4/11/15

എന്‍റെ പുതിയ പ്രാര്‍ത്ഥനകള്‍

പുതിയ എന്തെങ്കിലും കാര്യങ്ങളിൽ പര്യവേഷണം നടത്തുക കൂട്ടത്തിൽ നാല് കാശും ഉണ്ടാക്കുക അങ്ങെനെയൊരു ചിന്തയുടെ ഭാഗമായിട്ടാണ് "ഓഹരിക്കമ്പോളത്തിൽ പയറ്റിയാലോ എന്ന ആശയം ഉടലെടുത്തത്.ഇന്ന് ഈ വക കാര്യങ്ങളൊക്കെ "ഓണ്‍ലൈന്‍" ചെയ്യാവുന്നതുകൊണ്ട് പഴയകാലങ്ങളിലെ പോലെയുള്ള കഷ്ടപ്പാടുകള്‍ ഒന്നുമില്ല.പിന്നീടുള്ള ദിവസങ്ങള്‍ അതൊക്കെ നടപ്പിലാക്കാനുള്ള തത്രപ്പാടിലായിരുന്നു .


കാശിന്‍റെ കളി ആയ കാരണംഈ വ്യവഹാരം തനിച്ച്  ചെയ്യാനൊരു  പേടി.ധൈര്യത്തിനായി മകനെയും കൂട്ടിനു വിളിച്ചു.മടികൂടാതെ  എന്‍റെ ആവശ്യം അംഗീകരിച്ചെങ്കിലും അവന്‍റെ  ഡിമാൻറ് അനുസരിച്ച്  ലാഭത്തിന്‍റെ 50%-50% ആയിരിക്കണം അതായത് ഞാൻ പൈസ ഇറക്കണം അവൻ, വിലയേറിയ നിർദ്ദേശങ്ങളായ ഏത് കമ്പനിയുടെ ഓഹരികൾ  മേടിക്കണം എപ്പോൾ മേടിക്കണം അല്ലെങ്കിൽ എപ്പോൾ വിൽക്കണം എന്നുള്ള ട്ടിപ്സ് തരും.അതെങ്ങനെ ശരിയാകും കാശ് ഇറക്കുന്ന എനിക്കും യാതൊരു ചെലവുമില്ലാതെ ഉപദേശം തരുന്നവനും ഒരേ ലാഭവിഹിതമോ ? എന്തായാലും ചില  വിലപേശലിന്‍റെ അവസാനത്തിൽ 60%-40% യിൽ ധാരണയായി.


എങ്ങെനെയാണ്, ഓണ്‍ലൈനായി ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യേണ്ടതെന്ന് അതിന്‍റെ ഉദ്യോഗസ്ഥൻ കാണിച്ചു തന്നു.അദ്ദേഹത്തിന്റെ വകയായും ചില ട്ടിപ്സുകൾ. അങ്ങനെ മൊത്തം ഉപദേശങ്ങളുടെ ധൈര്യത്തിൽ മേടിക്കേണ്ടവയുടെ വിവരങ്ങൾ എല്ലാം ടൈപ്പ് ചെയ്തു, പിന്നെയും  എല്ലാം നല്ലതിനായിരിക്കുമോ എന്ന പേടിയിൽ ക്ലിക്ക് (enter) ചെയ്യാനുള്ള ഭയം  കാരണം ആ ജോലി മകനെ ഏൽപ്പിച്ചു "ദാ എന്‍റെ പൈസ ദേ  പോയി എന്ന വികാരത്തോടെ ഞാനും ഇതിൽ എന്താണ് പേടിക്കാൻ എന്ന മട്ടിൽ അവൻ ക്ലിക്ക് ചെയ്തതോടെ ഓഹരിക്കമ്പോളമെന്ന ഗോദയിലേക്ക് ഞാനും ഇറങ്ങി!


നിക്ഷേപകർക്ക്  ലക്ഷങ്ങളും  ആയിരങ്ങളും സമ്പാദിക്കുകയും അതുപോലെ തന്നെ നഷ്ടത്തിലായി പാപ്പരാവുന്നതിനും സാധ്യതയുള്ള ഒരു വേദിയാണ് ഓഹരിവിപണി.അധികം ലാഭം പ്രതീക്ഷിക്കാതെയുള്ള
ക്രയവിക്രയം ആയതു കൊണ്ടായിരിക്കാം  തുടക്കനാളുകൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ട് പോയി.എന്തേ ഈ
ബുദ്ധി എനിക്ക് നേരത്തേ തോന്നിയില്ല എന്ന് ഓർത്ത് പോയ നിമിഷങ്ങൾ...... നാടോടിക്കാറ്റ് സിനിമയിൽ ശ്രീനിവാസൻ പറയുന്നതു പോലെ "എല്ലാത്തിനും ഒരു സമയമുണ്ടല്ലോ -സ്വയം സമാധാനിച്ച നിമിഷങ്ങൾ !


ആത്മവിശ്വാസം കൂടിയതോടെ കൂടുതൽ പൈസ നിക്ഷേപിക്കാൻ തുടങ്ങി. ആത്മവിശ്വാസം കൂടിയതോടെയാണോ എന്നറിയില്ല പലതിന്‍റെയും വില കുത്തനെ താഴോട്ടായിരുന്നു. പുതിയ തലമുറയുടെ സദുപദേശമായി മകനെത്തി.
"മേടിച്ച ഓഹരികൾ നഷ്ടത്തിൽ വിൽക്കുക പുതിയ ഓഹരികൾ മേടിച്ചിട്ട് അവ വിൽക്കുമ്പോൾ ഈ നഷ്ടം നികത്താം"
ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ച  വെള്ളം കണ്ടാലും പേടിക്കും എന്നതു പോലെയായിട്ടുണ്ട് എനിക്ക് ഓഹരികൾ, ആ എന്നോടാണ് പുതിയ ഉപദേശങ്ങൾ! അവനെ ഞാൻ വഴക്ക്  പറഞ്ഞു ഓടിച്ചു. അവൻ പറയുന്നതുപോലെ കേട്ടില്ലെങ്കിൽ ഭാവിയിൽ, അവനിൽ നിന്നും ഒരു ട്ടിപ്സും പ്രതീക്ഷിക്കണ്ട എന്ന മട്ടിലായിരുന്നു അവൻ. അല്ലെങ്കിലും 40% ലാഭവിഹിതം എന്നുള്ളത് വെറും ഒരു മോഹന വാഗ്ദാനമാണെന്നുള്ളത് എനിക്കും അവനും അറിയാം അതുകാരണം "രക്ഷപ്പെട്ടു" എന്ന മനോഭാവത്തോടെ പിണങ്ങി പോയി.


ഞാനാണെങ്കിൽ  മുട്ട കച്ചവടത്തിന് നഷ്ടം വന്നപോലെ താടിക്ക് കൈകൊടുത്ത് കംപ്യൂട്ടറിന്റെ മുൻപിൽ ഇരിപ്പായി. ഓഹരിക്കമ്പോളത്തിലെ    അത്ഭുതകൃത്യങ്ങൾ ആര്  വിവരിക്കും എന്നറിയാനായിട്ട്   പിന്നെയുള്ള ആശ്രയം ഗൂഗിൾ ആണ്.എഴുതി ക്ലിക്ക് ചെയ്തതും, ലോകത്തിലുള്ളവരെല്ലാവരും എനിക്ക് ഒരു പരിഹാരമായിട്ട് ഇരിക്കുന്നവരോ എന്ന് തോന്നിപോയി, ഉപദേശങ്ങളും നിർദ്ദേശങ്ങളും അറിവുകളുമായി ഒരു നിര തന്നെയുണ്ട്.ചിലർ സത്യസന്ധമായി കാര്യങ്ങള്‍  പറഞ്ഞു മറ്റു ചിലർ വളഞ്ഞു മൂക്കിനെ തൊടുന്നതു പോലെ കാര്യങ്ങളെ വളച്ചൊടിച്ചു പറഞ്ഞു. എന്തായാലും കാര്യങ്ങളെല്ലാം എല്ലാം ഒരു പോലെ തന്നെ!


അതിനിടയ്ക്ക് ഓഹരിയുടെ വിലകൾ കൂടി.  എന്തിനാണ് അങ്ങനെ വിലകൂടിയത് എനിക്കറിയില്ല. മകൻ പറഞ്ഞു,RBI,  അതിന്‍റെ ലോണ്‍ റേറ്റ് കുറച്ചു അതുകാരണമാണ് വില കൂടിയതെന്ന്.ഓഹരിക്കമ്പോളത്തിലെ ചാഞ്ചാട്ടങ്ങളുടെ പിന്നിൽ ഇങ്ങനെയും ചില ചെപ്പടിവിദ്യകൾ ഒളിച്ചിരിപ്പുണ്ടെന്നുള്ളത് എനിക്ക് പുതിയ അറിവുകളായിരുന്നു.എന്തിനും ഏന്തിനും ഒരാശ്വാസം പിന്നെ ഭക്തിയുടെ മാർഗ്ഗമാണല്ലോ, അതോടെ എന്‍റെ പ്രാർത്ഥനകളിൽ സ്ഥിരം ആവലാതികളോടപ്പം  നല്ല സമ്പദ്ഘടനക്കും എണ്ണയുടെ വില വ്യത്യാസത്തിനായും നല്ല ബജറ്റിനായും, നേതാക്കന്മാരുടെ  ഭാവിയില്‍ വലിയ നേട്ടങ്ങളുണ്ടാകുമെന്ന വാഗ്ദാനങ്ങളേയും ലോണ്‍ റേറ്റി നെക്കുറിച്ചും  ... ........ അതേ, ഏത് തരം  സാഹചര്യമാണ്  ഓഹരി കബോളത്തെ മാറ്റി മറിക്കുക അല്ലെങ്കില്‍ എന്നെ നഷ്ടങ്ങളില്‍ നിന്ന്‍ കര കയറ്റുക  എന്നറിയാത്തതു കൊണ്ട് ഞാൻ എന്റെ പുതിയ പ്രാർത്ഥനകള്‍ തുടർന്നു കൊണ്ടേയിരിക്കുന്നു.!!!!



2/7/15

ഭാഗ്യവന്മാര്‍:-)

രാജ്യത്തിന്റെ  മാത്രമല്ല നമ്മുടെ ഓരോ കുടുംബത്തിലെ പ്രാധാന കാര്യങ്ങളും തീരുമാനിക്കുന്നത് അമേരിക്കകാരോ അല്ലെങ്കിൽ വിദേശത്ത് താമസിക്കുന്നവരാണ്. അവർ നാട്ടിലോട്ട് വരാനുള്ള അവധി എടുക്കുന്നതോടെ, കുടുംബത്തിലെ കെട്ടിക്കാറായ ചെറുക്കന്റെയോ/ പെണ്ണിന്റെയോ കല്യാണം കൂടുക, കുഞ്ഞുകുട്ടികളുണ്ടെങ്കിൽ അവരുടെ മാമ്മോദീസ/നൂലുകെട്ട്,വയസ്സായവരെ സന്ദർശിക്കുക...... അങ്ങനെ കാസർക്കോട് മുതൽ കന്യാകുമാരി വരെ യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വരവ്.ഒന്നിനും സമയമില്ലാത്ത അവരെ എങ്ങനെയെങ്കിലും കല്യാണം കൂടിപ്പിക്കണം എന്ന വാശിയിലാണ് കുടുംബക്കാരും.ആ വാശിയുടെ ഭാഗമായിട്ട് ഉണ്ടായ കല്യാണത്തിനാണ് എനിക്കും പങ്കെടുക്കേണ്ടത്. അമേരിക്കയിൽ നിന്നും വന്ന സ്വന്തക്കാർക്ക് മണിക്കൂറുകളും മിനിറ്റുകളും സെക്കന്‍റുകളും പ്രാധാന്യമുള്ളതിനാൽ ബാക്കിയുള്ളവരുടെ പ്രാരാബ്ധങ്ങളൊന്നും വിഷയമാല്ലാതായി.ഇത്രയും ദൂരെ ഉള്ളവർക്ക് കല്യാണം കൂടാമെങ്കിൽ ഇൻഡ്യുടെ ഒരു മൂലയിൽ കിടക്കുന്ന നിനക്കണോ യാത്ര ഒരു പ്രശ്നം എന്ന മട്ടിലായിരുന്നു കല്യാണവീട്ടുകാരും.

പെട്ടെന്ന് തീരുമാനിച്ച ആഘോഷം ആയതിനാൽ യാത്രക്ക് വേണ്ടി പിന്നെയുള്ള ആശ്രയം "ബജറ്റ് വിമാനകമ്പനി (Budget airlines) കളാണ്.വീടിന്റെ  ബജറ്റ് ക്രമീകരിക്കുന്നതിനു  വേണ്ടി, യാത്ര ഞാൻ തന്നെ ആക്കി.രാവിലെ 5.55 നുള്ള "Air India" യുടെ വിമാനത്തിലാണ് ട്ടിക്കറ്റ് കിട്ടിയത്. 9 മണിയോടെ നാട്ടിലെത്തും.മൂടൽ മഞ്ഞിന്റെ പ്രശ്നമുള്ളത് കാരണം യാത്രാസമയം നീളുമായിരിക്കും എന്ന മുൻവിധിയോടെയാണ്, വിമാനതാവളത്തിൽ എത്തിയത്.എന്നാൽ സമയത്ത് തന്നെ പുറപ്പെടും എന്ന അറിയിപ്പിന്റെ ഭാഗമായി എല്ലാതരം പരിശോധനകളും കഴിഞ്ഞ് എല്ലാ യാത്രക്കാരും വിമാനത്തിൽ ഇരുപ്പായി. കുറച്ചു നേരം "റണ്‍വേ" യിൽ കൂടി ഓടി, പറക്കാനുള്ള സന്ദേശം കിട്ടുന്നില്ല പോരാത്തതിന് അദൃശ്യതയും കാരണം തിരിച്ച് പാർക്കിംഗ് സ്ഥലത്ത് കൊണ്ട് ഇട്ടു.എല്ലാവരും അതിനകത്ത് കാത്തിരിപ്പായി.ഇതിനിടയ്ക്ക് അവർ ഭക്ഷണവും വിളമ്പാനും തുടങ്ങി. ഭക്ഷണവും കഴിഞ്ഞു മാനവും തെളിഞ്ഞു സമയം ഏകദേശം പത്ത് - പത്തര ആയി. വിമാനത്തിന് മാത്രം അനക്കമില്ല.കാര്യങ്ങൾ തിരക്കിയപ്പോഴാണറിയുന്നത്, പൈലറ്റ്‌ 9 മണിക്ക് അയാളുടെ ഡ്യൂട്ടി സമയം കഴിഞ്ഞ കാരണം തിരിച്ച് വീട്ടിൽ പോയി.എന്ത് ചെയ്യണമെന്നറിയാതെ യാത്രക്കാർ!

യാത്രക്കാരിൽ പലരും കേരളം കാണാനായിട്ട് പോകുന്ന വിനോദസഞ്ചാരികളും വിദേശികളും ഏതാനും മലയാളികളുമാണ്.ചിലരുടെ നേതൃത്വത്തിൽ ഏതാനും പേർ കൂടി ചേർന്ന് സമരവും നടത്തി.തക്കസമയത്ത് ഫോണ്‍ കാൾ വന്ന കാരണം എനിക്ക് അതിൽ പങ്കെടുക്കാനായില്ല.എന്റെ അടുത്ത ഇരുന്ന വിദേശിക്ക്, ഒരു സമരത്തിൽ പങ്കെടുക്കാനായ സന്തോഷം.

"നീയും പങ്കെടുക്കേണ്ടാതായിരുന്നു, ഇതൊക്കെ വല്ലപ്പോഴും കിട്ടുന്ന ഒരു ഭാഗ്യമല്ലേ "- എന്നാണ്തിരിച്ച് വന്നിട്ട് പറഞ്ഞത്.ഞാൻ വെറുതെ ചിരിച്ചെങ്കിലും മനസ്സിലോർത്തു_ നമ്മുക്കണോ(ഇന്ത്യക്കാർ) സമരങ്ങളോട് പുതുമ, ഏത് തരം സമരം വേണമെന്നുള്ള ആശയത്തിന്റെ കുറവേയുള്ളൂ!

ഏതാനും നിമിഷങ്ങൾക്കകം പുതിയ പൈലറ്റ്‌ എത്തി.ഞങ്ങളെല്ലാവരും കൈയ്യടിച്ചാണ് സ്വാഗതം ചെയ്തത്. സമരത്തിന്റെ ഗുണം എന്ന ഒരഹങ്കാരം ഞങ്ങളിൽ ഓരോത്തരർക്കും ഉണ്ടായിരുന്നു.ഏകദേശം 12.30 യോടെ വിമാനം പറന്ന് ആകാശത്ത് എത്തി.അതോടെ പലർക്കും വിശപ്പിന്റെ വിളി ആരംഭിച്ചു.ഭക്ഷണം ചോദിച്ചപ്പോഴാണറിയുന്നത് -"ഭക്ഷണം ഒന്നുമില്ല, വേണമെങ്കിൽ  വെള്ളം തരാം ..... ചോദിക്കുന്നവർക്കെല്ലാം ചെറിയ കുപ്പിയിൽ വെള്ളം കൊടുക്കുന്നുണ്ട്.വിമാനം ആകാശത്ത് എത്തിയ കാരണം ഇനി ഒരു സമരം നടത്തിയാലും ഫലം കാണില്ല എന്നറിയാവുന്നതു കൊണ്ട് "വെള്ളമ്മെങ്കിൽ വെള്ളം എന്ന നിലപാടിലായിരുന്നു ഞങ്ങൾ !

കല്യാണതലേന്ന് പുറപ്പെട്ട കാരണം കല്യാണം കൂടാൻ സാധിച്ചുതിരിച്ചുള്ള യാത്ര രാത്രി 8.55 നായിരുന്നുവെങ്കിലും പലപ്പോഴായി സമയം മാറ്റിയ വിവരം sms ആയി അറിയിക്കുന്നുണ്ടായിരുന്നു.രാത്രി 12  മണിക്കുള്ള യാത്രക്കായി 9 മണിക്ക് തന്നെ ഞാൻ വിമാനതാവളത്തിൽ എത്തി.ഇനിയും സമയമുണ്ടല്ലോ എന്നോർത്ത് ഒരു കസേരയിൽ ഇരിക്കുകയായിരുന്നു ഞാൻ.Air India യിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീ യുടെ പുറകെ കുറേ പേർ ബഹളം വെച്ച് നടക്കുന്നുണ്ട്.ആ കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ എന്നോട് പറഞ്ഞു
" നീ തിരിച്ച് പോകാനായിട്ട് വന്നിരിക്കുന്നതല്ലേ, കേരളത്തിലോട്ടുള്ള യാത്രയിൽ നമ്മൾ ഒരുമിച്ചാണ് വന്നത്.ഇന്നത്തെ യാത്ര ചില  സാങ്കേതികമായ തകരാറുകൾ കാരണം വേണ്ടെന്നു വെച്ചു. വേഗം ഞങ്ങളുടെ കൂടെ ചേർന്നോ .......
എന്നെയാണെങ്കിൽ യാത്രയ്ക്കാൻ വന്നവരെല്ലാം തിരിച്ചു പോയി.പെട്ടെന്ന് നിസ്സഹായാവസ്ഥയിലായതു പോലെ ആ ആൾക്കുട്ടത്തിൽ ചേരുകയെന്നല്ലാതെ ........

അപ്പോഴേക്കും യാത്രക്കാരുടെ എണ്ണം കൂടി കൊണ്ടിരുന്നു.പലരുടേയും യാത്രയയ്‌ക്കാൻ വന്നവർ തിരിച്ചു പോയി.അതോടെ താമസസൗകര്യം വേണമെന്ന ബഹളമായിട്ടാണ് പലരും. പലർക്കും പിറ്റേ ദിവസം ഓഫീസിൽ പ്രവേശിക്കേണ്ടതാണ്, മറ്റു ചിലർ സെമിനാറുകലോ/ സമ്മേളനം ത്തിലോ പങ്കെടുക്കേണ്ടവരാണ്,കുട്ടികൾ, കുടുംബം .......എല്ലാവരും അവരവരുടെ പ്രാരാബ്ധങ്ങൾ നിറുത്താതെ പറയുന്നുണ്ട്, അതൊക്കെ കേൾക്കാൻ ആരെങ്കിലും വേണമെന്ന നിർബന്ധം ആർക്കുമില്ല.താമസസൗകര്യം ഏർപ്പാടാക്കി തരാമെന്ന് പറയുന്നു ണ്ടെങ്കിലും അതിനായിട്ടുള്ള കാര്യങ്ങൾ ഒന്നും മുന്നോട്ട് നീങ്ങുന്നില്ല.അതോടെ എലിയെ പിടിക്കാൻ വന്ന കുഴലൂത്തുകാരനായ മാജിക്കുകാരുടെ (The Pied Piper of Hamelin) കഥയിലെ പോലെ ......പക്ഷെ ഒരു വ്യത്യാസം മാത്രം കഥയിൽ  എല്ലാവരും മാജിക്കുകാരന്റെ  പുറകെ ആണെങ്കിൽ ഇവിടെ ഞങ്ങൾ എല്ലാവരും "Air India lady" യുടെ പുറകെയാണ്.അവരെ പിന്തുടരുന്നതിന്റെ  ദേഷ്യം അവര്‍  കാണിക്കുന്നുണ്ടെങ്കിലും വേറെ ഒരു Air India ഉദ്യോഗസ്ഥരെ അവിടെ കാണാത്തകാരണം ഞങ്ങള്‍ അതൊന്നും കാര്യമാക്കിയില്ല.


എല്ലാ ബഹളങ്ങളുടെ അവസാനമായി ഏകദേശം 11 മണിയോടെ താമസ്ഥലത്ത് എത്തി.അടുത്ത വിമാനയാത്രക്ക്‌ മുൻപ് ഹോട്ടലുകാർ ഞങ്ങളെ വിളിച്ചറിയിക്കാം എന്ന ഉറപ്പിന്മേൽ ഞങ്ങൾ ഓരോത്തരും മുറിയിലെത്തി.മുറിയിൽ എത്തിയതോടെ, "എന്നെ മാത്രം വിളിച്ചറിയ്ക്കാൻ മറന്നു പോയാലോ, ഉറങ്ങി പോയാലോ .....പോരാത്തതിന് വായിച്ചതും കേട്ടറിഞ്ഞതുമായ എല്ലാതരം കൊലപാതക കഥകളും മനസ്സിലേക്ക് ഓടി വന്നു.ആരുടേയും സൗകര്യം നോക്കാതെ കല്യാണം നിശ്ചയിച്ച കുടുംബക്കാരെ കുറ്റം പറയണോ അതോ എല്ലാത്തിനും കാരണക്കാരായ അമേരിക്കകാരെ കുറ്റം പറയണോ എന്നറിയാത്ത അവസ്ഥ ! ഹോട്ടലുകാർ വാക്ക് പാലിച്ചു രാവിലെ 5 മണിക്ക് ഫോണ്‍ ചെയ്ത് പറഞ്ഞു 6 മണിക്ക് അവർ വിമാനതാവളത്തിൽ കൊണ്ടാക്കുമെന്ന് ...

യാത്രയുടെ അടുത്ത ഘട്ടം അങ്ങനെ ആരംഭിച്ചു.ട്ടിക്കറ്റുമായി ഗേറ്റിന്റെ അടുത്ത് എത്തിയപ്പോൾ,
 "മാഡം ഇത് ഇന്നലത്തെ ട്ടിക്കറ്റ് ആണ് "....അയാളോട് കഥ പറഞ്ഞു വരുമ്പോഴേക്കും എന്റെ ഹിന്ദി പറയുന്ന കൂട്ടുകാരിയും മറ്റു യാത്രക്കാരും അവിടെ എത്തി.സെക്യൂരിറ്റിക്കാരൻ "നിങ്ങൾ Air India യുടെ ഓഫീസ്സിൽ ചെന്ന് പറയൂ"
അവിടെ എത്തിയപ്പോൾ, ഒരു പാവം പയ്യൻ ഉറക്കം തൂങ്ങി ഇരിപ്പുണ്ട്."എവിടെ ഞങ്ങളുടെ വിമാനം _ എന്ന ചോദ്യവുമായി കൂട്ടത്തോടെയുള്ള ഞങ്ങളുടെ വരവ് കണ്ടപ്പോൾ, അവന്റെ ഉറക്കമെല്ലാം പമ്പ കടന്നു എന്ന് മാത്രമല്ല കഥയറി യാതെ അവൻ ആകെ അന്തം വിട്ടിരിക്കുകയാണ്.സിസ്റ്റം (system) ത്തിൽ നോക്കിയപ്പോഴാണ്, അവന് കാര്യങ്ങൾ പിടി കിട്ടിയത്."ബോസ്സിനെ വിളിച്ചു കൊണ്ടു വരാം എന്ന് പറഞ്ഞ് അവൻ പോയി.ഹിന്ദി പറയുന്ന കൂട്ടുകാരിയും അവളുടെ ഭർത്താവും കൂടെ അവിടെയുള്ളവരോടെല്ലാം കേരളത്തിലോട്ട് വന്നപ്പോൾ ഉള്ള സംഭവങ്ങളും തലേദിവസത്തെ കാര്യങ്ങളും വിവരിക്കുന്നുണ്ട്. അടുത്ത ഒരു സമരത്തിനായി എല്ലാവരേയും പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ആരും ഒത്തൊരുമയോടെ മുന്നോട്ട് വരാൻ തയ്യാറല്ല.ചിലർക്ക് മാധ്യമാക്കാർ വന്നെങ്കിലോ എന്ന പേടി അപ്പോഴേക്കും Air India യുടെ ബോസ്സ് എത്തി. അതോടെ ഹിന്ദി പറയുന്ന കൂട്ടുകാരിയുടെ ഭർത്താവിന്റെ നല്ല ഭാഷയുടെ "സ്റ്റോക്ക് തീർന്നു തുടങ്ങി.അയാളെ മാത്രം ഞങ്ങളുടെയെല്ലാം പ്രതിനിധിയായി വിമാനതാവളത്തിനകത്തു  ഓഫീസിലോട്ട് വിളിച്ചു.ഞങ്ങളെല്ലാം ഗ്ലാസ്സിൽ കൂടി അവരുടെ സംഭാഷണം കണ്ടു നിന്നു.കുറച്ച് കഴിഞ്ഞപ്പോൾ വളരെ ശാന്തസ്വഭാവക്കാരനായി ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു "10.30 ക്ക് ബോംബൈ വഴി പോകുന്ന വിമാനത്തിൽ പോകാം.സ്വഭാവത്തിൽ വന്ന വ്യത്യാസം എന്നിൽ സംശയം ഉണ്ടാക്കാതിരുന്നില്ല, അപ്പോൾ സമയം ഏഴര ആയിട്ടേയുള്ളൂ.......പിന്നീടാണറി ഞ്ഞത്, അപ്പോൾ തന്നെയുള്ള Air Indiaയുടെ വിമാനത്തിൽ അവർ ട്ടിക്കറ്റ് ശരിയാക്കി പോയി എന്ന കാര്യം ."കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന് പറയുന്നത് പോലെയായി !

യാത്രയ്ക്കായി വന്നിട്ടുള്ള പലരേയും അപ്പോഴേക്കും കണ്ടുപരിചയമായി.കൂട്ടത്തിലുണ്ടായിരുന്ന പലരും  വിമാനതാവളത്തിനകത്ത് കൂടി നടക്കുന്നത് ഗ്ലാസ്സിൽ കൂടി കണ്ടതോടെ എങ്ങനെയെങ്കിലും  അവിടെ എത്തുക എന്നതായി എന്റെ  ലക്ഷ്യം.സെക്യൂരിറ്റികാരെല്ലാം ഹിന്ദിക്കാരായതു കൊണ്ട് മലയാള ഭാഷ കുറച്ചു സമയത്തേക്ക് മറക്കുന്നതാണ് നല്ലതെന്ന് തോന്നി. കാര്യങ്ങൾ പറഞ്ഞു അവസാനം ഞാനും വിമാനതാവളത്തിനകത്ത് എത്തി.പലരും അപ്പോൾ തന്നെയുള്ള വിമാനത്തിൽ പോകാനുള്ള ബഹളത്തിലാണ്.
ബോസ്സിന്റെ ബോസ്സ് വന്ന്, 10.30 യുടെ വിമാനത്തിൽ മാത്രമേ ഇനി പോകാൻ സാധിക്കുകയുള്ളൂ എന്ന് പ്രഖ്യാപിച്ചതോടെ, ഞാനടക്കം അങ്കത്തിൽ തോറ്റ പലരും അവിടെ കാത്തിരിപ്പായി.എന്നാലും Air India യുടെ കൗണ്ടർ -ന്റെ അവിടെ കൂട്ടത്തിലുള്ള ആരുടെയെങ്കിലും തല കണ്ടാൽ എല്ലാവരും അങ്ങോട്ട് പോകും. എല്ലാവരും ഒരു സംഘം ആയിട്ടാണെങ്കിലും ആര് എപ്പോഴാണ് കാലുമാറുക എന്നറിഞ്ഞു കൂടാ. പിന്നീടങ്ങോട്ട് "ഇൻഡ്യൻ ഞണ്ടുകൾ ഇരിക്കുന്ന കുട്ട മൂടി വെയ്ക്കേണ്ടതില്ല എന്ന് പറയുന്നത് പോലെയായിരുന്നു.ബഹളവും സങ്കടം പറച്ചിലും ക്യൂ നിൽക്കലും അതിന്റെ ഇടയ്ക്ക് കേറുന്നവരെ മാറ്റലും ......ഒക്കെ കഴിഞ്ഞ് "ബോര്‍ഡിങ്‌ പാസ് കൈയ്യിൽ കിട്ടിയപ്പോൾ, ശരിക്കും ദൈവത്തിന് നന്ദി പറഞ്ഞ നിമിഷം.എല്ലാവരും നമ്മുക്ക് ചുറ്റുമുണ്ട് എന്നാൽ നമ്മുക്ക് നാം മാത്രം എന്ന് പറയുന്നത് പോലെ !

കല്യാണവിശേഷങ്ങള്‍ക്കുള്ള അത്രയും  തന്നെ പ്രാധാന്യം എന്റെ യാത്രക്കും കുടുംബക്കാർ കൊടുത്തത് കൊണ്ട്, അമേരിക്കയിൽ നിന്നും വന്ന ബന്ധുക്കാരും എന്നെ ഫോണ്‍ വിളിച്ചിരുന്നു.എന്തും ഏന്തും പോസിറ്റീവ് ചിന്തയോടെ കാണുന്ന അവർ എന്നോട് പറഞ്ഞത്, " നീ എന്തുമാത്രം ഭാഗ്യവതിയാണ്, ഒരു യാത്രയോടെ നിനക്ക് എന്തൊക്കെ experience കിട്ടിയത്....... വ്യക്തമായ നിയമങ്ങളോ, അത് നടപ്പിലാക്കാൻ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരോ നമ്മുക്കില്ല പോരാത്തതിന് സ്വന്തം കാര്യം സിന്ദാബാദ് എന്ന രീതിലുള്ള ജനസമൂഹം കൂടി ആകുമ്പോൾ അനുഭവങ്ങൾക്ക്(experiences) ആണോ നമ്മുക്ക് (ഇന്ത്യക്കാർക്ക് ) പഞ്ഞം? അതെ, നമ്മള്‍ക്ക് എന്നും പുതിയ experience …….. ആ കാര്യത്തിലും നമ്മൾ ഭാഗ്യവന്മാർ!!!



12/4/14

അമൃത് സർ -യാത്ര

ഡൽഹിയിൽ നിന്ന് ഏകദേശം 462 കി,മീ യുണ്ട് അമൃത സറിലേക്ക്. ഇന്ത്യാ -പാകിസ്ഥാൻ  ബോർഡറിലെ (വാഗ, Wagah border) ലെ പരേഡ്, സുവർണ്ണ ക്ഷേത്രം( Golden Temple) ജാലിയാൻ വാല ബാഗ്(Jallianwala bagh)............പ്രധാനമായും കാണാനുള്ള സ്ഥലങ്ങൾ.

ചില പുസ്തകങ്ങളിൽ  പരേഡിനെ ക്കുറിച്ച് വായിച്ചിട്ടുണ്ട്, അന്ന് മുതൽ മനസ്സിള്ളൊരു ആഗ്രഹമായിരുന്നു, നേരിട്ട് കാണുകയെന്നത്.ട്ടൂറിസ്സത്തിന്റെ  ഭാഗമായിട്ട് കാണിക്കുന്ന ഒരു പ്രഹസന്നമാണ് ഈ പരേഡ് എന്ന അഭിപ്രായക്കാരാണ് വീട്ടിലുള്ളവർ.അത് കൊണ്ട് തന്നെ അവിടെ വരെ ചെന്നിട്ട്  കാണാതെ വരേണ്ടി വരുമോ എന്ന ഉത്കണ്ഠ  എനിക്കുമുണ്ടായിരുന്നു.

NH_1( national highway) യിൽ കൂടി ഉദ്ദേശം പത്ത് മണിക്കൂർ യാത്രയുണ്ട്.വഴിയുടെ ഇരുവശങ്ങളിലും കോളിഫ്ലവർ,പാലക്ക് .......അങ്ങനെ പലതരം പച്ചക്കറികളുടെ പാടങ്ങളാണ്.കൂട്ടത്തിൽ കടുക്ച്ചെടി പൂത്ത് നിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗി തന്നെയാണ്.ചില സ്ഥലങ്ങളിൽ വൈക്കോൽ കൂനകളും വൈക്കോൽ തിന്നുന്ന പശുക്കളേയും കണ്ടു.കടലാസ്സ് തിന്നുകൊണ്ട് നഗരത്തിൽ അലഞ്ഞുനടക്കുന്ന പശുക്കളെ കണ്ടിട്ടുള്ള കുട്ടികൾക്ക് അതൊരു പുതുമയുള്ള കാഴ്ചയായിരുന്നു


നാലുമണിയോടെ ഞങ്ങൾ "വാഗ ബോർഡർ" എത്തിച്ചേർന്നു.അവിടെ എത്തിയതോടെ, വണ്ടി പരിശോധിക്കുക, പട്ടിയെക്കൊണ്ട് വണ്ടിയുടെ അകം മണപ്പിക്കുക, ഓരോത്തരായി പരിശോധിക്കുക ............അങ്ങനെ വിവിധതരം പരിശോധനകളാണ്. റോഡിന്റെ  ഒരറ്റം ഇന്ത്യക്കാരും മറ്റേ അറ്റത്ത് പാകിസ്ഥാൻകാരുമാണ്. രണ്ട് സ്ഥലവും വേർതിരിച്ചിരിക്കുന്നത് ഒരു  ഇരുമ്പ് ഗേറ്റിനാലാണ്.നമ്മുടെ അവിടെ ഇൻഡ്യൻ പതാകയും അവരുടെ അടുത്ത് പാകിസ്ഥാൻ  പതാകയുമുണ്ട്.വഴിയുടെ രണ്ട് ഭാഗത്തുള്ള  ഗ്യാലറിയിൽ കാണികളെ കൊണ്ട് നിറഞ്ഞിരിക്കുവാണ്. രണ്ടു സ്ഥലത്തും പരേഡ്  തുടങ്ങാനുള്ള പരിപാടികൾ നടക്കുന്നു.

ഞങ്ങൾ ചെന്നപ്പോൾ രാജ്യഭക്തിയുള്ള ഗാനങ്ങൾ ലൗഡ് സ്പീക്കറിൽ കൂടി വരുന്നുണ്ട് അതിനസുരിച്ച് ഏതാനും സ്കൂൾ കുട്ടികൾ റോഡിൽ   ഡാൻസ് ചെയ്യുന്നുണ്ട്.ഈ പരേഡ് നടത്തുന്നത് -" Indian Border Security Force(IBSF) കാരാണ്.കാക്കി യൂണിഫോമും തലയിൽ  ചുമന്ന വിശറി പോലത്തെ തൊപ്പി യുമാണ് വേഷം. പാകിസ്ഥാൻ കാരുടേത് കറുത്ത വേഷവുമാണ്.പാട്ടും ഡാൻസും കഴിഞ്ഞതോടെ IBSF-ടീമിലെ ഒരംഗം വന്ന്,

വന്ദേ ......മാതരം
ഭാരത്‌ ......മാതാ കീ ജയ്‌
ഹിന്ദുസ്ഥാൻ .........സിന്ദാബാദ് .....
.ഇതിൽ ആദ്യഭാഗം ടീം അംഗവും മറ്റേ ഭാഗം കാണികളുമാണ് പറയേണ്ടത്.ടീം അംഗത്തിന്റെ ആ ജോലി ചില കാണികൾ ഏറ്റു പിടിച്ചു.ഇടയ്ക്കിടെ ടീം അംഗം വന്ന്, നിങ്ങളുടെ ശബ്ദം കേൾക്കുന്നില്ല  കുറച്ചു കൂടെ ഉറക്കെയാവട്ടെ എന്ന്  ആംഗ്യം കാണിക്കും.കാണികളിൽ പലരുടെ  മുഖത്തും കൈകളിലും നമ്മുടെ പതാകയുടെ "Tattoo" ചെയ്തിട്ടുണ്ട്.അങ്ങനെ ആകെ കൂടെ രാജ്യസ്നേഹം തുളുമ്പുന്ന നിമിഷങ്ങൾ!



പരേഡിന്റെ പ്രത്യേകത എന്ന് പറയുന്നത്,"മാർച്ചിംഗ് ആണ്. കാലുകൾ ആഞ്ഞ് ചവിട്ടുമ്പോൾ കാലുകൾ അവരുടെ തലവരെ പൊങ്ങുന്നുണ്ട്.ബൂട്ട്സ്സ് -ന്റെ ശബ്ദവും നല്ല ഉച്ചത്തിലാണ്.ഇതിനിടയ്ക്ക് ഗേറ്റ് തുറക്കുകയും ഒട്ടും സഹൃദ്യയമല്ലാത്ത "ഷേക്ക് ഹാൻഡും കൂട്ടത്തിൽ "എന്ത് എന്നാ മട്ടിലുള്ള ചേഷ്ടകളും കാണാം. ഒട്ടും അനുകൂലിക്കാത്ത തരത്തിലുള്ള പെരുമാറ്റം ആണ് രണ്ടു പേരുടെ ഭാഗത്ത് നിന്നുമുള്ളത്. അവസാനം അവരവരുടെ  പതാക താഴ്ത്തി മടക്കി കൊണ്ട് വരുന്നതോടെ പരേഡ് അവസാനിക്കുന്നു.ഈ സമയമത്രയും വന്ദേ ....മാതരം, ഭാരത്‌ ......മാതാ കീ ജയ്‌ ,ഹിന്ദുസ്ഥാൻ .........സിന്ദാബാദ് വിളിച്ച് നമ്മളും ക്ഷീണീച്ചു കാണും. ഏകദേശം അരമണിക്കൂറിന്റെ പരേഡ് ആണിത്. രണ്ടു കൂട്ടരും ഒരേ സമയത്തു ഒരു പോലെ ചെയ്യുന്ന കാരണം, രണ്ടു കൂട്ടരുടെ പരിശീലനം നടത്തുന്ന സമയത്ത് സഹായക മനോഭാവത്തിലയിരിക്കാം ഒരു പക്ഷേ നമ്മുടെ മുന്‍പില്‍ കാണിച്ചില്ലെങ്കിലും ....അല്ലെ?

സുവർണ്ണ ക്ഷേത്രം( Golden Temple) 


"സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും ദുര്‍ഗ്ഗമം പിടിച്ചിതുമാണ്" എന്ന വാക്യത്തിന് പൂര്‍ണ്ണമായും യോജിക്കുന്ന രീതിയിലായിരുന്നു, ഇന്ത്യുടെ ഏഴ് വിസ്മയങ്ങളില്‍ ഒന്നായ സുവര്‍ണ്ണ ക്ഷേത്രത്തിലേക്കുള്ള വഴി. സിക്കുമതക്കാരുടെ ആരാധനാലയം ആണിത്.അവിടെ എത്തിച്ചേർന്നാൽ, മനോഹരമായ തടാകവും അതിന്റെ നടുവിലെ സ്വർണ്ണവും വെള്ള നിറവും കൂടി ചേർന്ന ക്ഷേത്രം,ശരിക്കും നയനമനോഹരം ആയിട്ടുണ്ട്. ഏത് ജാതിയിൽ പെട്ടവർക്കും ആ ആരാധനാലയത്തിന്റെ എവിടെ വേണമെങ്കിലും സന്ദർശിക്കാവുന്നതാണ്.തല ഒരു തുണി കൊണ്ട് മൂടിയിരിക്കണം അതുപോലെ പ്രധാനസ്ഥലത്തിന് മുൻപ് കാലുകൾ കഴുകിയിരിക്കണം, ഈ രണ്ട് നിബന്ധനകൾ മാത്രമെയുള്ളൂ. ചെരുപ്പുകൾ സൂക്ഷിക്കേണ്ട സ്ഥലത്തും കുടിക്കാൻ വെള്ളം കൊടുക്കുന്നവരും ആ പാത്രങ്ങൾ കഴുകുന്നവരും കാർപെറ്റ് വൃത്തിയാക്കുന്നവരും  എല്ലാം സ്വമനസ്സാലെ സേവനമനുഷ്‌ഠിക്കുന്നവരാണ് (karsewa). മറ്റ് ചില ആരാധനാലയങ്ങളിൽ കാണുന്നതിൽ നിന്ന് പുതുമ തോന്നിയ കാര്യങ്ങളാണ്.

ജാലിയൻ വാലാ ബാഗ്‌ (jallianwala bagh)


ചരിത്രപുസ്തകത്തിൽ കൂടി വായിച്ചട്ടറിഞ്ഞിട്ടുള്ള സംഭവങ്ങൾ  ഒരു പക്ഷെ സ്വപ്നം കാണാൻ പോലും പേടിപ്പിക്കുന്ന സാഹചര്യം ... എന്നാൽ ഇന്ന് ശാന്തിയും സമാധാനവും അധികം തിരക്കില്ലാത്ത ടൂറിസ്റ്റ് കേന്ദ്രമാണ്.മരിച്ചവർക്കായുള്ള  സ്മാരകവും ഒരു ചെറിയ മ്യൂസിയവും ഉണ്ട്. അന്നത്തെ  വെടിയുണ്ടകൾ  കൊണ്ട ഒന്ന് -രണ്ട് സ്ഥലവും  ഒരു മരത്തിലും   അടയാളപ്പെടുത്തിയിട്ടുണ്ട്. സ്മാരകത്തിന്റെ അഗ്രഭാഗം വിരലുകൾ കൊണ്ട് തൊടുന്ന രീതിയിലുള്ള ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു അവിടെ വന്നവരിൽ പലരും.

ഓർമ്മയിൽ സൂക്ഷിക്കാൻ കുറച്ച് നല്ല ഓർമ്മകളുമായി വീണ്ടും പതിവ് തിരക്കിലേക്ക്

10/13/14

കോടതി സന്ദര്‍ശനം

“അവരെ ഒരു പാഠം പഠിപ്പിക്കുക” എന്ന ഉദ്ദേശ്യത്തിലാണ്, എന്‍റെ കൂട്ടുകാരി. അവള്‍ കൊടുത്തിരിക്കുന്ന ഒരു കേസ്സിന്റെ സാക്ഷിയായ അവളെയും മറ്റ് സാക്ഷികളെയും വിസ്തരിക്കാനായിട്ട്, വക്കീല്‍ പറഞ്ഞ സമയത്ത് തന്നെ ഞങ്ങള്‍ ഹരിയാനയിലുള്ള ഡിസ്ട്രിക് കോടതിയില്‍ എത്തിച്ചേര്‍ന്നു. അവള്‍ക്ക് ഒരു കൂട്ടിനായിട്ടാണ് എന്‍റെ വരവ്.വക്കീലിന്‍റെ നിര്‍ദ്ദേശപ്രകാരം ആദ്യം വക്കീലുന്മാര്‍ ഇരിക്കുന്ന ഒരു ഹാളിലേക്കാണ് പോയത്.അവിടെയാണെങ്കില്‍ ഏതോ ഉജാലയുടെയോ അല്ലെങ്കില്‍ നീലത്തിന്‍റെയോ പരസ്യം കാണുന്നത് പോലെ തോന്നി.വെള്ളയുടെ പല വര്‍ണഭേദങ്ങള്‍, വെള്ള ഷര്‍ട്ടും കറുത്ത പാന്‍റ്സുമാണ് വക്കിലുന്മാരുടെ വേഷം.സാധാരണ കാണുന്ന വക്കിലിന്റെ കറുത്ത കോട്ട് ധരിച്ച ആരേയും അവിടെ കണ്ടില്ല.ആ ഹാള്‍ മുഴുവന്‍ മേശകളും കസേരകളും നിരത്തിയിട്ടുണ്ട്.കൂട്ടുകാരിയും വക്കീലും കണ്ടയുടന്‍ തന്നെ അവിടെ കൊടുക്കേണ്ട പ്രമാണങ്ങളേയും ചോദിക്കേണ്ട ചോദ്യങ്ങളെയും പറ്റിയുള്ള ചര്‍ച്ച തുടങ്ങി.ഏതെങ്കിലും കറങ്ങുന്ന ഫാനിന്റെ അടിയില്‍ ഇരിക്കാം എന്ന്‍ വെച്ച് കസേര വലിച്ചപ്പോഴാണ് മനസ്സിലാവുന്നത്, എല്ലാ കസേരകളും മേശകളും ഒരു ചങ്ങല ഇട്ട് പൂട്ടി വെച്ചിരിക്കുകയാണ്.കള്ളന്മാരെയും സത്യസന്ധതരേയും തീരുമാനിക്കുന്ന കോടതിക്ക് അവിടെയുള്ള ചില കസേരകളേയും മേശകളെയും സംരക്ഷിക്കാനായിട്ട് ചങ്ങലയുടെ ആവശ്യമോ? കണ്ടപ്പോള്‍ തമാശയായിട്ടാണ് തോന്നിയത്!

മറ്റ് വക്കീലന്മാര്‍ അവരവരുടെ കക്ഷികള്‍ക്ക് കേസ് വായിച്ചു കൊടുക്കുകയും ചോദിക്കാവുന്ന ചോദ്യങ്ങള്‍ക്ക് കൊടുക്കേണ്ട മറുപടിയും പറഞ്ഞു കൊടുക്കുന്നുണ്ട്. അവിടെ വന്നിരിക്കുന്ന കക്ഷികളില്‍ പലര്‍ക്കും വായിക്കാനോ എഴുതാനോ അറിയാത്തവരായിട്ടാണ് തോന്നിയത്.എല്ലാവരുടെ മുഖത്തും ഒരു സമാധാനമുണ്ട്.

ഹാളിന്റെ പുറകിലായിട്ടാണ് കോടതി.ഒരു വലിയ കെട്ടിടത്തിന്‍റെ ഓരോ മുറികളെയും ഓരോ കോടതി ആയിട്ടാണ് പറയുന്നത്. ഞങ്ങളുടേത്, വളരെ ചെറിയ ഒരു മുറിയാണ് അതില്‍ മുക്കാല്‍ ഭാഗവും പ്ലാറ്റ്ഫോം പോലെയാണ് അവിടെയാണ് ജഡ്ജിയും കൂടെ രണ്ട്-മൂന്ന് പേരും ഇരിക്കുന്നുത്. അത്രയും ഭാഗത്തിന് ഇടഭിത്തിയുണ്ട്.ബാക്കിയുള്ള കുടുസ്സ് സ്ഥലത്താണ് വക്കീലും കക്ഷിയുമൊക്കെ നില്‍ക്കേണ്ടത്.അവര്‍ രണ്ടു പേരും അവരുടെ ഊഴം ആകാനായിട്ട് വാതിലിന്റെ അവിടെയും ഞാന്‍ അതിന് പുറത്തുള്ള വരാന്തയിലും സ്ഥാനം പിടിച്ചു.

കൂട്ടുകാരിയുടെ ബാഗിന് കാവല്‍ കൂട്ടത്തില്‍ അവളുടെ മൊബൈലില്‍ വരുന്ന കോളുകള്‍ക്ക് മറുപടി പറയുക ആ രണ്ടു ജോലിയും കൂടി എനിക്ക് തന്നിട്ടുണ്ട്. വരാന്തയില്‍ ആണെങ്കില്‍ പോലീസും കള്ളന്മാരും വിരലുകള്‍ക്കിടയില്‍ കോര്‍ത്ത് പിടിച്ചു കൊണ്ട് അവിടെയവിടെയായി ഇരിപ്പുണ്ട്.ഇപ്പോള്‍ കള്ളന്മാര്‍ക്ക് വിലങ്ങുകള്‍ ഇടാന്‍ പാടില്ല. അത് എനിക്ക് ഒരു പുതിയ അറിവായിരുന്നു.അവിടെ ഇരുന്നപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയത്, കാത്ത് ഇരിക്കുന്നവര്‍ വളരെ പാവപ്പെട്ട കുടുംബത്തിലുള്ളവരാണ്,പണക്കാര്‍ ഒന്നും കേസ്സിന് പോകാറില്ലേ അതോ കേസ് നടത്തി ഇങ്ങനെ ആയതാണോ? എന്തായാലും ആവശ്യമില്ലാതെ ചിന്തിച്ച് തല ചൂടാക്കേണ്ടി വന്നില്ല അതിന് മുന്‍പ് തന്നെ കൂട്ടുകാരി, “വക്കീലിനെ തട്ടണം”, എന്ന്‍ പറഞ്ഞു കൊണ്ട് എന്‍റെ അടുത്ത് എത്തി. അവള്‍ പറയുന്നത് പോലെയൊന്നും വക്കീല്‍ അനുസരിക്കുന്നില്ല. അനുവദിച്ച കിട്ടിയ സമയത്തിന്‍റെ പകുതി ഭാഗവും അയാള്‍ “തല കുനിച്ച് ആദരവ് കാണിക്കാനാണ് ശ്രമിക്കുന്നത്,അവളെ നേരിട്ട് സംസാരിക്കാന്‍ അനുവദിക്കുന്നുമില്ല. ഒന്നെങ്കില്‍ വക്കീല്‍ അല്ലെങ്കില്‍ അവള്‍ എന്ന മട്ടിലാണ്. അപ്പോള്‍ അവരുടെ ഇടയില്‍ ഒരു മദ്ധ്യസ്ഥന്‍റെ  റോളും എനിക്ക് കൈകാര്യം ചെയ്യേണ്ടി വന്നു

കോടതിയേക്കാളും സജീവമാണ് അവിടത്തെ വരാന്തകള്‍, അവിടെ കാത്തിരിക്കുന്ന ആളുകളെ ചുറ്റിപറ്റി പലതരം കച്ചവടങ്ങളായ ചായ കച്ചവടം, തൂവാല സോക്സ് കച്ചവടങ്ങളും നടക്കുന്നുണ്ട് “ബാലവേല നിയമത്തെ കുറിച്ച് കുട്ടികള്‍ക്കോ അതോ കോടതിക്കോ അറിയാത്തത് കൊണ്ടാണോ എന്നറിയില്ല ഏതാനും കൊച്ചുകുട്ടികള്‍ ചെരുപ്പ് പോളീഷ് ചെയ്യാന്‍ നടക്കുന്നുണ്ട്.കയ്യില്‍ ഒരു പെട്ടിയും തലയില്‍ തൊപ്പിയുമായിട്ടുള്ള ആ ആളിന്റെ വരവ് എന്നെ ശരിക്കും പേടിപ്പിച്ചു, എന്‍റെ ചെവിയില്‍ വന്ന്‍ എന്തോ പറഞ്ഞു.കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പിന്നെയും ചോദ്യങ്ങള്‍ ചോദിക്കേണ്ടി വന്നു.എന്‍റെ ചെവി വൃത്തിയാക്കി തരാമെന്നാണ് പറഞ്ഞത്. കൈയ്യിലെ പെട്ടിയില്‍ പലതരം കുഞ്ഞുകുപ്പികളുണ്ട് അതിലെല്ലാം എണ്ണയാണ് അത് പോലെ തൊപ്പിയില്‍ പല വലിപ്പത്തിലുള്ള ഈര്‍ക്കിലുകള്‍ വെച്ചിട്ടുണ്ട്. പഞ്ഞി ചെവിയുടെ മുകളിലും വെച്ചിട്ടുണ്ട്. അവിടെ ഇരിക്കുന്നവരില്‍ പലരും ചെവി വൃത്തിയാക്കുന്നുണ്ട്. എന്‍റെ ചോദ്യങ്ങള്‍ കേട്ട് മടുത്ത അദ്ദേഹം നീ ചെവി വൃത്തിയാക്കണ്ട എന്ന മട്ടില്‍ എന്നെ ഉപേക്ഷിച്ച് പോയി എന്നാലും വൃത്തിക്ക് വേണ്ടി അവര്‍ കാണിക്കുന്നത് വൃത്തികേടായിട്ടാണ് എനിക്ക് തോന്നിയത്. അവിടെയൊന്നും തുപ്പരുത് എന്ന്‍ വലിയ അക്ഷരത്തില്‍ എഴുതി വെച്ചിട്ടുണ്ട്, പട്ടിക്ക് വായിക്കാന്‍ അറിയാത്തത് കൊണ്ടാകും ആ എഴുതിയതിന്റെ നേരെ താഴെ വന്ന്‍ കാര്യം സാധിച്ചു പോകുന്നുണ്ട് ഒരു ചുള്ളന്‍. അങ്ങനെ വരാന്തയിലെ കാത്തിരുപ്പ് എനിക്ക് ഒട്ടും മുഷിവ്‌ തോന്നിയില്ല.

പന്ത്രണ്ട് മണി ആയിട്ടും എതിര്‍ഭാഗം വക്കീലോ സാക്ഷികളോ വരാത്തത് കൊണ്ട് കേസ് രണ്ടു മണിയിലേക്ക് മാറ്റി.ഭക്ഷണം കഴിച്ചിട്ട് വരാമെന്ന്‍ വെച്ചപ്പോള്‍ അതിന്‍റെഅടുത്തൊന്നും അങ്ങനെ ഒരു സ്ഥലം കണ്ടില്ല പകരം വഴിവക്കില്‍ “ബട്ടൂര, പൂരി യൊക്കെ ഉണ്ടാക്കി വില്‍ക്കുന്നുണ്ട്.പലരും അവിടെ നിന്ന്‍ മേടിച്ച് കഴിക്കുന്നുണ്ടെങ്കിലും ഞങ്ങള്‍ക്ക് അങ്ങനെ കഴിക്കാന്‍ മടി,അതുകൊണ്ട് ഭക്ഷണം കഴിക്കുന്നവരെ കണ്ട് ഞങ്ങളുടെ വിശപ്പടക്കി.

രണ്ടു മണിയോടെ ഞങ്ങള്‍ തിരിച്ച് കോടതിയില്‍ എത്തിയപ്പോള്‍,വക്കീല്‍ വലിയ സന്തോഷത്തോടെ ഞങ്ങളെ കാത്ത് നില്‍പ്പുണ്ട്.ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പില്‍ എതിര്‍ഭാഗം വക്കീല്‍ വന്ന്‍ കേസ് വേറെയൊരു ദിവസത്തേക്ക് മാറ്റി. അതോടെ സാക്ഷികളെചോദ്യം ചെയ്യുന്ന പരിപാടി നടക്കില്ല.ആ സ്ന്തോഷത്തിലാണ്അദ്ദേഹം.

ഇനി എന്ത് ചെയ്യും എന്ന ചോദ്യത്തിന്, “ഇതൊരു സിവില്‍ കേസ്സ് അല്ലെ, ഒരു പാട് സൂത്രങ്ങള്‍(loopholes) ഉണ്ട് അതൊക്കെ വെച്ച് കേസ് ഇങ്ങനെ നീണ്ടു പോകും” എന്‍റെ അറിവില്‍ ഏകദേശം രണ്ടു വര്‍ഷത്തില്‍ കൂടുതലായിട്ടുള്ള കേസ്സ് ആണിത്. വക്കീലിന്റെ മറുപടിയും കൂട്ടത്തിലുള്ള വിടല ചിരിയും കൂട്ടുകാരിയുടെ നിസ്സാഹായ മുഖവും കണ്ടപ്പോള്‍, എനിക്കും വക്കീലിനെ “തട്ടി കളയണം എന്ന്‍ തോന്നി പോയി!

തിരിച്ചുള്ള യാത്രയില്‍ സിഗ്നലിന്റെ അവിടെവെച്ച് വക്കീലിന്റെ താല്‍ക്കാലിക രജിസട്രേഷനുള്ള കാര്‍ കൂടി കണ്ടപ്പോള്‍, വളരെ ചെറിയ കാര്യങ്ങള്‍ക്ക് പോലും_” കൊണ്ടു പോയി കേസ് കൊടുക്ക് അല്ലെങ്കില്‍ നമ്മുക്ക് കോടതിയില്‍ വെച്ച് കാണാം അതുമല്ലെങ്കില്‍ വേണ്ടി വന്നാല്‍ സുപ്രീംകോടതി വരെ പോകും” എന്നിങ്ങനെ ഉള്ള ഡയലോഗുകള്‍ തമാശക്ക് പോലും പറഞ്ഞു പോകരുത് എന്ന തീരുമാനത്തിലായിരുന്നു ഞാന്‍.

കേസ്സിലൂടെ എന്‍റെ കൂട്ടുകാരി “അവരെ ഒരു പാഠം പഠിപ്പിക്കുകയാണോ അതോ ഏതോ വയ്യാവേലി ഏറ്റെടുക്കുകയാണോ എന്ന സംശയത്തിലാണ് ഞാന്‍!

"പട്ടി ചന്തക്ക് പോയതുപോലെയുള്ള" -ഒരു യാത്ര ആയിട്ടാണ്, കോടതി സന്ദര്‍ശനത്തെ കുറിച്ച് എനിക്ക് തോന്നിയത്. അങ്ങനത്തെ എത്ര യാത്രകള്‍ വേണം “അവരെ ഒരു പാഠം പഠിപ്പിച്ചെടുക്കാന്‍....?

9/5/14

പുഞ്ചിരി ട്ടീച്ചർ

പുഞ്ചിരി ട്ടീച്ചർ -നെ പറ്റി പറയുകയാണെങ്കിൽ, എന്നെ ഒൻപതിലും - പത്താം ക്ലാസ്സിലും മലയാളം പഠിപ്പിച്ച അധ്യാപിക ആയിരുന്നു.അക്ഷരസ്ഫുടതയോടെ സാവധാനം ചൊല്ലുന്ന മലയാള പദ്യങ്ങൾ കേൾക്കാൻ  ഞങ്ങൾക്ക് ഇഷ്ടമായിരുന്നു.എപ്പോഴും പുഞ്ചിരിക്കുന്ന മുഖമുള്ള അവർ മറ്റുള്ള അധ്യാപകരെ അപേക്ഷിച്ച് ചെറുപ്പവുമായിരുന്നു.അവരുടെ വസ്ത്രധാരണരീതിയും അതിന് അനുസരിച്ചുള്ള ഫാഷനും അവരോടുള്ള ഞങ്ങളുടെ ആരാധനയും ഇഷ്ടവും കൂട്ടി.  അങ്ങനെ അവരുടെ എല്ലാ ഗുണങ്ങളും കൂട്ടി ചേർത്ത് സ്കൂളിലെ കുട്ടികൾ  അവർക്ക് "പുഞ്ചിരി ട്ടീച്ചർ"എന്ന പേരും കൊടുത്തു.

വർഷങ്ങൾക്ക് ശേഷം "പുഞ്ചിരി ട്ടീച്ചർ -നെ കണ്ടപ്പോൾ, എന്റെ   കൂട്ടുകാരി അവളുടെ ബി.എഡ് -ന്റെ  ട്രെയിനിംഗ് -നായി ഞങ്ങൾ പഠിച്ച സ്ഥലത്താണ് ചേർന്നത്.അപ്പോഴേക്കും ഞങ്ങളുടെ കല്യാണമൊക്കെ കഴിഞ്ഞിരുന്നു.ഞാൻ അവളുടെ കൂടെ സ്കൂളിൽ ചെന്നതാണ്.ഇഷ്ടമുണ്ടായിരുന്ന അധ്യാപികരെ പോയി കണ്ടു. ഇഷ്ടമില്ലാത്തവരിൽ നിന്ന് കാണാതെ  രക്ഷപ്പെടാൻ ശ്രമിക്കുന്നത് അതിലും വലിയ കുഴപ്പത്തിലായിരിക്കും അവസാനിക്കുന്നത്. സ്കൂളിൽ പഠിക്കുന്ന സമയത്തും  ഞങ്ങൾ ഒരുമിച്ചായിരുന്നു. അന്നും ഞങ്ങളെ രണ്ടു പേരെ  ഒരുമിച്ച് കണ്ടത് പല ട്ടീച്ചർ മാർക്കും. അത്ഭുതമായിരുന്നു. പോരാത്തതിന് അവളുടെ ട്രെയിനിംഗ്- ന്റെ ഭാഗമായി എല്ലാവരുമായി പരിചയം പുതുക്കിയിട്ടുണ്ട്.അങ്ങനെ ആകെ സന്തോഷത്തിൽ നിൽക്കുമ്പോഴാണ്, ഞങ്ങളുടെ "പുഞ്ചിരി ട്ടീച്ചർ -നെ കണ്ടത്. എന്റെ കൂട്ടുകാരിയെ കണ്ടതും അവർ ട്രെയിനിംഗിനെ പറ്റിയുള്ള വർത്തമാനം തുടങ്ങി. പുഞ്ചിരിയുമായി ഞാൻ അടുത്ത് തന്നെയുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ ട്ടീച്ചർ എന്നെ ചൂണ്ടി കാണിച്ചിട്ട് ചോദിച്ചു -" ഇതാരാണ്?
ഞാൻ ഞെട്ടിപ്പോയി.അവൾ എന്നെ പറ്റി പറയാൻ തുടങ്ങിയെങ്കിലും ട്ടീച്ചർക്ക്  ഓർമ്മയില്ല  .
"ഓരോ വർഷവും എത്ര കുട്ടികളെയാണ് പഠിപ്പിക്കുന്നത് അതുകൊണ്ട് എനിക്ക്  ഓർമ്മയില്ല "-യാതൊരു കൂസലുമില്ലാതെ സത്യം തുറന്ന് പറഞ്ഞപ്പോൾ, എന്റെ പുഞ്ചിരി പോയിയെന്ന് തന്നെ പറയാം. അവരുടെ വാദത്തെ അംഗീകരിച്ചുവെങ്കിലും ഒരു പാട് വിഷമം തോന്നി. ട്ടീച്ചറിനെ നോക്കി ചിരിക്കാനും അവരെ സംബോധന ചെയ്യാനുമായി ആ വിദ്യാലയം മുഴുവൻ എത്ര ഓടി നടന്നിട്ടുള്ളതാണ്!
പിന്നീട് ഒരിക്കലും അധ്യാപികരെ കാണാനോ, കണ്ടാൽ തന്നെ പരിചയം പുതുക്കാനോ ഞാൻ ശ്രമിക്കാറില്ല.പക്ഷെ ഈ അടുത്ത കാലത്ത് നടന്ന സംഭവം, റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കാത്ത് ഇരിക്കുകയാണ് ഞാൻ.ഒരമ്മയും മകനും എന്റെ അടുത്ത് വന്നു, അമ്മ -മകനോട്,"എനിക്ക് ഇവരെ അറിയാം. ഞാൻ കേട്ടെങ്കിലും എനിക്ക് പരിചയം തോന്നാത്ത കാരണം, ഞാൻ കേൾക്കാത്ത മട്ടിൽ ഇരുന്നു.പിന്നെയും ആ അമ്മ പറയുന്നുണ്ട് " എനിക്ക് ഇവരെ അറിയാം"
"എന്നെയാണോ, എങ്ങനെ അറിയാം എന്ന എന്റെ  ചോദ്യത്തിന്, *********സ്കൂളീലാണോ പഠിച്ചത് ?  പെട്ടെന്നുള്ള ആ  ചോദ്യം കേട്ടപ്പോൾ ഞാനറിയാതെ തന്നെ എഴുന്നേറ്റ് നിന്ന് ചോദിച്ചു " അവിടത്തെ ട്ടീച്ചർ ആണോ"
എന്റെ  പെരുമാറ്റത്തിൽ വന്ന മാറ്റം  ഇഷ്ടപ്പെട്ട അവർ മകനോട്, ആ സ്കൂളീന്റെ ഗുണഗണങ്ങളെപറ്റി വിവരിക്കുകയായിരുന്നു.കൂട്ടത്തിൽ എവിടെ പോയാലും അവരുടെ വിദ്യാർത്ഥിനികളെ കണ്ട്മുട്ടാൻ സാധിക്കുന്നതിലെ സന്തോഷവും. എന്നെ മിഡിൽ സ്കൂളിൽ  ബയോളജി പഠിപ്പിച്ച അധ്യാപിക ആയിരുന്നു.ട്രെയിനിലും ഞങ്ങൾ അടുത്തടുത്തായിരുന്നു ഇരുന്നത്. അന്നത്തെ വിശേഷങ്ങളും കൂടെയുള്ളവരുടെ വിശേഷങ്ങളുമായി ഒരു പാട് സംസാരിച്ചു.ഒരു പക്ഷെ ട്ടീച്ചർ ന്മാരോട് ഞാനുണ്ടാക്കിയെടുത്ത പകയെല്ലാം ഒലിച്ചു പോയതുപോലെ തോന്നി.ജീവിതത്തിൽ കണ്ടു മുട്ടുന്ന പലരിൽ നിന്നും പല പാഠങ്ങൾ പഠിക്കേണ്ടി വരും!
അധ്യാപകദിനത്തിന്റെ ഭാഗമായി വിപണികളിൽ പലതരം കൊച്ചു സമ്മാനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്."Teacher എന്നെഴുതിയ കപ്പ്‌, ഫോട്ടോഫ്രെയിം, അധ്യാപികയുടെ നല്ല ഗുണങ്ങളെ വിവരിച്ചു കൊണ്ടുള്ള കാർഡുകൾ ചെറിയ പ്ലേറ്റുകൾ പൂക്കൾ ബൊക്കെകൾ ...........അങ്ങനെ പലവിധം. മാതാപിതാക്കന്മാരും കുട്ടികളും തെരഞ്ഞെടുക്കുന്ന തിരക്കിലാണ്. ചില കുട്ടികൾക്ക് പഠിപ്പിക്കുന്ന എല്ലാവർക്കും സമ്മാനം കൊടുക്കണമെന്ന വാശിയിലാണ്.അവരുടെ ഇടയിൽ നിന്നപ്പോൾ, എന്നെ പഠിപ്പിച്ചവരിൽ ആര്ക്കായിരിക്കും ഞാൻ സമ്മാനം കൊടുക്കുക എന്നോർത്ത് പോയി.യാതൊരുവിധസംശയവുമില്ലാതെ മനസ്സിലേക്ക് ഓടിവന്നത് "പുഞ്ചിരി ട്ടീച്ചർ" -ന്റെ മുഖമായിരുന്നു. അവരെ  പിന്നീട് ഞാൻ കണ്ടിട്ടേയില്ല എന്നാലും അവരുടെ പദ്യപാരായണം .......കവിതകളോട് യാതൊരുവിധ മമതയുമില്ലാത്ത ഞാൻ പോലും ആസ്വദിക്കുന്ന വിധത്തിലായിരുന്നു.

ലോകത്തിലുള്ള എല്ലാ "ട്ടീച്ചർ" മാരോടും എനിക്ക് അസൂയ തോന്നുന്നു....അവരെ ഓർത്തിരിക്കാൻ എത്ര വിദ്യാർത്ഥി / വിദ്യാർത്ഥിനികളാണ് ഒരു പക്ഷെ അവർ തിരിച്ച് ഓർത്തില്ലെങ്കിലും .......

എല്ലാ അധ്യാപക/ അധ്യാപികമാർക്കും - അധ്യാപകദിന ആശംസകൾ !!!!!

8/21/14

ഇനി എന്ത്?

എന്റെ  മകൻറെ +2 വിലുള്ള സ്കൂൾ വിദ്യഭ്യാസം കഴിഞ്ഞതോടെ. എന്റേയും ഒരു വട്ടം കൂടിയുള്ള സ്കൂൾ വിദ്യഭ്യാസം കഴിഞ്ഞു വെന്ന് പറയാം.ഒരു പക്ഷെ എന്റെ സ്കൂൾ കാലത്തേക്കാളും കാര്യങ്ങൾ കൂടുതൽ ഗൗരവത്തോടെ മനസ്സിലാക്കിയ സമയം. കോളേജ് പഠനത്തിനായി അവൻ ഹോസ്റ്റലിലേക്ക് പോയപ്പോൾ, കഴിഞ്ഞ പത്ത് - പതിനഞ്ച് വർഷമായി എന്റെ നിഴൽ  ആയോ അല്ലെങ്കിൽ ഞാൻ അവന്റെ നിഴൽ ആയോ നടന്ന കാലങ്ങൾ കഴിഞ്ഞു. അങ്ങനെ ജീവിതത്തിന്റെ ഒരു ഘട്ടം കൂടി കഴിഞ്ഞിരിക്കുന്നു.

പെട്ടെന്ന് ഒറ്റക്ക്  ആയതുപോലെ ......."ഇനി എന്ത് ചെയ്യും - എന്ന ചിന്തയുടെ ഭാഗമായിട്ടാണ്,വായനാശീലം വളർത്തിയെടുത്താലോ എന്ന് ആലോചിച്ചത്.പലരും ഊണും ഉറക്കവുമില്ലാതെ പുസ്തകങ്ങൾ  വായിക്കുന്നത് കണ്ടിട്ടുണ്ട് എന്നതല്ലാതെ ഒരു നോവൽ വായിക്കാനുള്ള ക്ഷമയൊന്നും  എനിക്കില്ല .എന്നാലും ഒരു ശീലം വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തിൽ ഞാൻ പുസ്തക കടയിൽ ചെന്നു.ശ്രീ ബെന്യാമിന്റെ "ആടുജീവിതം" ആണ് ആദ്യം ശ്രദ്ധയിൽ പ്പെട്ടത്, അതിന്റെ കഥയെപ്പറ്റി ഒരു രൂപം ഉള്ളതുകൊണ്ടും പുസ്തകം വായിച്ച് വിഷമിക്കാൻ താല്പര്യമില്ലാത്തതു കൊണ്ടും അദ്ദേഹത്തിന്റെ തന്നെ മറ്റൊരു പുസ്തകമായ "പ്രവാചകന്മാരുടെ രണ്ടാം പുസ്തകം "തെരഞ്ഞെടുത്തത്പോരാത്തതിന്  പേജുകളുടെ എണ്ണം കുറവും വിലക്കുറവും തെരഞ്ഞെടുക്കാനുള്ള ചില കാരണങ്ങളാണ്.

ബൈബിളിനെ അടിസ്ഥാനമാക്കിയിട്ടുള്ള കഥയാണ്. ആദ്യത്തെ അദ്ധ്യായങ്ങളിൽ വായിച്ചപ്പോൾ

  •    അവർ നട്ടുനനച്ച മോചനസ്വപനങ്ങളുടെ പച്ച വയലുകളിൽ നിന്നും പ്രത്യാശയുടെ ഞാറ കൊക്കുകൾ എണ്ണമില്ലാതെ പറന്നുയർന്നു (p-26)

  •         ഉൾക്കരുത്തുള്ളൊരു ഉറവിൽ നിന്നെന്ന പോലെ ഇടതടവില്ലാതെ പ്രവഹിച്ചു കൊണ്ടിരുന്ന യോഹാന്നന്റെ വാക്ധോരണി പൊടുന്നനേ ആരോ പിടിച്ചു നിറുത്തിയതുപോലെ ഉരത്തിനും കണ്ഠത്തിനും ഇടയിൽ വെച്ച് നിലച്ചു പോയി !


ചില കാര്യങ്ങളൊക്കെ ഇങ്ങനെയും എഴുതാമെന്ന് മനസ്സിലായിയെങ്കിലും  അതിനപ്പുറം വായനശീലം വളർത്തിയെടുക്കുക എന്ന കടമ നിർവ്വഹിക്കുന്നത് പോലെയായിരുന്നു അതുകൊണ്ട് തന്നെ പുസ്തകം ഊണുമേശയിലും ബാൽക്കണിയിലുമൊക്കെയായി ഒരനാഥപ്രേതം പോലെ അവിടെയവിടെ കിടപ്പുണ്ടായിരുന്നു.വേറെ ഒന്നും ചെയ്യാനില്ലെങ്കിൽ വായിക്കാം എന്ന നിലപാടിലായിരുന്നു ഞാൻ.

"കാനാവിൽ ഒരു കല്യാണസദ്യ" എന്ന അദ്ധ്യായം വായിച്ചതോടെ,   യേശുവിൻറെ  ആദ്യത്തെ അത്ഭുതമായിട്ടാണ് ബൈബിളിൽ പറയുന്നത് (St. John  chapter 2 verse 11)   കുഞ്ഞുനാളിൽ വേദോപദേശക്ലാസ്സിൽ ബൈബിളിനെ ആസ്പദമാക്കിയുള്ള സിനിമ കാണിച്ചപ്പോൾ, കാനാവിലെ കല്യാണസദ്യയിലെ അത്ഭുതം കണ്ടതോടെ, ഭക്തികൂടിയ കാരണം ബാക്കി ഭാഗങ്ങൾ ഞാൻ സ്തുതി പിടിച്ചിരുന്നാണ് കണ്ടെന്നാണ് അന്ന് കൂടെ ഉണ്ടായിരുന്നവർ  ഇന്നും പറഞ്ഞ് കളിയാക്കാറുള്ളത് നസ്രാണിയായ ഞാൻ കേട്ടതും വായിച്ചതിൽ നിന്നും നിന്നും വ്യത്യസ്തമായിട്ടായിരുന്നു ആ സംഭവം  വിവരിച്ചരുന്നത്.പുസ്തകത്തിന്റെ പുറംതാളിൽ ഗ്രന്ഥത്തെ പറ്റിയുള്ള പ്രസാധകന്റെ പ്രസ്താവനയിൽ "ക്രിസ്ത്യൻ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളേയും സന്മൂലം ഉടച്ചു പണിയുന്ന നോവൽ" എന്ന് പറയുന്നുണ്ടെങ്കിലും അത് മേടിക്കാൻ നേരത്ത് അതൊരു തമാശയായിട്ടാണ് തോന്നിയത്. ആ അവതരണം പുസ്തകത്തോട് കൂടുതൽ അടുപ്പം തോന്നി.പിന്നീടങ്ങോട്ടുള്ള ഓരോ ഭാഗവും എങ്ങനെയാണ് മാറ്റം വരുത്തിയിരിക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നു.ആകാംക്ഷക്ക് ഇടയ്ക്കാലാശ്വാസം നൽകാനായിട്ട് അവസാനഭാഗങ്ങൾ  വായിച്ച് നോക്കാനും തോന്നിയില്ല. ആകെ 223 പേജുകളുള്ള  പുസ്തകം വായിച്ചു തീർക്കാൻ പിന്നെയും ദിവസങ്ങൾ എടുത്തു.എന്നാലും എങ്ങനെയാണ് വ്യത്യസ്തകൾ വരുത്തിയിരിക്കുന്നത് എന്നറിയാനുള്ള കൗതുകം മനസ്സില് ഉണ്ടായിരുന്നു. ചില മാറ്റങ്ങൾ അംഗീകരിക്കാനായില്ല.മറ്റ് ചില ഭാഗങ്ങൾ ഇന്ന് നടക്കുന്ന സംഭവങ്ങളായിട്ടും തോന്നി.

നമ്മൾ വായിച്ചതും വിശ്വസിക്കുന്നതുമായ കാര്യങ്ങൾ മറ്റൊരു തലത്തിലേക്ക് മാറുമ്പോൾ, അതിന്റേതായ മുറുമുറുപ്പുകൾ കൂട്ടുകാരുടെയും വീട്ടുകാരുടെയും ഇടയിൽ ഉണ്ടായിരുന്നു.ഇങ്ങനെയൊക്കെയാണെങ്കിലും വ്യത്യസ്തമായ ഈ അവതരണം എനിക്കിഷ്ട്മായി അല്ലെങ്കിലും നമ്മൾ വളർത്തി കൊണ്ടുവന്നിട്ടുള്ള വിശ്വാസങ്ങളേയും ആചാരങ്ങളേയും ഒരു നോവൽ / സിനിമ കൊണ്ട് മാറ്റാവുന്നതാണോ ?

എന്തായാലും പുസ്തക വായന കഴിഞ്ഞു അതിനെപറ്റിയുള്ള ചർച്ചകൾ നടക്കുന്നു."ഇനി എന്ത് " എന്ന ചിന്തയിലാണ് ഞാൻ? അല്ലെങ്കിൽ അലസമനസ്സ് പിശാചിന്റെ പണിപ്പുര എന്നല്ലേ!