8/21/14

ഇനി എന്ത്?

എന്റെ  മകൻറെ +2 വിലുള്ള സ്കൂൾ വിദ്യഭ്യാസം കഴിഞ്ഞതോടെ. എന്റേയും ഒരു വട്ടം കൂടിയുള്ള സ്കൂൾ വിദ്യഭ്യാസം കഴിഞ്ഞു വെന്ന് പറയാം.ഒരു പക്ഷെ എന്റെ സ്കൂൾ കാലത്തേക്കാളും കാര്യങ്ങൾ കൂടുതൽ ഗൗരവത്തോടെ മനസ്സിലാക്കിയ സമയം. കോളേജ് പഠനത്തിനായി അവൻ ഹോസ്റ്റലിലേക്ക് പോയപ്പോൾ, കഴിഞ്ഞ പത്ത് - പതിനഞ്ച് വർഷമായി എന്റെ നിഴൽ  ആയോ അല്ലെങ്കിൽ ഞാൻ അവന്റെ നിഴൽ ആയോ നടന്ന കാലങ്ങൾ കഴിഞ്ഞു. അങ്ങനെ ജീവിതത്തിന്റെ ഒരു ഘട്ടം കൂടി കഴിഞ്ഞിരിക്കുന്നു.

പെട്ടെന്ന് ഒറ്റക്ക്  ആയതുപോലെ ......."ഇനി എന്ത് ചെയ്യും - എന്ന ചിന്തയുടെ ഭാഗമായിട്ടാണ്,വായനാശീലം വളർത്തിയെടുത്താലോ എന്ന് ആലോചിച്ചത്.പലരും ഊണും ഉറക്കവുമില്ലാതെ പുസ്തകങ്ങൾ  വായിക്കുന്നത് കണ്ടിട്ടുണ്ട് എന്നതല്ലാതെ ഒരു നോവൽ വായിക്കാനുള്ള ക്ഷമയൊന്നും  എനിക്കില്ല .എന്നാലും ഒരു ശീലം വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തിൽ ഞാൻ പുസ്തക കടയിൽ ചെന്നു.ശ്രീ ബെന്യാമിന്റെ "ആടുജീവിതം" ആണ് ആദ്യം ശ്രദ്ധയിൽ പ്പെട്ടത്, അതിന്റെ കഥയെപ്പറ്റി ഒരു രൂപം ഉള്ളതുകൊണ്ടും പുസ്തകം വായിച്ച് വിഷമിക്കാൻ താല്പര്യമില്ലാത്തതു കൊണ്ടും അദ്ദേഹത്തിന്റെ തന്നെ മറ്റൊരു പുസ്തകമായ "പ്രവാചകന്മാരുടെ രണ്ടാം പുസ്തകം "തെരഞ്ഞെടുത്തത്പോരാത്തതിന്  പേജുകളുടെ എണ്ണം കുറവും വിലക്കുറവും തെരഞ്ഞെടുക്കാനുള്ള ചില കാരണങ്ങളാണ്.

ബൈബിളിനെ അടിസ്ഥാനമാക്കിയിട്ടുള്ള കഥയാണ്. ആദ്യത്തെ അദ്ധ്യായങ്ങളിൽ വായിച്ചപ്പോൾ

  •    അവർ നട്ടുനനച്ച മോചനസ്വപനങ്ങളുടെ പച്ച വയലുകളിൽ നിന്നും പ്രത്യാശയുടെ ഞാറ കൊക്കുകൾ എണ്ണമില്ലാതെ പറന്നുയർന്നു (p-26)

  •         ഉൾക്കരുത്തുള്ളൊരു ഉറവിൽ നിന്നെന്ന പോലെ ഇടതടവില്ലാതെ പ്രവഹിച്ചു കൊണ്ടിരുന്ന യോഹാന്നന്റെ വാക്ധോരണി പൊടുന്നനേ ആരോ പിടിച്ചു നിറുത്തിയതുപോലെ ഉരത്തിനും കണ്ഠത്തിനും ഇടയിൽ വെച്ച് നിലച്ചു പോയി !


ചില കാര്യങ്ങളൊക്കെ ഇങ്ങനെയും എഴുതാമെന്ന് മനസ്സിലായിയെങ്കിലും  അതിനപ്പുറം വായനശീലം വളർത്തിയെടുക്കുക എന്ന കടമ നിർവ്വഹിക്കുന്നത് പോലെയായിരുന്നു അതുകൊണ്ട് തന്നെ പുസ്തകം ഊണുമേശയിലും ബാൽക്കണിയിലുമൊക്കെയായി ഒരനാഥപ്രേതം പോലെ അവിടെയവിടെ കിടപ്പുണ്ടായിരുന്നു.വേറെ ഒന്നും ചെയ്യാനില്ലെങ്കിൽ വായിക്കാം എന്ന നിലപാടിലായിരുന്നു ഞാൻ.

"കാനാവിൽ ഒരു കല്യാണസദ്യ" എന്ന അദ്ധ്യായം വായിച്ചതോടെ,   യേശുവിൻറെ  ആദ്യത്തെ അത്ഭുതമായിട്ടാണ് ബൈബിളിൽ പറയുന്നത് (St. John  chapter 2 verse 11)   കുഞ്ഞുനാളിൽ വേദോപദേശക്ലാസ്സിൽ ബൈബിളിനെ ആസ്പദമാക്കിയുള്ള സിനിമ കാണിച്ചപ്പോൾ, കാനാവിലെ കല്യാണസദ്യയിലെ അത്ഭുതം കണ്ടതോടെ, ഭക്തികൂടിയ കാരണം ബാക്കി ഭാഗങ്ങൾ ഞാൻ സ്തുതി പിടിച്ചിരുന്നാണ് കണ്ടെന്നാണ് അന്ന് കൂടെ ഉണ്ടായിരുന്നവർ  ഇന്നും പറഞ്ഞ് കളിയാക്കാറുള്ളത് നസ്രാണിയായ ഞാൻ കേട്ടതും വായിച്ചതിൽ നിന്നും നിന്നും വ്യത്യസ്തമായിട്ടായിരുന്നു ആ സംഭവം  വിവരിച്ചരുന്നത്.പുസ്തകത്തിന്റെ പുറംതാളിൽ ഗ്രന്ഥത്തെ പറ്റിയുള്ള പ്രസാധകന്റെ പ്രസ്താവനയിൽ "ക്രിസ്ത്യൻ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളേയും സന്മൂലം ഉടച്ചു പണിയുന്ന നോവൽ" എന്ന് പറയുന്നുണ്ടെങ്കിലും അത് മേടിക്കാൻ നേരത്ത് അതൊരു തമാശയായിട്ടാണ് തോന്നിയത്. ആ അവതരണം പുസ്തകത്തോട് കൂടുതൽ അടുപ്പം തോന്നി.പിന്നീടങ്ങോട്ടുള്ള ഓരോ ഭാഗവും എങ്ങനെയാണ് മാറ്റം വരുത്തിയിരിക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നു.ആകാംക്ഷക്ക് ഇടയ്ക്കാലാശ്വാസം നൽകാനായിട്ട് അവസാനഭാഗങ്ങൾ  വായിച്ച് നോക്കാനും തോന്നിയില്ല. ആകെ 223 പേജുകളുള്ള  പുസ്തകം വായിച്ചു തീർക്കാൻ പിന്നെയും ദിവസങ്ങൾ എടുത്തു.എന്നാലും എങ്ങനെയാണ് വ്യത്യസ്തകൾ വരുത്തിയിരിക്കുന്നത് എന്നറിയാനുള്ള കൗതുകം മനസ്സില് ഉണ്ടായിരുന്നു. ചില മാറ്റങ്ങൾ അംഗീകരിക്കാനായില്ല.മറ്റ് ചില ഭാഗങ്ങൾ ഇന്ന് നടക്കുന്ന സംഭവങ്ങളായിട്ടും തോന്നി.

നമ്മൾ വായിച്ചതും വിശ്വസിക്കുന്നതുമായ കാര്യങ്ങൾ മറ്റൊരു തലത്തിലേക്ക് മാറുമ്പോൾ, അതിന്റേതായ മുറുമുറുപ്പുകൾ കൂട്ടുകാരുടെയും വീട്ടുകാരുടെയും ഇടയിൽ ഉണ്ടായിരുന്നു.ഇങ്ങനെയൊക്കെയാണെങ്കിലും വ്യത്യസ്തമായ ഈ അവതരണം എനിക്കിഷ്ട്മായി അല്ലെങ്കിലും നമ്മൾ വളർത്തി കൊണ്ടുവന്നിട്ടുള്ള വിശ്വാസങ്ങളേയും ആചാരങ്ങളേയും ഒരു നോവൽ / സിനിമ കൊണ്ട് മാറ്റാവുന്നതാണോ ?

എന്തായാലും പുസ്തക വായന കഴിഞ്ഞു അതിനെപറ്റിയുള്ള ചർച്ചകൾ നടക്കുന്നു."ഇനി എന്ത് " എന്ന ചിന്തയിലാണ് ഞാൻ? അല്ലെങ്കിൽ അലസമനസ്സ് പിശാചിന്റെ പണിപ്പുര എന്നല്ലേ!





Diary notes_8 (From T.R.Johny Thekkethala)

2014 ലെ തെരഞ്ഞെടുപ്പ് - ഒരു അവലോകനം.



പുതിയ ലോക്സഭ നിലവില്‍ വന്നു.ഒരു കക്ഷിക്ക് മാത്രം അമ്പത്തിരണ്ടു ശതമാനം
സീറ്റുകള്‍ ലഭിച്ചു.എന്നാല്‍ അവര്‍ക്ക് മുപ്പത്തിഒന്നു ശതമാനം വോട്ടുകള്‍ മാത്രമേ 
കിട്ടിയുള്ളൂ.ഇതിന്റെ അര്‍ഥം മറ്റുള്ളവര്‍ എതിരാണ് എന്നല്ല.മുപ്പത്തിഒന്നു ശതമാ 
നം പേരുടെ പ്രഥമ പരിഗണന അവര്‍ക്കായിരിക്കുമെന്നും ഭൂരിപക്ഷതിന്റെത് അതല്ല 
എന്നുമാണ്.
അംഗങ്ങളില്‍ മൂന്നിലൊന്നോളം പേര്‍ ക്രിമിനല്‍ കേസുപ്രതികള്‍ ആണ്.രാഷ്ട്രീയ പാര്‍ട്ടികള്‍ എവിടെ നില്‍ക്കുന്നു എന്ന് ഇതില്‍ നിന്നറിയാം.ധാര്‍മിക മൂല്യങ്ങളും മാന്യതയും കാട്ടുന്നവരെ മാത്രമേ സമൂഹം അമ്ഗീകരിക്കുകയുള്ളൂ  എന്ന നില 
വരേണ്ടിയിരിക്കുന്നു.

7/20/14

“ഛോളി കേ പിഛേ” – കാലം പോയ പോക്കേ..!!

ദൂരദർശൻ കാണിക്കുന്ന ചിത്രഹാർ കണ്ടില്ലെങ്കിൽ ജീവിതം വഴി മുട്ടി പോകുമോ എന്ന് വിചാരിച്ചിരുന്ന കാലം. അതുകൊണ്ടാണ് വീട്ടിലെ ട്ടി.വി പ്രവർത്തിക്കാത്തതു കാരണം അടുത്ത വീട്ടിലേക്ക് പാഞ്ഞത്. ഞാനും അവിടെയുള്ളവരും കൂടി ഒരോ പാട്ടുകളും സീനുകളും ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്, അപ്പോഴാണ് അന്നത്തെ പേരുകേട്ട  പാട്ടായ " ഛോളി കേ പിഛേ.........മാധുരി ദീക്ഷിത്തിന്റെ പാട്ട് വന്നത്.പാട്ടിന്റെ വരികളും ഡാൻസും കണ്ട് അവിടത്തെ ഗൃഹനാഥൻ മുറിയിൽ നിന്നും എണീറ്റ്  പോയി.ചിത്രഹാർ കണ്ട് കൊണ്ടിരിക്കുന്ന ഗൃഹനാഥയെ വിളിച്ച് ട്ടിവി "ഓഫ് " ചെയ്യാൻ പറയുന്നുണ്ടെങ്കിലും,  കണ്ണ് തള്ളി വായ്പൊളിച്ച് ഇരിക്കുന്ന എന്നെയും അവരുടെ കുട്ടികളേയും കണ്ട അവർക്ക് അത് "ഓഫ് " ചെയ്യാൻ ഒരു വിഷമം. പിന്നെയും ഭർത്താവിന്റെ നിർബന്ധം സഹിക്കാൻ വയ്യാതായപ്പോൾ, അവർ ഞങ്ങളുടെ മുൻപിൽ വെച്ച് തന്നെ പറഞ്ഞു -"ഇപ്പഴത്തെ കുട്ടികൾക്ക് ഇതൊന്നും സാരമില്ല !"

തിരിച്ച് വീട്ടിൽ പോകുന്നതിന് മുൻപായി എല്ലാവരോടും യാത്ര പറയുന്ന സമയത്താണ്, ഗൃഹനാഥൻ അവിടെ ഇല്ലെന്ന് മനസ്സിലായത്. എന്റെ അന്വേഷണത്തിന്റെ ഭാഗമായി മാമൻ കഷായം കുടിച്ച മുഖത്തോടു കൂടി  പ്രത്യക്ഷപ്പെട്ട്, എന്റെ യാത്ര പറച്ചിലിനെ ശരിവെച്ചെങ്കിലും കുട്ടികളുടെ മുഖത്ത് നോക്കാൻ ഒരു പ്രയാസം.കൂട്ടത്തിൽ ഇതൊന്നുമല്ല ജീവിതം നന്നായി പഠിച്ചാലെ ഇന്ന് ജീവിക്കാൻ പറ്റുകയുള്ളൂ എന്ന ഉപദേശവും ഉണ്ടായിരുന്നു.പഴയകാലത്തെ അർത്ഥവത്തായ സിനിമ പാട്ടുകളേയും അത് പാടിയ വരെക്കുറിച്ചും അഭിനയിച്ചവരെക്കുറിച്ചും പറഞ്ഞു തന്നു.രണ്ടു -മൂന്നു പാട്ടുകൾ യാതൊരുവിധ ശ്രുതിയോ സംഗതിയോ ഇല്ലാതെ പാടുകയും കൂടി ചെയ്തപ്പോൾ ........ഇനി ചിത്രഹാർ കാണാൻ വീട്ടിലേക്ക് വരില്ലെന്ന് ഞാൻ മനസ്സിൽ പ്രതിജ്ഞയെടുത്തു.

ദൂരദർശനുപുറമെ മറ്റ് ചാനലുകളുടെ അരങ്ങേറ്റത്തോടെ, വീട്ടിലുള്ളവരിലെ പലരുടെ മുഖവും കഷായം കുടിച്ചതു പോലെയായി.ദൂരദർശൻ നടത്തിയിരുന്ന സെൻസർ (censor) -ന്റെ ഭാഗമായിട്ട് കാണിച്ചിരുന്ന പൂവിന്റെയും അരയന്നങ്ങളുടെ ക്ലിപ്പുകൾ സ്റ്റാർ മൂവീസ് ..........പോലത്തെ ചാനലുകൾ കാണിക്കാത്തതായിരുന്നു പ്രധാന കാരണം. സീനുകൾ കണ്ട് പരിചയിച്ചതോടെ "എന്താ, ഛോളി കേ പീഛേ  പാട്ട് കണ്ട മാമന്റെ മുഖം പോലെയിരിക്കുന്നത് " എന്ന  തമാശ ചോദ്യം.പിന്നീട് ചമ്മിയ മുഖമായിട്ടിരിക്കുന്ന വീട്ടുകാരോടൊ കൂട്ടുകാരോടോ "  എന്താ, ഛോളി കേ പീഛേ" ആയിട്ടിരിക്കുന്നേ എന്ന കളിയാക്കലായി മാറി.

  വേണ്ടാത്ത സീനുകളിലേക്ക് കത്രിക വെക്കുന്നതു പോലെയായിരുന്നു പരിപാടികൾ ക്കിടയിൽ ചാനലുകൾ മാറ്റുക എന്നത് ആർക്കോ  തോന്നിയ ഐഡിയ യുടെ  ഭാഗമായിരുന്നു  അതോടെ പരിപാടികൾ കാണാൻ കാഴ്ച എത്ര ആവശ്യമാണോ അത്രയും പ്രാധാന്യം തന്നെ "റിമോട്ടുകൾക്കും ഉണ്ടായിരുന്നു.

ജീവിതത്തിൽ പുതിയതായി വന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട സമാധനത്തിൽ ഇരിക്കുമ്പോഴാ ണു, അടുത്ത കണ്ട മലയാള സിനിമ എന്നെ വീണ്ടും "ഛോളി കേ പീഛേ" എന്ന പാട്ടും അതിന്റെ പിന്നിലെ കഥകളും ഓർമ്മപ്പെടുത്തുന്നതായിരുന്നു.

കുറെ കാലം കഴിഞ്ഞ് തിയറ്ററിൽ ഇരുന്ന് സിനിമ കാണുന്ന സന്തോഷത്തിലായിരുന്നു ഞാൻ. പക്ഷെ "ലോ പോയിൻ റ് എന്ന മലയാള സിനിമ, ആദ്യം മുതൽ, പീഡനത്തിന്റെ ഭാഗമായിട്ടുള്ള ആത്മഹത്യാശ്രമം.അതോടെ പീഡനം,റേപ്പ്, മൈനർ പ്രായപൂർത്തിയാകാത്ത..........ഇവയെ കുറിച്ചുള്ള ഡലലോഗുകൾ ആയിരുന്നു.ഇതൊക്കെ നായികയുടെ ദു:ഖങ്ങളാണെങ്കിൽ നായകന്  ,സ്വന്തം കരിയറിനെ അത്യന്തം സ്നേഹിക്കുന്ന മാതാപിതാക്കന്മാർ, അവരുടെ ഇടയിലേക്ക് കടന്ന് വരുന്ന അനിയനെയോ/ അനിയത്തിയോ അബോർഷൻ ചെയ്യാനും അല്ലെങ്കിൽ അതിനായി "പ്രീകോഷൻ( precaution) എടുക്കാത്തതിനെപ്പറ്റി തല്ല് കൂടുന്ന അച്ഛ്നും അമ്മയും. ദ്വായാർതഥങ്ങൾ വേറേയും.സിനിമ കഴിഞ്ഞപ്പോൾ കൂട്ടിന് കൊണ്ടു വന്ന പിള്ളേർ സംഘത്തിന്റെ മുഖത്ത് നോക്കാൻ എനിക്കാകെ ഒരു വിഷമം. ചരിത്രം ആവർത്തിക്കുന്നു എന്ന് പറയുന്നത് പോലെയായി. എന്തായാലും സിനിമയുടെ അവസാനം   വക ചിന്തളിൽ നിന്നും വ്യത്യസ്തമാണ് എന്ന ഒരു  സമാധാനം.

ഏതാനും ദിവസങ്ങൾക്ക് ശേഷം എറണാകുളത്ത് താമസിക്കുന്ന എന്റെ ഒരു കൂട്ടുകാരിയെ കണ്ടു അവൾക്കും ഒരു ടീനേജ് പ്രായത്തിലെ ഒരു മകളുണ്ട്.അവളെ കണ്ടതും "ലോ പോയിന്റ്" സിനിമയും അതിലെ ഡയലോഗുകളെ ക്കുറിച്ചായിരുന്നു എനിക്ക് പറയാനുള്ളത്. പക്ഷെ അവൾക്ക് അത് കേട്ടിട്ട് വലിയ ഭാവവ്യത്യാസം ഒന്നുമില്ല. അവളുടെ അഭിപ്രായത്തിൽ പീഡനവാർത്തകളൊക്കെ എന്നും പത്രത്തിലുള്ളത് അല്ലെ. ഇന്ന് അഞ്ചു വയസ്സുകാരി ആണെങ്കിൽ നാളെ അമ്പത്തിയഞ്ചു വയസ്സുകാരി.......വയസ്സിൽ മാത്രമെ വ്യത്യാസമുള്ളൂ.........അതുകാരണം കുട്ടികൾക്ക് ഒക്കെ കഥകളിൽ വലിയ പുതുമയില്ല. അവൾ എന്നെ ആശ്വസിപ്പിക്കാനായിട്ട് പറഞ്ഞു-" നിനക്ക് ഒരു ട്ടിക്കറ്റിനായി 35 - 50 രൂപയല്ലെ ആയുള്ളൂ. ഞങ്ങൾ ലുലുമാളിലാണ് സിനിമ കാണാൻ പോവുക കൂട്ടത്തിൽ നിന്ന അവിടെ നിന്ന് കഴിക്കുകയും ചെയ്യും അതും കൂടെ ആവുമ്പോൾ ഒരു ആയിരത്തിന്റെ നോട്ട് തീരും. നഷ്ടത്തിന്റെ മുൻപിൽ വക ഡയലോഗുകൾ എത്രേയൊ നിസ്സാരം!

അവളുടെ ആശ്വാസവചനങ്ങൾ കേട്ടപ്പോൾ, രണ്ട് മൈനസ്സുകൾ തമ്മിൽ ഗുണിക്കുമ്പോൾ പ്ലസ്സ് ആകുന്ന കണക്കിലെ ചില കളികളെയാണ് ഓർമ്മ വന്നത്.എല്ലാ മൈനസ്സ് ചിന്തകളും രൂപയുടെ മുൻപിൽ പോസിറ്റീവ് ആകുന്നു. അതോടെ "ഛോളി കെ പിഛേ.... യുടെ മുഖഭാവത്തിന് വിടപറഞ്ഞ് ..........ഇപ്പഴത്തെ കുട്ടികൾക്ക് ഇതൊന്നും സാരമില്ല .....എന്ന് ഞാൻ സ്വയം പറഞ്ഞ് ആശ്വസിച്ചു!!!!!  കാലം പോയ പോക്കെ!!!!!!