വാചാലനാവുകയാണ്. ഇനി അയാള്‍ മലയാളി ആണോ എന്ന് സംശയിക്കാതിരുന്നില്ല.

തല്ലിത്താൽ, മല്ലിത്താൽ, ടിഫിൻടോപ്പ്, ചൈന പീക്ക്, മാൾ റോഡ്, ടിബറ്റിൻ മാർക്കറ്റ് .........അതിമനോഹരമായ തടാകങ്ങളും അതുപോലെതന്നെ മലനിരകളുമൊക്കെയായി ഒറ്റ നോട്ടത്തില്‍ തന്നെ സഞ്ചാരികളുടെ പറുദ്ദീസ എന്നറിയപ്പെടുന്ന നൈനിറ്റാള്‍ നയനമനോഹരമാണ്.ഹിന്ദു പുരാണങ്ങളിൽ നൈനിറ്റാൾ -നെ പറ്റിയുള്ള പരാമർശം ഉണ്ട്.ഡിസംബർ - ജനുവരി മാസങ്ങളിൽ മഞ്ഞുവീഴ്ചക്ക് ഏറെ പേരു കേട്ട സ്ഥലമാണിത്. ഞങ്ങൾ പോയതിന്റെ രണ്ടു ദിവസം മുൻപ് മഞ്ഞുവീഴ്ചയുണ്ടായിരുന്നു. ഐസ് , റോഡിന്റെ വശങ്ങളിൽ കാണാനുണ്ടായിരുന്നു.

ഗൈഡിന്റെ വിവരണം കേട്ടുകൊണ്ടുള്ള യാത്രയിൽ 'സഡൻ ബ്രേക്ക് ', 'റോക്ക് ക്ലൈമ്പിങ് 'ന്റെ സ്ഥലം കാണിച്ചു തന്നു.വേനൽക്കാലത്ത് ധാരാളം ആൾക്കാർ അതിനായിട്ട് അവിടെ വരാറുണ്ടത്ര. പിന്നെയും പോകുന്ന പോക്കിൽ അടുത്ത 'സഡൻ ബ്രേക്ക് 'തല്ലിത്താൽ ' ലേക്ക് -യും അതിനടുത്ത കുതിര സവാരി. ആളുകളുടെ തിരക്കും കുതിര ചാണകത്തിന്റെ മണവുമായി വേഗം തന്നെ ഞങ്ങളവിടെ നിന്ന് സ്ഥലം വിട്ടു.എന്തായാലും ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും അയാൾ നിൽക്കേണ്ട സ്ഥലം കാണിച്ചു തരും ഞങ്ങളുടെ കാമറ മേടിച്ച് സ്വമേധയാ ചെയ്യുന്ന ഒരു സഹായം പോലെ ഫോട്ടോ എടുത്തു തരും.

സമുദ്ര നിരപ്പിൽ നിന്ന് 2600മീ. ഉയരത്തിലാണ് ചൈനാ പീക്ക്, ബൈനാക്കുലേർസ്' ആയിട്ടുള്ള അടുത്ത ഒരു കൂട്ടം ഗൈഡുമാരെ കാണാം. അവിടെനിന്ന് നമുക്ക് ഹിമാലയം കാണാം. ബൈനാക്കുലേർസ്'-യിൽ കൂടിയുള്ള ഹിമാലയവും മൂടൽമഞ്ഞും നൈനിറ്റാൾ സിറ്റിയും ........മനോഹരമായ പ്രകൃതിദൃശ്യങ്ങളുള്ള പടങ്ങളുടെ കലണ്ടറുകളും പോസ്റ്റ് കാർഡുകളിലുമൊക്കെ മാത്രം കണ്ടിട്ടുള്ള ആ സൗന്ദര്യമായിരുന്നു അവിടെയെല്ലാം. അനിർവചനീയം. നമ്മുക്ക് അഭിമാനിക്കാവുന്ന സ്ഥലങ്ങള്‍.

പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം ഏലയ്ക്കാ യും ഇഞ്ചിയും ഇട്ട ചായയും മാഗി നൂഡില്‍സ് -ന്‍റെ കടകളും സുലഭം. ഇഞ്ചി ഇട്ടു തിളപ്പിച്ച ചായ എനിക്കിഷ്ടമാണെങ്കിലും ഏലയ്ക്കായ് ഇട്ടത്, എന്തോ എനിക്ക് പായസം കുടിക്കുന്നത് പോലെയാണ് തോന്നാറുള്ളത്.ആ ചായക്കപ്പുകളും തിന്നതിന്റെ ബാക്കിയുമൊക്കെയായി ആ സ്ഥലങ്ങൾ വൃത്തിക്കേടാക്കുന്നതിലും എല്ലാവരും നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. അതും നമ്മുടെ സംസ്കാരം!

ഏകദേശം 2 മൈൽ ചുറ്റളവുള്ള 'മല്ലിത്താൽ' തടാകത്തിൽ പെഡൽ ബോട്ടുകൾ & തുഴയുന്ന ബോട്ടുകളൊക്കെയായി അവിടെ എത്തിയ വിരുന്നുകാരൊക്കെ തിരക്കിലാണ്.അതിനടുത്തതാണ് 'മാൾ റോഡ്' & ടിബറ്റിൻ മാർക്കറ്റ്, അത്യാവശ്യം ഷോപ്പിംഗ് അവിടെ നടത്താം. അതിഥികളില്‍ മിക്കവരും ഡല്‍ഹിയില്‍നിന്ന് വന്നിട്ടുള്ളതാണ്. അങ്ങനെ ഇവിടെയുള്ളവരെ അവിടെ പോയി പരിചയപ്പെട്ടു വെന്ന് പറയാം.







ആവശ്യത്തിന് ക്ഷമയുണ്ടെങ്കിൽ പ്രത്യേകിച്ച് ക്യു(queue) നിൽക്കാൻ , അത്യാവശ്യത്തിനു സാഹസത്തിനും അതിലേറെ നയനമനോഹരമായ ഒരു അവധിക്കാലം നമ്മുക്ക് സമ്മാനിക്കുന്ന ഒരു സ്ഥലമാണ്, നൈനിറ്റാൾ!

1/20/18

നെല്ലിയാമ്പതി



ജീവൻ തുടിക്കുന്ന രീതിയിലുള്ള സ്വർണ്ണാഭരണങ്ങളുടേയും സാരിക്കടകളുടേയും ഒരാൾ പൊക്കത്തിൽ വലുപ്പമുള്ള ഫ്ളക്സ് ബോർഡുകളുടെ പരസ്യങ്ങളാണ്, കേരളത്തിലുള്ള യാത്രകളിൽ എന്നെ കൂടുതൽ ആകർഷിക്കാറുള്ളത്. അതിനു വിപരീതമായി പാലക്കാടിലെ (നെന്മാറ)  കരിമ്പനകളും നെൽപ്പാടങ്ങളും കണ്ടു കൊണ്ടുള്ള യാത്ര, അനിർവ്വചനീയമായ കാഴ്ചകളാണ് നമുക്ക്  തരുന്നത് . അവിടെ നിന്നും ഏകദേശം 60കി.മി അകലെയായിട്ടുള്ള മലയും വിനോദസഞ്ചാരകേന്ദ്രവുമാണ് നെല്ലിയാമ്പതി. പത്ത് ചുരം വഴിയുള്ള യാത്ര മുഴുവനും പ്രകൃതി അവർണ്ണനീയമായ സൗന്ദര്യം കോരി ചൊരിഞ്ഞിരിക്കുന്നു. പോകുന്ന വഴിയിലുള്ള പോത്തുണ്ടി ഡാം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മണ്ണുകൊണ്ടുണ്ടാക്കിയ അണക്കെട്ടുകളിൽ ഒന്നാണ്.
രാവിലെ ഒന്‍പത് മണിയോടെ ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നു. ഇപ്പോഴും വാണിജ്യവൽക്കരിക്കാത്തതു കൊണ്ടോ പുതു വർഷാഘോഷം കഴിഞ്ഞുള്ള ആലസ്യത്തിലാണോ എന്നറിയില്ല, പ്രാദേശികനിവാസികൾ ഉണർന്ന് വരുന്നതേയുള്ളൂ.

തേയില, കാപ്പി തോട്ടങ്ങളുടെ ഇടയിലൂടെയാണ് 'View point' ലേക്കുള്ള യാത്ര.വാഹനം ഇടാനുള്ള താവളത്തിലിട്ട് , അവിടെയുള്ള സെക്യൂരിറ്റി കാരനോട് കുശലാന്വേഷണം നടത്തിയപ്പോൾ അവൻ ഹിന്ദിക്കാരനാണ്. വന്നിട്ട് ഒരാഴ്ച ആയിട്ടേയുള്ളൂ.ഹിന്ദിക്കാർ ഇല്ലാത്ത കേരളം കാണാൻ ബുദ്ധിമുട്ടായി തുടങ്ങി.വലിയ ഉരുളൻകല്ലുകളും കുണ്ടും കുഴിയും പാറകളുമൊക്കെ കടന്നിട്ട്  വേണം 'വ്യൂ പോയിന്റ്' ലെത്താൻ. പ്രകൃതി ഭംഗിയോടൊപ്പം ആതിഥ്യം വഹിച്ച ഏതാനും കുരങ്ങന്മാരും നമ്മളെ കാത്ത് നിൽപ്പുണ്ട്.അപ്പോഴേക്കും അവിടെ എത്തിയ വിനോദയാത്രയിലെ കുട്ടികൾക്ക് കുരങ്ങനോടൊപ്പം നിന്ന് ഫോട്ടോ എടുക്കണം അതിനൊന്നും അവർക്ക് പ്രശ്നമില്ല.കുട്ടികളേക്കാൾ സ്റ്റൈലിലാണോ അവർ ഫോട്ടോക്ക് നിൽക്കുന്നത് എന്ന് സംശയം.പക്ഷെ ആ കൂട്ടത്തിലെ ആരുടെയോ കൈയ്യിൽ കണ്ട പ്ലാസ്റ്റിക് കവർ, കുരങ്ങൻറെ എല്ലാ സംയമനത്തെയും  മാറ്റി നിറുത്തി, അത് തട്ടി പറിച്ചെടുക്കാനുള്ള തത്രപ്പാടിലായി. ഓടിക്കലും പേടിക്കലും ചിരിയുമൊക്കെയായി ആകെ ബഹളമയം.

സർക്കാർ വകയിലുള്ള 'ഫാം ഹൌസ്സ്' ആണ്  അടുത്ത ആകർഷണം.fig (അത്തിപഴം ) എന്ന മരവും അതിൽ fig (അത്തിപ്പഴം) ഉണ്ടായി നിൽക്കുന്നതും കണ്ടു. ഓറഞ്ചിന്റെ സീസണ്‍ കഴിഞ്ഞിരിക്കുന്നു.സർക്കാരിന്റെ അധീനതയിലുള്ള കടയിൽ നിന്നും ജാം സ്ക്വാഷ് & ചെടികൾ എല്ലാം മിതമായ വിലക്ക് മേടിക്കാൻ കിട്ടുന്നതാണ്.

ഭ്രമരം ഷൂട്ടിങ് നടന്ന സ്ഥലം കാണേണ്ടേ ? ഏതാനും ഗൈഡുകാർ ഞങ്ങളോട് വന്ന് ചോദിച്ചു .രണ്ടു -രണ്ടര മണിക്കൂർ കാടിന്റെ ഉള്ളിലേക്കുള്ള ജീപ്പ് യാത്രയാണ്. ബ്ലസ്സിക്കും മോഹൻലാലിനും ആകാമെങ്കിൽ നമ്മുക്ക് എന്തുകൊണ്ട് ആയികൂടാ, എന്ന ചിന്തയോടെയാണ് ഞാനതിന് സമ്മതിച്ചത്.

'അണ്ണാറക്കണ്ണാ വാ ...........' മൂളിപ്പാട്ടുമായിട്ടാണ് ജീപ്പിലേക്ക് കയറിയത്. വീതി കുറഞ്ഞ മണ്ണിന്റെ പാതയും അതിലെ കുണ്ടും കുഴിയും ഉരുളൻകല്ലുകളും .....'off road' ജീപ്പ് യാത്രയാണ്. മൂളിപ്പാട്ടിലെ വരികളും ഈണവും മാറാൻ അധിക സമയംവേണ്ടി വന്നില്ല.

പ്രധാനമായും 3 view point ആണുള്ളത്. അവിടെ നിന്ന് പറമ്പിക്കുളം & സഹ്യപർവ്വതമൊക്കെ ജീപ്പ് ഓടിക്കുന്നയാൾ കാണിച്ചു തന്നു. എങ്ങോട്ട് നോക്കിയാലും സൗന്ദര്യത്തിന്റെ മാന്ത്രികവിരൽ സ്പർശം ഉണ്ടാക്കിയിട്ടുണ്ട്.ഭ്രമരം ഷൂട്ടിംഗ് നടന്ന സ്ഥലം ചോദിച്ചപ്പോൾ, അടുത്ത മലയുടെ ഏകദേശം മധ്യഭാഗത്തു കൂടെ ഒരു ജീപ്പ് പോകുന്നത് കണ്ടില്ലേ, അവിടെയായിരുന്നു.ഇത് കാണാനാണോ ഇവിടെ വരെ വന്നത് എന്ന് തോന്നിയെങ്കിലും പാവപ്പെട്ടവരുടെ ഊട്ടി എന്നറിയപ്പെടുന്ന 'നെല്ലിയാമ്പതി' -യിലെ ഉള്ളവർ ഒട്ടും പാവപ്പെട്ടവരല്ല എന്ന് മനസ്സിലായി.

തേൻ നെല്ലിക്ക, ചില സൗന്ദര്യവർദ്ധക സാധനങ്ങൾ പലതരം പ്രാദേശിക ചായപ്പൊടികൾ .....ഒക്കെയാണ് മേടിക്കാൻ പറ്റിയ സാധനങ്ങൾ.

പരശുരാമൻ മഴു പിടിച്ചിരുന്ന ശൈലിയിൽ 'സെൽഫി സ്റ്റിക്ക്' യിൽ ഫോൺ വെച്ച് വീഡിയോ എടുക്കുന്ന ബൈക്ക് യാത്രക്കാർക്ക് 'thumbs up' കാണിച്ചു കൊണ്ട് ,നെല്ലിയാമ്പതിയോട് യാത്ര പറഞ്ഞുകൊണ്ട് ഞങ്ങളുടെ തിരിച്ചുള്ള യാത്ര ആരംഭിച്ചു. മഴക്കാലമല്ലാത്തതിനാൽ വെള്ളച്ചാട്ടങ്ങൾ പലതും വരണ്ടു തുടങ്ങിയിരിക്കുന്നു.ചുരം ഇറങ്ങി വരുന്ന വരവിലാണ് പോത്തുണ്ടി അണക്കെട്ട്, ജലാശയത്തിന്റെ സൗന്ദര്യം കൂടുതൽ ആസ്വദിച്ചത്. അവിടെ നിന്ന് രണ്ടു - മൂന്ന് ഫോട്ടോകൾ എടുത്ത് ആ പ്രകൃതി ഭംഗിയോട് ഞങ്ങളുടെ നന്ദി അറിയിച്ചു. സ്ഥിരമുള്ള നമ്മുടെ ചിന്തകളിൽ നിന്നും സംഘർഷങ്ങളിൽ നിന്നുമുള്ള മോചനം പോലെ ആ യാത്രയും പ്രകൃതി ഭംഗിയും ആവോളം ആസ്വദിച്ചു കൊണ്ട് .........

12/8/17

ഷിംല

കൂട്ടത്തിലുള്ള 'വർത്തമാന ചക്കി' എന്ന് പറയപ്പെടുന്ന അവൾ വാചകം നിറുത്തി ഗൗരവക്കാരിയായപ്പോഴെ സംശയം തോന്നിയതാണ്. അല്പം സമയത്തിനു ശേഷം എന്റേയും വയറിലാണോ തലയിലാണോ ഉരുണ്ടു കയറുന്നത് എന്നറിയാതെ ഞാനും കണ്ണടച്ചിരുന്നു. വണ്ടി അപ്പോൾ ഷിംലയിലേക്കുള്ള വളവുകൾ കേറുകയായിരുന്നു.ഹിമാലയ പർവതനിരകളുടെ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2130 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഹിമാചൽ പ്രദേശത്തിന്റെ തലസ്ഥാനമായ ഷിംല. 1864 -ൽ ബ്രിട്ടീഷ് ഭരണക്കാലത്ത് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. ഞങ്ങൾക്കും ഡൽഹിയിൽ നിന്നുമുള്ളവർക്കും ഇവിടത്തെ ചൂടിൽ നിന്നുമുള്ള ഒരു രക്ഷ എന്ന പോലത്തെ യാത്രയാണിത്.വേനൽക്കാലത്ത് 14 c ക്കും 20c ഇടയ്ക്കാണ്. ഡൽഹിക്കാരുടെ ഒരു സുഖവാസ കേന്ദ്രമാണിത്. മനോഹരമായ പർവതനിരകളും പ്രകൃതി ഭംഗിയുമാണ് ഈ പട്ടണത്തിന്റെ പ്രത്യേകത.

സിറ്റി യുടെ ഒട്ടുമിക്കാൽ ഭാഗത്തും അത്യാഹിത വാഹനങ്ങൾക്ക് മാത്രമേ പ്രവേശനമുള്ളൂ.എല്ലായിടത്തും നടത്തതിനാണ് പ്രാധാന്യം.അവിടെ എത്തിയ ഞങ്ങൾക്ക് ഹോട്ടലിൽ എത്താനായിട്ട് നല്ലൊരു നടപ്പു തന്നെ വേണ്ടി വന്നു. കയറ്റവും - ഇറക്കവുമായിട്ടുള്ള വഴിയിൽ കൂടിയുള്ള കാൽനട, വന്നത് അബദ്ധമായോ എന്ന ചിന്തയിലായി. കഴിഞ്ഞ കുറേക്കാലമായി വ്യായാമം എന്ന ആശയത്തിന്റെ ഭാഗമായി 'ആഞ്ഞ് നടക്കണം' എന്നൊക്കെ മനസ്സിൽ ഉണ്ടെങ്കിലും എന്തെങ്കിലും ആവശ്യത്തിനായിട്ട് പുറത്തോട്ട് പോകുമ്പോൾ വാഹനം കടയ്ക്കകത്ത് നിറുത്താൻ സാധിച്ചാൽ അത്രയും സന്തോഷം എന്ന് വിചാരിക്കുന്ന എനിക്കാണ്, ഈ എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്.

എന്നാൽ അവിടത്തെ സവിശേഷത എന്നു പറയുന്നതും പ്രധാന ഷോപ്പിംഗ് സ്ഥലമായ 'മാൾ റോഡിൽ' വാഹനങ്ങൾക്ക് പ്രവേശനമില്ല എന്നതാണ്. തിന്നും സൊറ പറഞ്ഞും അലസമായ നടത്തതിന് അനുയോജ്യം.കൂട്ടത്തിലുള്ളവർ അവിടത്തെ സ്ഥിരം സന്ദർശകരാണ്. അതുകൊണ്ട് അവർക്ക് അവരുടേതായ ഭക്ഷണശാലകളും ഷോപ്പിംഗിനായിട്ടുള്ള കടകൾ ഉണ്ട്. അവിടെ 'ഇന്ത്യൻ കോഫീ ഹൌസ്' കണ്ടതാണ്‌, എനിക്ക് പുതുമ തോന്നിയത്. ഒട്ടും ആഡംബരമില്ലാത്ത സ്ഥലവും പഴയ മേശയും കസേരകളും ആ കാപ്പിയുടേയും ദോശയുടെയും മണവും വേണമെങ്കിൽ കഴിച്ചിട്ടു പോകൂ എന്ന മട്ടിലുള്ള ഓർഡർ എടുക്കുന്ന ആൾ .......എല്ലാ കോഫീ ഹൌസ്സി നും ഒരേ ഛായപടമാണല്ലോ എന്നോർത്തു. ഇത്തിരി രാഷ്ട്രീയവും ഒത്തിരി ലോകകാര്യങ്ങളുമായി ഒരു പറ്റം വയസ്സായവർ അവിടെയിരുന്ന് വാദപ്രതിവാദങ്ങളുമായി തിരക്കിലാണ്.ഇതൊക്കെ തന്നെയാണ് തിരുവനന്തപുരത്തിലെ കോഫിഹൌസ്സിനെ കുറിച്ചുള്ള എന്‍റെ മനസ്സിലെ ചിത്രങ്ങള്‍.

എങ്ങോട്ടേക്കും എവിടേക്കും കാൽനട, ആയതു കൊണ്ടാണോ എന്നറിയില്ല, സ്‌കൂൾ കുട്ടികൾ രക്ഷിതാക്കളുടെ അകമ്പടിയില്ലാതെ കൂട്ടം കൂടി പോകുന്നതും കണ്ടു. വലിയ നഗരങ്ങളിൽ നിന്നും മാഞ്ഞു പോകുന്ന കാഴ്ചകളാണല്ലോ!

പാശ്ചാത്യകെട്ടിട നിര്‍മ്മാണശൈലിയും കൊളോണിയന്‍ തച്ചുശാസ്ത്രത്തിലുള്ള കെട്ടിടങ്ങളുടെ സൌന്ദര്യം ഒന്നു വേറെ തന്നെയാണ്.പ്രസിദ്ധമായ ആംഗ്ലിക്കന്‍ ക്രിസ്ത്യന്‍ പള്ളി ഉത്തരേന്ത്യയിലെ ഏറ്റവും പഴക്കമുള്ള പള്ളികളില്‍ ഒന്നാണ്.

ഒരു നാടോടിയെ പോലെ അവിടെയൊക്കെ ചുറ്റിക്കറങ്ങി നടന്നപ്പോള്‍ കണ്ട കാഴ്ചകളില്‍ ദു:ഖകരമായി തോന്നിയത്, ഫ്രിഡ്ജ്‌, ടി.വി .......അങ്ങനത്തെ ഭാരമുള്ള സാധനങ്ങള്‍ മുതുകിലേറ്റി നടക്കുന്ന മനുഷ്യരെയാണ്,വാഹനനിയന്ത്രണത്തിന്റെ വൈഷമ്യം- ഇപ്പോഴും മനസ്സിൽ മായാതെ തങ്ങി നിൽക്കുന്ന കാഴ്‌ചയാണ്.

ഏതോ സിനിമയിലേയോ പുസ്തകത്തിൽ നിന്നോ കിട്ടിയ അറിവ് വെച്ച്, ഒരു മഞ്ഞുമലയിലേക്ക് ഓടി കയറുക അവിടെ കാണുന്ന ആപ്പിൾ മരത്തിൽ നിന്ന് ആപ്പിൾ പൊട്ടിച്ചു തിന്നുക എന്നുള്ളതാണ് ഷിംല കുറിച്ചുള്ള എൻ്റെ വിചാരം. തിരിച്ചുള്ള യാത്രയിൽ പലതരം ക്വാളിറ്റിയുള്ള ആപ്പിൾ വിൽക്കുന്ന കടകളിൽ നിന്ന് ആപ്പിൾ മേടിച്ച് ഒരാഗ്രഹത്തെ പകുതി സഫലീകരിച്ചുവെന്ന് പറയാം. ജനുവരി -ഫെബ്രുവരി മാസങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാവാറുണ്ട്.ഐസ് സ്‌കേറ്റിഗിനും സ്കൈയിഗിനും മറ്റും അവസരമൊരുക്കുന്ന ശൈത്യക്കാലമാണ്, ഷിംല സന്ദർശിക്കാൻ പറ്റിയത്. എന്നെങ്കിലും ഷിംലയിലെ മഞ്ഞുമലയിലേക്ക് ഓടി ക്കയറാൻ പറ്റും എന്ന വിശ്വാസത്തോടെ, 2 ദിവസത്തെ യാത്ര അവസാനിപ്പിച്ച് തിരിച്ചു വീട്ടിലേക്ക്.

11/29/17

പുതിയ നിയമം -ങ്ങൾ

എന്തിനൊക്കെയോ പിണങ്ങി നടക്കുന്ന, ആവശ്യത്തിനും അനാവശ്യത്തിനും എല്ലാവരുമായി വഴക്ക് കൂടുന്നുണ്ട്, ചില കാര്യങ്ങൾ ആവശ്യമായി തോന്നുമെങ്കിലും ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ടു പോകുന്ന പ്രകൃതക്കാരിയായിട്ടാണ് 'നയൻതാര'. ഇടയ്ക്കിടെ കഥകളി മുഖവും മുദ്രകളും.അമ്മക്ക് വല്ല 'ലൈൻ ആണോ അതോ മാനസിക കുഴപ്പമാണോ' എന്ന സംശയത്തിലാണ് ന്യൂജിയായ മകൾ. ഇതിനിടയിലും അക്ഷോഭ്യനായി വളരെ ഗൗരവമായ കാര്യങ്ങളൊക്കെ തമാശയിലൂടേയും ഉപദേശമായും പറയുന്ന വക്കീലായ ഭര്‍ത്താവ്, മമ്മൂക്ക. എല്ലാം കൊണ്ടും ആകാംക്ഷയുള്ളവാക്കുന്ന രീതിയിലാണ് "പുതിയ നിയമം' - സിനിമയെങ്കിലും എനിക്ക് ബോറടിച്ചതു കൊണ്ട് ഞാൻ ഞെക്കി, റിമോട്ടിൽ.

അവിടെയാണെങ്കിൽ 'പോസ്റ്റവുമൺ'-ആയ മഞ്ജു വാര്യർ യും ഏത് സമയവും ഫോണിലും കാമറയുമായി നടക്കുന്ന മകൻ. കാശിനു പ്രാധാന്യം ഇല്ലാതെ നീതിക്കുവേണ്ടി മാത്രം വാദിക്കുന്ന വക്കീലായ ആനി എന്ന അമല.ഒരു സിനിമക്കുവേണ്ട എല്ലാ ചേരുവകൾ കൊണ്ട് കഥ പുരോഗമിക്കുമ്പോഴും തമാശക്കായി മഞ്ജു വാര്യർ കാണിക്കുന്ന കോപ്രായങ്ങൾ കണ്ടപ്പോൾ ( ലൈസൻസ് കിട്ടാൻ വേണ്ടിയുള്ള വണ്ടി ഓടിക്കൽ), ഞാൻ വീണ്ടും കുത്തി, റിമോട്ടിൽ .

ഏതോ ഡബ്ബിങ് സിനിമയാണ്.ഒരു കുറ്റാന്വേഷണ കഥയാണ്. റഹ്‌മാൻ, പോലീസ് ഓഫീസർ ആണ്.വലിയ പുതുമയൊന്നും തോന്നിയില്ല.

പൊതു അവധി ആഘോഷിക്കൂ എന്ന മട്ടിലാണ് എല്ലാ ചാനലുകാർ. പക്ഷെ പ്രൊജക്റ്റ് കളും വരാൻ പോകുന്ന പരീക്ഷകളുമായി കുട്ടികളും ചെയ്തു തീരാത്ത പണിയുമൊക്കെയായി വീട്ടിലുള്ളവരെല്ലാം തിരക്കിലാണ്. അതുകാരണം ചാനലുകാരോട് നീതി പുലർത്തുന്നത്, ഞാൻ മാത്രം.

മഴ വില്ലനായെത്തുമ്പോൾ പ്രത്യേകിച്ച് തുണി ഉണങ്ങാൻ ഇടുമ്പോൾ, ചിലപ്പോൾ ലിഫ്റ്റ് വരുന്നതുപോലും കാത്ത് നിൽക്കാതെ ഞാനും ടെറസ്സിൽ വിരിച്ചിട്ടിരിക്കുന്ന തുണികൾ എടുക്കാനായിട്ട് അഞ്ചാറു നിലകൾ ഓടിക്കയറാറുണ്ട്. സിനിമയിലെ നയൻതാര യുടെ മ്ലാനതയെക്കുറിച്ച് അറിഞ്ഞപ്പോൾ, സിനിമയാണെങ്കിലും ......സ്തംഭിച്ച ഒരു നിമിഷത്തിൽ നിന്ന് ഇറങ്ങി ഓടും പോലെ, ഞാൻ കുത്തി റിമോർട്ടിൽ.

5 മികച്ച ഫോട്ടോഗ്രാഫറിൽ ഒരാളായി തെരെഞ്ഞെടുത്ത മകനെ പാരീസിൽ വിടാൻ സമ്മതിക്കാത്ത മഞ്ജു. പിന്നെയങ്ങോട്ടുള്ള വാക്കുതർക്കങ്ങളിൽ, ' എൻ്റെ സ്വന്തം 'അമ്മ അല്ലല്ലോ എന്ന് മകൻ - ഒരു പക്ഷെ ഞാൻ സിനിമ കണ്ടു തുടങ്ങിയ നാളുകളിൽ ഉള്ള ഡയലോഗുകളിൽ ഒന്നാണിത്. പിന്നെയുള്ള 'സെൻറ്റി ഡയലോഗുകൾ കാണാൻ താല്പര്യം ഇല്ലാത്തതിനാലും റഹമാനെ പിണക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടും ഞാൻ ആ ചാനലിൽ എത്തി. അന്വേഷണം പുരോഗമിക്കുന്നു. പുതിയതായി തോന്നിയത്, കൊല കണ്ട ദൃക്‌സാക്ഷി പറയുന്നത്, എനിക്ക് 10 ലക്ഷം തന്നാൽ പോലീസിനോട് പറയില്ല. നിന്നെയൊക്കെ ജയിലിൽ ഇട്ടിട്ട് എന്ത് കാര്യം എന്നാണ്.ആളുകളുടെ മനോഭാവത്തില്‍ വന്ന വ്യത്യാസം!

പരസ്യങ്ങൾ എല്ലാ ചാനലിലും ഒരേ സമയം ആയതിനാൽ, വിശപ്പിന്റെ വിളി ആയി എത്തുന്നവരേയും അത്യാവശ്യം വീട്ടു ജോലികൾ ചെയ്തു തീർക്കാനും ഉപകാരപ്പെട്ടു.

IPC-376 പീഡിത വ്യക്തിയായ നയൻതാര പോലീസ് ഫോണ്‍വിളികളുടെ സഹായത്തോടെ എല്ലാ കുറ്റവാളികളേയും മാനസികമായി തളർത്തി ആത്മഹത്യ ചെയ്യിപ്പിക്കുന്നു. പിന്നീട് അതിനു പിന്നിൽ പോലീസ് അല്ലെന്നും നമ്മുടെ മമ്മുക്കയുടെ ആധുനിക ടെക്നോളജിയുടെ ആശയങ്ങൾ ആണെന്നും അറിയുമ്പോൾ നമുക്കും ഒരു സമാധാനം.

മഞ്ജുവിന്റെ 'സൈറാബാനു' യിൽ മകൻ എങ്ങനെയോ പോലീസ് കേസിൽ പെട്ടു. കഥയിൽ ചോദ്യമില്ല എന്ന് പറയുന്നത് പോലെ, എനിക്ക് ആ മകന്റെ അച്ഛൻ ആരാണെന്നോ എങ്ങനെ മഞ്ജു വിന്റെ അടുത്ത് എത്തിയോ എന്നറിയില്ല. നീതിക്കു വേണ്ടി മാത്രം കേസ് വാദിക്കുന്ന ആനിക്ക് ( അമല) എതിരെ കേസ് വാദിക്കാൻ മറ്റു വക്കീലുമാർ തയാറാകാത്ത കാരണം മഞ്ജു തന്നെയാണ് വാദിക്കുന്നത്. നിയമത്തെക്കുറിച്ച് വിവരം ഉള്ള അമലയും പോസ്റ്റവുമൺ ആയ മഞ്ജു വിന്റെ വാദപ്രതിവാദങ്ങൾ. കുറ്റക്കാരാനായ അമലയുടെ മകനെ രക്ഷിക്കുകയും പകരം പോലീസ് കാരിലേക്ക് കുറ്റം ചുമത്തുകയും ചെയ്തതോടെ ആ സിനിമയും " ശുഭം".

രണ്ടര - മൂന്നു മണിക്കൂർ കൊണ്ട് രണ്ട് സിനിമ കണ്ട കൃതജ്ഞതയോടെ ടി. വി യുടെ മുൻപിൽ നിന്ന് എണീക്കുമ്പോൾ പണ്ടത്തെ സിനിമകളായ വന്ദനം, ആകാശദൂത് ചിത്രം……. എന്നീ സിനിമകൾ കണ്ടു കഴിഞ്ഞപ്പോഴുള്ള നീറ്റൽ മനസ്സിനില്ല. എന്നാലും നമ്മുടെ പോലീസിനും നിയമങ്ങൾക്കും എന്തു പറ്റി ? കണ്ട രണ്ടു സിനിമയും നിയമങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമായിട്ടാണ് തോന്നിയത്.

കുറ്റവാളികൾക്കെതിരെ പോരാടുന്നത് നമ്മുടെ നിഴലുകൾക്കെതിരെ പോരാടുന്നതു പോലെയെന്ന ചിന്തയോ അതോ സാങ്കേതികയുടെ സൗകര്യങ്ങൾ കൂടിയതോടെ നമ്മുടെ നിയമങ്ങൾക്ക് പ്രാധാന്യം കുറയുകയാണോ ?

11/20/17

ചണ്ഡീഗഢ്

'അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്.. പണ്ട് ഭൂമിശാസ്ത്രപരീക്ഷയിൽ ഇന്ത്യയുടെ ഭൂപടത്തിൽ സ്ഥലങ്ങൾ അടയാളപ്പെടുത്താനായിട്ട് ഞാൻ മനസ്സിൽ പാടിയിരുന്ന പാട്ടാണിത്. അത്രയും പ്രാധാന്യമേ കേരളത്തില്‍ പുറത്തുള്ള സ്ഥലങ്ങൾക്ക് ഞാൻ കൊടുത്തിരുന്നുള്ളൂ.അതുകൊണ്ട് തന്നെ 'ചണ്ഡീഗഢ് ' ലേക്കുള്ള യാത്ര എന്ന് പറഞ്ഞപ്പോൾ, അത് എവിടെയാണെന്നോ കാലാവസ്ഥയെക്കുറിച്ചോ ആളുകളെക്കുറിച്ചോ ...യാതൊരു വിവരവുമില്ല.അന്നൊക്കെ 'ഗൂഗിൾ' ഇല്ലാത്തതുകൊണ്ട് വിവരമുള്ളവരോട് ചോദിച്ചപ്പോൾ, " പഞ്ചാബിലേക്കോ വേറെ കുഴപ്പം ഒന്നുമില്ല ഇടയ്ക്ക് കഴുത്തിന് മുകളിൽ തലയുണ്ടോ എന്ന് നോക്കിയാൽ മതി". 90-കളിൽ പഞ്ചാബിലേക്കുള്ള യാത്രയെ അതിഭയാനകമായിട്ടാണ് കേരളത്തിലുള്ളവർ കണ്ടിരുന്നത്. അതുകൊണ്ട് പേടിയോടെയാണ് യാത്ര തുടങ്ങിയത്.

ഡൽഹിയിൽ നിന്നും ഏകദേശം 250 കി.മി. നു മേലെയാണ്.ശതാബ്‌ദി ട്രെയിനിലാണ് യാത്ര ( അന്ന് രാജധാനി ഒന്നും ഇല്ല എന്നാണ് എൻ്റെ വിശ്വാസം) മുഴുവൻ തീവണ്ടിയിലെ എ.സിയും ഭക്ഷണം വിളബുന്നതുമെല്ലാം എനിക്ക് പുതുമയുള്ള കാര്യങ്ങളാണ് . അധികവും ഏതോ ഓഫീസ് ജോലിക്ക് പോകുന്ന എക്സിക്യൂട്ടീവ് തരത്തിലുള്ള ആളുകളായിരുന്നു. അവരുടെ ഇടയിൽ മൂന്നു - നാല് മണിക്കൂർ മിണ്ടാതെ ഇരിക്കുക എന്നത് അന്നൊക്കെ പ്രയാസമുള്ള കാര്യമാണ്.ഭാഷയും ഒരു വിലങ്ങുതടിയായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമാണ് ഈ സിറ്റി, അതുകൊണ്ടായിരിക്കും ഓരോ ഭാഗത്തേയും sector 1,2.......അങ്ങനെയാണ് അറിയപ്പെടുന്നത്.നാലു വഴിയും കൂട്ടിമുട്ടുന്ന കവലയിൽ ഒരു വലിയ 'Round about' ആണുള്ളത്. അതിനകത്ത് പലതരം ചെടികളും കാലാവസ്ഥക്കനുസരിച്ചുള്ള പൂന്തോട്ടങ്ങളുമാണ്. ഇവ നഗരത്തെ കൂടുതൽ മനോഹരമാക്കുന്നു

ഹിന്ദി ഭാഷയോടൊപ്പം  പലരും പഞ്ചാബി ഭാഷയും നന്നായി കൈകാര്യം ചെയ്യുന്നുണ്ട്.ഹിന്ദി തന്നെ തഥൈവ ആയ എനിക്ക് രണ്ടു ഭാഷയും ഒരേപോലെ.

ശൈത്യവും ഉഷ്ണവും അതിന്റെ തീവ്രതയിൽ അനുഭവപ്പെടുന്നു.

അധികവും സിഖു മതവിഭാഗക്കാരാണ്( സര്‍ദാജിമാര്‍). അവരുടെ മതാചാരപ്രകാരം മുടി മുറിക്കുന്നത് നിഷിദ്ധമാണ്. കൊച്ചു ആണ്‍ കുട്ടികൾ നീണ്ട അവരുടെ തലമുടി മെടഞ്ഞ് തലയുടെ നേരെ മുകളിലായി ഒരു 'ബൺ' പോലെ കെട്ടി അതിന് മുകളിൽ ഒരു തുണി കൊണ്ട് പൊതിഞ്ഞിരിക്കുന്നത് കാണാം. ആണുങ്ങള്‍ മുടി നീട്ടി വളര്‍ത്തി തലപ്പാവ് വെക്കുന്നു.ചില വയസ്സായവർ താടിയും മുടിയും ഒതുക്കി വെക്കാനായിരിക്കും ഒരു തുണി കൊണ്ട് തലയും താടിയുടെ അടിയിലായി കെട്ടിവെച്ചിരിക്കുന്നത് കാണാം.ഞാനാണെങ്കിൽ മരിച്ചു കിടക്കുന്നവരിലാണ് അങ്ങനത്തെ കെട്ട് കണ്ടിട്ടുള്ളത്. അതുകൊണ്ട് വല്ല പ്രേതം ആണോ അതോ അപകടം പറ്റിയതാണോ എന്നറിയാതെ കണ്ണും വായും പൊളിച്ച് അവരെ നോക്കി നിന്നിട്ടുണ്ട്.എന്നാൽ പെണ്ണുങ്ങൾ ഇതിനൊക്കെ വിപരീതമായി കൂടുതൽ പരിഷ്കൃതരും ആധുനിക ചിന്താഗതിക്കാരും നല്ല കാര്യപ്രാപ്തിയുള്ളവരായിട്ടാണ് തോന്നിയത്.

ധനാഢ്യത വിളിച്ചോതുന്ന തരത്തിലായിരുന്നു ഓരോ വീടുകളും അതിലെ ചുറ്റുപാടുകളും. പൊതുവേ മൂന്നോ - നാലോ നിലയുള്ള വീടുകളായിരിക്കും. താഴത്തെ നിലയിൽ അച്ഛനുഅമ്മയും അതിൻ്റെ മുകളിലത്തെ നിലയിൽ മൂത്തമകനും കുടുംബവും രണ്ടാമത്തെ നിലയിൽ മറ്റൊരു മകനും കുംടുബവും അങ്ങനെ കൂട്ടുകുടുംബം ആണോ എന്ന് ചോദിച്ചാൽ അല്ല, അല്ലെ എന്ന് ചോദിച്ചാൽ ആണ് എന്നമട്ടിലാണ് അവരുടെ താമസം. ഓരോ നിലയിലുള്ള കുടുംബത്തിലെ പരിചാരകരും തോട്ടക്കാരും ഡ്രൈവർമാരും വീടിനു മുൻപിലുള്ള നാലോ - അഞ്ചോ കാറുകളുമൊക്കെയായിട്ടാണ് അവരുടെ താമസം. ആ കാലങ്ങളിൽ നമ്മുടെ നാട്ടിലെ അടുക്കളയിൽ നിന്നും പറമ്പിൽ നിന്നും ചേട്ടത്തിമാരും അമ്മച്ചിമാരും മാമനും ചേട്ടന്മാരും എല്ലാം 'റ്റാറ്റാ' പറഞ്ഞിരുന്ന കാലമാണ്.

പഞ്ചാബിന്റെ തലസ്ഥാനമായ ഇവിടെ, കൃഷിയുടെ കാര്യത്തിലും മുന്നിൽ തന്നെ. ചെറുപ്പക്കാർ വലിയ ശബ്ദത്തിൽ പാട്ട് വെച്ച് ട്രാക്ടറൊക്കെ റോഡിൽ കൂടി ഓടിച്ച് പോകുന്നത് കാണുമ്പോൾ കൃഷിക്കാരനും ഗ്ലാമർ വന്നതുപോലെ .

അങ്ങനെ അവിടത്തെ ഓരോ കൊച്ചുകാര്യങ്ങളും വിസ്മയജനകമാക്കി.

ഏകദേശം 25 ഏക്കർ സ്ഥലത്ത് 'വളപ്പൊട്ടുകൾ, കുപ്പിച്ചില്ലുകൾ, പഴയ ബൾബുകൾ, ടൈലിന്റെ പൊട്ടിയ കക്ഷണങ്ങൾ ..... അങ്ങനെ നമ്മൾ കളയുന്ന സാധനങ്ങൾ വെച്ച് പാമ്പ്, മത്സ്യങ്ങൾ, സ്ത്രീ രൂപങ്ങൾ മനുഷ്യർ സ്ത്രീ രൂപങ്ങളുമൊക്കെയായി ശരിക്കും നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ് അവിടത്തെ 'റോക്ക് ഗാർഡൻ '.മരാമത്ത് വകുപ്പിലെ എഞ്ചിനീയറായ 'നേക് ചന്ദ് ' ആണ് ഇതിനുപിന്നിൽ പ്രവർത്തിച്ചിരുന്നത്. തൊണ്ണൂറുകളിലെ 'റോക്ക് ഗാർഡൻ' നേക്കാളും കൂടുതൽ വിപൂലികരിച്ചു എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞിട്ടുള്ളത്.താജ്മഹൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നത് ഇവിടെയാണെന്നാണറിയപ്പെടുന്നത്.

1958 ലെ മനുഷ്യനിർമ്മിതിയായ ജലസംഭരണിയാണ്, 'സുഖാന ലേക്ക്'. ഉല്ലാസയാത്രക്ക് പറ്റിയ ഒരു സ്ഥലമാണിത്. കുട്ടികൾക്കായുള്ള പലതരം സവാരികളും ബോട്ട് യാത്രകളും സ്നാക്ക് കടകളുമൊക്കെയായി തിരക്ക് പിടിച്ച ഒരു സ്ഥലമാണിത്.രാവിലേയും വൈകുന്നേരങ്ങളിലും ജോഗിങ് അല്ലെങ്കിൽ വ്യായാമത്തിനായി ഒറ്റക്കും കൂട്ടമായി നടക്കുന്നവരേയും കാണാം. അവിടത്തെ മനോഹരമായ ദ്ര്യശ്യങ്ങളെ പല ഫോട്ടോഗ്രാഫറന്മാരും അവരുടെ വലിയ ക്യാമറയിൽ ഒപ്പിയെടുക്കുന്ന കാഴ്ചകളും സുലഭമാണ്.

പലതരത്തിലും നിറത്തിലുമുള്ള റോസാപ്പൂക്കൾ, ഓരോ പൂവിന്റേയും അസാമാന്യമായ വലിപ്പം ആണ് അതിൻ്റെ പ്രത്യേകതയായിട്ട് തോന്നിയത്.30 ഏക്കർ പരന്ന് കിടക്കുന്ന 'സക്കീർഹുസ്സൈൻ റോസ് ഗാർഡൻ ' യിൽ വേറെയും പലതരത്തിലുള്ള പുഷ്പങ്ങളുടെയും ഔഷധഗുണങ്ങൾ ഉള്ള സസ്യങ്ങളുമൊക്കെയായി പരന്ന് കിടക്കുന്നു.ഫെബ്രുവരി മാസത്തെ യാത്രയായതു കൊണ്ടായിരിക്കാം പല വീടുകളിലെ പൂന്തോട്ടവും 'റൌണ്ട് എബൌട്ട്' ലെ ഉദ്യാനമൊക്കെയായി മുഴുവന്‍ സിറ്റി തന്നെ ഒരു 'ഗാര്‍ഡന്‍ സിറ്റി ' ആയിട്ടാണ് എനിക്ക് തോന്നിയത്.

വൈവിധ്യമാർന്ന കച്ചവടവസ്തുക്കളായിട്ടുള്ള പ്രാദേശിക വിപണികൾ ഒരു മാതിരി എല്ലാ 'സെക്ടർ' ഉണ്ടായിരുന്നെങ്കിലും ചണ്ഡീഗഡ്-ന്റെ അന്തസ്സുള്ള ഷോപ്പിംഗ് എന്ന് പറയുന്നത് sector -17. 'ബ്രാൻഡ് സാധനങ്ങളുടെ കടകളും പലതരം ഭക്ഷണശാലകളുമൊക്കെയായി 'വായ്നോക്കി' നടക്കാൻ പറ്റിയ സ്ഥലമായിട്ടാണ്, എനിക്ക് തോന്നിയത്. 'ഓപ്പൺ മാൾ' എന്ന ആശയത്തിലായിരുന്നു അവിടെ സജ്ജീകരിച്ചിരുന്നത്.


ഏതാനും അധികനാൾ അവിടെ താമസിക്കേണ്ടി വന്നു. ഇന്ത്യയുടെ ഭൂപടത്തിലെ അങ്ങേയറ്റം പാവയ്ക്കായുടെ ആകൃതിയിൽ കിടക്കുന്ന കേരളത്തിൽ നിന്നും വന്ന എനിക്ക് പുതിയ കാഴ്ചകളുടേയോ അല്ലെങ്കിൽ കാഴ്ചപ്പാടുകളുടെയോ നാളുകളായിരുന്നു അവിടത്തെ താമസം !

10/23/17

" വന്നൂട്ടോ "


"ഹലോ ചേച്ചി വന്നൂട്ടോ", എന്ന് അവൾ സന്തോഷത്തോടെ ഫോണിൽ കൂടി പറഞ്ഞപ്പോൾ ....
ആര്, എന്ന്, എപ്പോൾ, എവിടെ ...എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനു മുൻപേ തന്നെ വിഷയം മാറി പോയതിനാൽ,
എന്തായാലും ഈ ഫോൺ സംഭാഷണം ഏകദേശം ഒന്ന് - ഒന്നര മണിക്കൂറിന്‍റെ ആയതു കൊണ്ട് സാവധാനം കണ്ടു പിടിക്കാമെന്ന് വിചാരിച്ചു.
അവളുടെ 'ഫോൺ കാൾ' എൻ്റെ പൊതുവായ ജ്ഞാനം വിപുലീകരിക്കാൻ വളരെയധികം സഹായിക്കാറുണ്ട്.പ്രത്യേകിച്ച് പ്രാദേശിക തലത്തിൽ. ഏതൊക്കെ കടയിൽ ഡിസ്‌കൗണ്ട് നടക്കുന്നു അവയിൽ ക്വാളിറ്റിയുള്ളവ എവിടെയാണ്, പുതിയ ഭക്ഷണശാലകൾ വല്ലതും തുറന്നുവോ ...... പോരാത്തതിന് കമ്പ്യൂട്ടർ & മൊബൈലിലെ എന്റെ സംശയങ്ങൾ തീർത്തു തരുന്നതും അവളാണ്. എല്ലാം കൊണ്ടും അവളുടെ ഫോൺ കാളുകൾ എനിക്ക് വളരെ പ്രാധാന്യമുള്ളതാണ് .

അവളുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോഴും എന്റെ മനസ്സിൽ വന്നത് ആരായിരിക്കും എന്ന ചോദ്യമായിരുന്നു.അവളുടെ ഭർത്താവിന്റെ അച്ഛനു അമ്മയുമായിരിക്കുമോ? അവരാണെങ്കിൽ എനിക്ക് വ്യക്തിപരമായി അടുപ്പം ഉള്ളവരാണ്.ലോകത്തിലുള്ള എല്ലാതരം അസുഖങ്ങളേയും അവർ രണ്ടു പേരും പങ്ക് വെച്ചത് പോലെയാണ്. എന്തായിരിക്കും അവർക്ക് ഉണ്ടാക്കി കൊടുക്കേണ്ടത്, ഞാൻ അങ്ങനെ ഒരു ഫുൾ സ്റ്റോപ്പ് ഇല്ലാത്ത മട്ടിൽ ചിന്തിച്ചു കൂട്ടുകയാണ്.
ഞങ്ങളുടെ സംഭാഷണത്തിൽ നന്ദുവിന്റെ ജോലിക്കാര്യത്തെപ്പറ്റിയും ആതിരയുടെ പഠിപ്പും പരീക്ഷയുടെ മാർക്കുകളും സുമയുടെ കല്യാണ ആലോചനകളെക്കുറിച്ചും സംസാരിക്കാറുണ്ട്. ചിലപ്പോൾ സുമയുടെ കല്യാണത്തിനായി മുട്ടിപ്പായി ഞാനും പ്രാർത്ഥിക്കാറുണ്ട്. ഇവരൊക്കെ ആരാണെന്നോ അവളുമായിട്ടുള്ള ബന്ധം എന്താണന്നോ എനിക്കറിയില്ല.എന്നാലും അവളുമായി ചങ്ങാത്തം കൂടിയപ്പോൾ മുതൽ ഇവരുടെ യൊക്കെ വിശേഷങ്ങൾ ഞങ്ങൾ കൈമാറുന്നതാണ്.ഓരോത്തരുടെയും സ്വഭാവ വിശേഷതകളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പത്ത് മാസം കഴിഞ്ഞിട്ടും പ്രസവിക്കാൻ കഴിയാത്ത അവളെ പറ്റി കൂട്ടുകാരി പകുതി തമാശയോടെയാണ് പറഞ്ഞത്.പല യാഥാര്‍ത്ഥ്യങ്ങളേയും മാറ്റി മറിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത്, വല്ല ഗിന്നസ് ബുക്ക് ലക്ഷ്യമാക്കിയായിരിക്കും എന്നാണ് വിചാരിച്ചത്. അതിനിടയ്ക്ക് കഥയിൽ ഉണ്ടായ വഴിത്തിരിവ് കാരണം പ്രത്യാശനിർഭരമായ ആ കാത്തിരിപ്പ് അനന്തമായി നീണ്ടു പോവുകയാണ്.കുഞ്ഞു പുറത്തു വന്നിട്ട് വേണം പിതൃത്വത്തെക്കുറിച്ചുള്ള സസ്പെൻസ് തുടങ്ങാൻ എന്നൊക്കെ കൂട്ടുകാരി കളിയാക്കി പറഞ്ഞപ്പോൾ, ഞാനും ആ തമാശ യിൽ പങ്കു ചേരുകയാണ് ചെയ്തത്. സീരിയൽ കാണുന്നതോടെ പ്രാരാബ്ധക്കാരും കഷ്ടപ്പെടുന്നവരും അവരുടെ പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളും മറക്കുകയാണോ ചെയ്യുന്നത്, ഒരിക്കലും മനസ്സിലാകാത്ത കാര്യങ്ങളാണ്.

ഏതോ ചെറിയ കാര്യത്തിനായി പിണങ്ങി കൽക്കട്ടയിലേക്ക് പോയ അവളുടെ സഹായി, സീരിയലിനെ കുറിച്ചുള്ള അത്യുല്‍ക്കണ്‌ഠ കാരണം പിണക്കമെല്ലാം മറന്ന് വീണ്ടും കൂട്ടുകാരിയുടെ വീട്ടിൽഎത്തിയ കാര്യം അറിഞ്ഞപ്പോൾ, വിചിത്രമായ സംഭവങ്ങളെ അവർ കഥകളാക്കി ആഖ്യാനം ചെയ്യുകയാണല്ലോ, അത് ഇപ്പോൾ മലയാളി ആണെങ്കിലും ബംഗാളി ആണെങ്കിലും സീരിയൽ കഥകളെല്ലാം ഒരു പോലെ തന്നെ. എന്തായാലും പലപ്പോഴും പലതിന്റേയും മാധുര്യവും മഹത്വവും നമ്മൾ മനസ്സിലാക്കുന്നത് അത് കൈമോശം വന്നതിനു ശേഷം മാത്രമാണ്, സഹായിയുടെ അഭാവം ഉദോഗ്യസ്ഥയായ കൂട്ടുകാരിക്ക് വളരെ പ്രായാസമായിരുന്നു. സ്വന്തം വീട് എന്ന തരത്തിലായിരുന്നു സഹായി കണ്ടും നോക്കിയും ചെയ്തിരുന്നത് പ്രത്യേകിച്ച് അവളുടെ നഴ്‌സറിയിൽ പഠിക്കുന്ന കുഞ്ഞിന്റെ കാര്യത്തിൽ.

അവരുടെ തിരിച്ചു വരവ് കൂട്ടുകാരിക്ക് മാത്രമല്ല എനിക്കും ഒരു ആശ്വാസം തന്നെയാണ്.നഴ്‌സറിയിൽ പഠിക്കുന്ന മകനെ സ്‌കൂൾ കഴിഞ്ഞ് 'ഡേ -കെയർ ' ആക്കാറാണ് പതിവ്. അവിടെയുള്ളവർ കണ്ണുരുട്ടിയും പേടിപ്പിച്ചും എല്ലാ കുട്ടികളേയും നിർബന്ധിച്ച് ഉറക്കും. അതോടെ മകന്റെ രാത്രിയിലുള്ള ഉറക്കം പാതിരാത്രി കഴിഞ്ഞാലും തഥൈവ അപ്പോഴെല്ലാം വീട്ടിലുള്ളവർ എല്ലാം ഉണർന്നിരിക്കണം.സാധാരണ ആ സമയത്താണ് കൂട്ടുകാരി എന്നെ ഫോൺ വിളിക്കാറുള്ളത്. അതോടെ എൻ്റെ ഉറക്കവും തഥൈവ.അവളുടെ നിസ്സാഹായത മനസ്സിലാക്കി ക്ഷമ കൈവരുത്തുകയാണ് പതിവ്.

അവളുടെ സന്തോഷവാർത്തയിൽ പങ്കു ചേർന്നെങ്കിലും സീരിയൽ കാണാൻ വേണ്ടി തിരിച്ചു വന്ന അവളുടെ വാർത്ത ശരിക്കും ആശ്ചര്യകരമായിരുന്നു. ഇതാ പറയുന്നത്, ആരേയും കുറ്റം പറയരുത് അതിപ്പോൾ സീരിയലാണെങ്കിൽ പോലും.😉

10/2/17

ബ്ലാക്ക് ജാക്ക്

“അങ്കിൾ, നമ്മൾ ഏതൊരു കാര്യം ചെയ്യുന്നതിനു മുൻപ് അതിൻ്റെ probability( സാധ്യത) നോക്കണം എന്തിനും അതിന്റേതായ strategy( ഉപായം ) കാണുമല്ലോ?” സായ്‌പിന്റെ നാട്ടിൽ വളർന്ന അവൻ്റെ ഓരോ കാര്യത്തോടുള്ള സമീപനത്തിൽ, മതിപ്പ് തോന്നിയ അദ്ദേഹവും ഒരു 'നേരം പോക്കിന്' ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ അല്ലെങ്കിൽ കാര്യങ്ങൾ ഒന്നും മനസ്സിലാവാതെ കൂട്ടത്തിലെ ആന്റിയായ ഈ ഞാനും.

ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം എന്നാണല്ലോ, ലോകത്തിന്‍റെ തന്നെ പേര് കേട്ട 'ലാസ് വെഗാസ് ' യിലെ കാസിനോ യിൽ ചെന്നാൽ പിന്നെ എല്ലാം ആ രീതിയിൽ എന്ന മട്ടിലാണ്,അങ്കിൾ. ദൈവത്തിന്റെ കൃപ കൊണ്ട് ചൂതുകളിയിൽ പോയിട്ട് ഭാഗ്യത്തിന്റെ പേരിൽ പോലും ഒരു പെൻസിൽ കിട്ടാത്ത എനിക്ക് ഇതിനോടെല്ലാം എതിർപ്പാണ്.

ഇരുപത് വയസ്സുള്ള അവന്‍ ഞങ്ങളോടപ്പം കാസിനോനകത്ത് വരാൻ പറ്റുമോ എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും ഞങ്ങളോട് ആരും id ഒന്നും ചോദിച്ചില്ല. ഏതെങ്കിലും കളികൾ കളിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് ഇരുപത്തിയൊന്ന് വയസ്സാകണം അല്ലാത്തവർക്ക് കളികൾ അധികസമയം നോക്കിനിൽക്കാനും പാടില്ല എന്നാണ് നിയമം.കാസിനോകളിൽ പ്രസിദ്ധമായ ' ബ്ലാക്ക് ജാക്ക് / 21 'കളിക്കാന്‍ തീരുമാനിച്ചു. ആ കളിയെപ്പറ്റി യാതൊന്നും അറിയാത്ത ഞങ്ങൾക്ക് പിന്നീട് അര - മുക്കാൽ മണിക്കൂർ നേരം അവൻ്റെ വക 'ക്രാഷ് കോഴ്സ് ' പോലത്തെ ക്ലാസ്സ് ആയിരുന്നു.ചീട്ടിലെ 10, J, Q, K കൾക്ക് 10 പോയിന്റ് വെച്ചും Aക്ക് 1 അല്ലെങ്കിൽ 10 പോയിന്റുമാണ്. 2 മുതൽ 9 വരെ ആ സംഖ്യ യുടെ വില തന്നെയാണ്. തന്നിരിക്കുന്ന ചീട്ടുകളിലെ സംഖ്യകൾ കൂട്ടുമ്പോള്‍ 21 ആകണം. ഇനിയും ചീട്ട് വേണമെന്നുണ്ടെങ്കിൽ മേശമേൽ കൊട്ടണം- hit, stand, split ...അങ്ങനത്തെ ചില നിയമങ്ങള്‍ വേറെയും.എല്ലാം കേട്ടും സംശയങ്ങള്‍ ചോദിച്ചും മനസ്സിലാക്കി വന്നപ്പോള്‍ തലക്കകത്ത് ഒരു മരവിപ്പായിരുന്നു.

ഇതില്‍ എന്‍റെ ഒരു 'strategy' എന്ന് പറയുന്നത്, പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ അദ്ധ്യാപിക ചോദ്യം ചോദിക്കുമ്പോള്‍, സാധാരണ അടുത്തിരിക്കുന്ന കുട്ടികളൊക്കെ ഉത്തരം പറഞ്ഞു സഹായിക്കുമായിരുന്നു. പലപ്പോഴും ചുണ്ട് അനക്കാതെ ആയിരിക്കും ഉത്തരം പറയുക. ഞാനാണെങ്കില്‍ അങ്ങനത്തെ വല്ല രീതികളും അവനെ പഠിപ്പിക്കാനായിട്ട് ശ്രമിക്കുകയായിരുന്നു. പാശ്ചാത്യസംസ്കാരത്തില്‍ വളര്‍ന്നതുകൊണ്ടായിരിക്കാം നിയമങ്ങളോടെല്ലാം ആദരവ് പുലര്‍ത്തുന്നുണ്ട്. നമ്മുക്കാണെങ്കിൽ ഇല്ലാത്തതും അതു തന്നെയാണ്. അന്നൊക്കെ ക്ലാസ്സിൽ ബോറടിക്കുമ്പോൾ ചുണ്ടനക്കാതെ ഞങ്ങൾ സിനിമാക്കഥകളൊക്കെ പറയുമായിരുന്നു. എന്തായാലും അവനെ ആ ശൈലി പഠിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ്, ഇന്നും ആ കാര്യത്തിൽ ഞാൻ ഒരു മിടുക്കിയാണെന്ന് മനസ്സിലായത്.

അവൻ പറഞ്ഞു തന്ന കാര്യങ്ങൾ എന്തൊക്കെയോ ഉരുവിട്ടും ഓർത്തെടുത്തതും കളിക്കാനായിട്ടുള്ള മേശയുടെ അടുത്തെത്തി. 10 ഡോളർ വെച്ച് രണ്ടുപേരും കൊടുത്തു. നമ്മൾ അവിടത്തെ ഇടപാടുകാരനുമായിട്ടാണ്
കളിക്കുന്നത്.ചീട്ട് തന്നു നോക്കി , പോയി ...ഹു ..ഹാ ..ഹി ... അടുത്ത ഘട്ടത്തിനായി ഇനിയും കാശ് ഇറക്കണം. അതേ, എല്ലാം വളരെ പെട്ടെന്നായിരുന്നു. 10 ഡോളർ പോയത് മാത്രം മനസ്സിലായി മറ്റൊന്നും മനസ്സിലായില്ല എന്ന് പറയാം. കളി മതിയാക്കി ഞങ്ങൾ അയാളോട് 'റ്റാ റ്റാ ' പറഞ്ഞു.അവൻ, അയാളെടുത്ത 'strategy' കുറിച്ച് വാചാലനാവുന്നുണ്ട്. എനിക്കാണെങ്കിൽ രക്ഷപ്പെട്ടു എന്ന നിലപാടിലായിരുന്നു.

കാസിനോ, ബ്ളാക്ക് ജാക്ക് ' നു പുറമെ പലതരം കളിക്കാനുളള മെഷീനുകളും ദീപാലങ്കാരങ്ങളും പാട്ടുമൊക്കെയായി വലിയ ഒരു ഉത്സവപ്പറമ്പിനെ ഓർമ്മപ്പെടുത്തുന്നത് പോലെ തോന്നി പക്ഷെ ഒരു കെട്ടിടത്തിനകത്താണെന്നു മാത്രം. ചില കളികളുടെ സമ്മാനം എന്ന് പറയുന്നത് ആ കളി പിന്നെയും കളിക്കാം എന്നുള്ളതാണ്.പ്രവൃത്തി ദിനം ആയതു കൊണ്ടായിരിക്കാം, ഞങ്ങളെ പ്പോലെ ഏതാനും വിനോദസഞ്ചാരികളും അവിടെ തന്നെയുള്ള പരിഷ്‌കൃതമായ വേഷം ധരിച്ച ഏതാനും വയസ്സായവരേയുമാണ് കണ്ടത്. വളരെ ഗൗരവത്തോടെ ഇരുന്ന് കളിക്കുന്ന ചില വയസ്സികളേയും കണ്ടപ്പോൾ, അറിയാതെ തന്നെ നെറ്റി ചുളിഞ്ഞു പോയി. 'ഇവർക്കൊന്നും വീട്ടിൽ പണിയില്ലേ ഇവിടെയിരുന്ന് കളിക്കുകയാണോ? ' എന്നാണ് സ്വയമറിയാതെ ചോദിച്ചു പോയത്. കൂടെ വന്ന അവനാണ് മറുപടി പറഞ്ഞത്, ചിലപ്പോൾ അവർ തന്നെയായിരിക്കും താമസിക്കുന്നത് അല്ലെങ്കിൽ മക്കളും പേരക്കുട്ടികളുമൊക്കെ തിരക്കിലായിരിക്കും.അവരുടെ ഏകാന്തതയിൽ നിന്നും ഒരു രക്ഷ എന്ന നിലയിൽ വന്നിരിക്കുന്നവരാണ്. പറഞ്ഞത് അബന്ധമായോ തോന്നി പോയി. സഹതാപത്തോടെ അവരെ നോക്കി ചിരിച്ചെങ്കിലും അവരെല്ലാം ആ കളികളിലെ തിരക്കിലാണ്. ആത്മാഭിമാനത്തിന്റെ കാര്യത്തിൽ അവർ എന്നും ഒരു പടി മുന്നിലാണല്ലോ?
ശരിയാണ് വാര്‍ദ്ധ്യകത്തിലെ ഏകാന്തത ഭീകരമായ അവസ്ഥയാണ്. ഇന്ന് പല പ്രായം ചെന്നവർക്കുമുള്ള ആവലാതിയും അതു തന്നെയാണ്. ഒരു നിമിഷം ഞാൻ എൻ്റെ വാർദ്ധ്യകത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു.അവരിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നുള്ള പ്രതീക്ഷ ഇല്ല. അതെ ഞാനും അതിന്റെ probability & strategy യെ പറ്റി ആലോചിക്കുകയായിരുന്നു. എന്തിനും ഏതിനും സായിപ്പിന്റെ ശീലങ്ങൾ പിന്തുടരുന്ന നമ്മൾക്ക് 'ബ്ലാക്ക് ജാക്ക് & കാസിനോ ‘ കളായിരിക്കുമോ രക്ഷ ?

9/8/17

ഷോപ്പിംഗും ഇനി സ്റ്റൈലിൽ !

ഓണം വരും വിഷു വരും ദീപാവലി വരും ........ആഘോഷങ്ങൾ വന്നു കൊണ്ടേയിരിക്കും അപ്പോഴെല്ലാം ഡിസ്‌കൗണ്ട് യും സേൽ (sale) വരും. ഓണത്തിന് മേടിച്ച സാധനങ്ങൾ വിഷുവിന് ഉപയോഗിക്കേണ്ടതില്ല എന്ന രീതിയിലാണ് കടക്കാർ. ഉപഭോക്താവായ, നമ്മൾ നീതി കാണിക്കണമെന്ന് മാത്രം. 5% മുതൽ 50%-70% വരെയൊക്കെ ഡിസ്‌കൗണ്ട് കൊടുക്കാറുണ്ട്. 100% കൊടുക്കാറില്ല എന്നതും എന്തെങ്കിലും ഇഷ്ടപ്പെട്ടു വരുമ്പോൾ അതിന് ഡിസ്‌കൗണ്ട് കാണാറില്ല എന്നതുമാണ്, എൻ്റെ സങ്കടം. എന്നാലും ഇത്തരം വാഗ്ദാനങ്ങൾ ഒന്നും ഞാൻ ഉപേക്ഷിക്കാറുമില്ല.

ഒരു കൊച്ചുകുഞ്ഞിനെ കൈകാര്യം ചെയ്യുന്നതിനേക്കാൾ ശ്രദ്ധയോടെ വേണം പരിചരിക്കാൻ. കുഞ്ഞിനെ എടുക്കുന്നതുപോലെ ഒക്കത്ത് വെച്ചു കൊണ്ടാണ് നിൽപ്പ് മറ്റേ കൈക്കൊണ്ട് വീഴാതിരിക്കാനായിട്ട് ബസ്സിന്റെ കമ്പിയിലും പിടിച്ചിട്ടുണ്ട്.കൈയ്യിൽ നിന്ന് പത്ത് രൂപയും കൊടുത്ത് കിട്ടിയ മാരണത്തെ ഓർത്ത് ചിരിക്കണമോ കരയണോ എന്നറിഞ്ഞു കൂടാ.കോടതി നിയമപ്രകാരം പ്ലാസ്റ്റിക്ക് ബാഗ് നിറുത്തലാക്കിയ കടക്കാർ പകരം കടലാസ്സു കൊണ്ടുണ്ടാക്കിയ സഞ്ചിയിൽ കടയുടെ പരസ്യത്തിന്റെ രൂപഭംഗിക്ക് ഒരു കുറവുമില്ല.കാശ് കൊടുത്ത് മേടിക്കുന്ന ഈ ബാഗിന്റെ ഉറപ്പും ബലവും തഥൈവ തന്നെ.

എന്നോട് സഹതാപം തോന്നിയിട്ട് ആയിരിക്കണം,ഒരു സ്ത്രീ എനിക്ക് ഇരിക്കാൻ സ്ഥലം ഉണ്ടാക്കി തന്നു.അടുത്ത് ഇരുന്ന ഉടൻ അവർ ആദ്യം ചോദിച്ചത് ആ കടയിലെ സാധനങ്ങളേയും ഡിസ്കൗണ്ടിനെക്കുറിച്ചുമാണ്. അവരുടെ കൈയ്യിലും വില കൂടിയ ഏതോ ബ്രാൻഡ് കടയുടെ ബാഗാണ്.ചില സമയങ്ങളിൽ ഇത്തരം ബാഗുകൾ നമ്മുടെ 'സ്റ്റാറ്റസ് സിമ്പൽ' ആകാറുണ്ട്.
ഞാൻ അവരുടെ ബാഗിന്റെ അകത്തേക്ക് നോക്കിയപ്പോൾ, അതിനകത്ത് ക്യാരറ്റും തക്കാളിയുമൊക്കെയാണ് കണ്ടത്. വായിക്കാനായിട്ട് കണ്ണട ഉപയോഗിക്കുന്നുണ്ടെങ്കിലും കണ്ണിന് വേറെ കുഴപ്പങ്ങൾ ഒന്നുമില്ല എന്നാണ് എൻ്റെ വിശ്വാസം.അതോ ആ ബ്രാൻഡ് കടക്കാർ പച്ചക്കറി വിൽപ്പനയും തുടങ്ങിയോ? എന്റെ മുഖത്തെ ചിന്താക്കുഴപ്പം കണ്ടിട്ടായിരിക്കും, അവർ വളരെ ലാഘവത്തോടെ പറഞ്ഞു,"ഞാൻ എവിടെ പോകുമ്പോഴും ഈ ബാഗ് എടുത്ത് പിടിക്കും എല്ലാവരും ബാഗ് മാത്രമല്ലേ ശ്രദ്ധിക്കൂ, അതിനകത്ത് എന്താണെന്ന് നോക്കുകയില്ലലോ? പൈസ കൊടുത്ത് മേടിക്കുന്നത് അല്ലെ അത് അങ്ങനെ കളയാൻ പറ്റുമോ? നമ്മളോടാണോ കളി എന്ന മട്ടിലായിരുന്നു, അവര്‍.
ആശയം അഭികാമ്യമായി എനിക്കും തോന്നി. പലപ്പോഴും കൈയ്യിൽ ഒരു ബാഗ് ഇല്ലാത്തതു കൊണ്ട് സാധനങ്ങൾ മേടിക്കാൻ ഞാൻ മടിക്കാറുണ്ട്.ചില ചെറുകിട കച്ചവടക്കാർ സാമാനങ്ങൾ മേടിക്കുമ്പോൾ അവരുടെ ബാഗിൽ ഇട്ടു തരും അതിനായി അധിക പൈസ മേടിക്കുന്നത് നമ്മളോട് പറയാറുമില്ല . 'പൂച്ച എങ്ങനെ വീണാലും നാലു കാലിൽ' എന്ന് പറയുന്നതു പോലെ ഏത് നിയമങ്ങളും അവർക്കു അനുകൂലമാക്കും.ഇന്നത്തെ കാലത്ത് സാധനത്തിന്റെ ഗുണമേന്മയേക്കാളും പ്രാധാന്യം ബ്രാൻഡ് -ന് കൊടുക്കുമ്പോൾ, അങ്ങനത്തെ ഒരു ബ്രാന്‍ഡ്‌ കടയുടെ ബാഗ് ഉണ്ടെങ്കിൽ ഷോപ്പിംഗും ഇനി സ്റ്റൈലിൽ ആക്കാം പക്ഷേ ബാഗിനെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നുമാത്രം കൂട്ടത്തില്‍ പ്ലാസ്റ്റിക്‌ വിമുക്ത ഇന്ത്യ ക്ക് നമ്മുക്ക് ഭാഗം ആകാം അല്ലെ !