1/31/16

ജനഗണമന



29/01 / 16, TV യിലെ വാർത്തകളിൽ, സരിതയും ഉമ്മൻ ചാണ്ടിയും സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലെ ആക്രമാപരമായ ജനങ്ങളേയും പോലീസിനെയും കണ്ട് മടുത്താണ്. ഞാൻ ചാനലുകൾ മാറ്റിയത്. അങ്ങനെയാണ്  നമ്മുടെ രാജ്യത്തിന്റെ  റിപ്പബ്ലിക് ഡേ -യെ തുടർന്ന് ഉണ്ടാകുന്ന ആഘോഷമായ "The Beating Retreat" എന്നതിന്റെ "ലൈവ്" പരിപാടി കണ്ടത്. പ്രധാനമായും  ആർമി, നേവി  & എയർ ഫോഴ്സ്  കാരുടെ   ബാൻഡും  ഇന്നലത്തെ പരിപാടിയിൽ  ആദ്യമായി   "state police & central Armed Police Force -ന്റെ  band  അവതരണവും  ആയിരുന്നു.  ഡൽഹിയിലെ "വിജയ്‌ ചൗക്കിലാണ, ( രാഷ്ട്രപതി ഭവന്റെ നോർത്തും സൗത്തും) അലങ്കരിക്കപ്പെട്ട രാഷ്ട്രപതി ഭവനവും പലതരം ബാൻഡുകളിൽ നിന്നുള്ള പ്രകടനങ്ങളും കണ്ണിനും കാതിനും കുളിർമ്മയുള്ളതായിരുന്നു. റിപ്പബ്ലിക് ആഘോഷങ്ങൾക്ക് തിരശ്ശീല വീഴുന്ന ഈ പരിപാടിക്ക് ആവശ്യത്തിന്  പ്രചാരം  ഉണ്ടോ എന്ന് സംശയമാണ്. മുഖ്യാതിഥി യായി ഇന്ത്യൻ പ്രസിഡെൻറ്റ് ആണ്.എന്നെ   അമ്പരപ്പിച്ച  ആ  കാര്യപരിപാടിയിലും  മനസ്സിൽ  സന്തോഷം തോന്നിയ മറ്റൊരു കാര്യം നമ്മുടെ ദേശീയഗാനമായ "ജനഗണമന -യുടെ സമയത്തായിരുന്നു !

കഴിഞ്ഞ  കുറച്ചു നാളുകളായി സ്വാതന്ത്രദിനം,റിപ്പബ്ലിക് ഡേ അതുപോലെ മറ്റ് ദേശീയ ഗാനം ആലപിക്കേണ്ടതായ   ആഘോഷങ്ങളിൽ പലപ്പോഴും ശ്രീ. A.R.Rahman ന്റെ "ജനഗണമന" യുടെ CD യായിരിക്കും ഉപയോഗിക്കുക.കോളേജിലും സ്കൂളിലും ഉപചാരത്തോടെ നിന്ന് പാടിയതിനെക്കാളും വിഭിന്നമായ ശൈലിയിലാണത്. പലപ്പോഴും പങ്കെടുക്കാനായി  തുടങ്ങുമെങ്കിലും ഗാനത്തിലെ "സംഗതി"കളിലെ നീളക്കുടുതലും കുറവും, എന്റെ മാത്രമല്ല അവിടെ കൂടിയിരിക്കുന്നവരുടേയും പ്രതികരണം ഒന്ന് തന്നെയായിരിക്കും. പാടാം എന്നാൽ  പാടാൻ പറ്റാത്ത അവസ്ഥ !


ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ
നമ്മുടെ ഹിന്ദി ട്ടീച്ചറിനെ കണ്ടില്ലല്ലോ ....
മലയാളം ട്ടീച്ചറിന്റേതു പുതിയ സാരി അല്ലെ .....
.....................................................................................
..............................................ഹിന്ദി ട്ടീച്ചർ വന്നിട്ടില്ല
ജയഹേ .......ഇല്ല ...ഇല്ലാ ...ഹേ

സ്കൂളീൽ രാവിലത്തെ അസംബ്ലിയിൽ "ജനഗണമന പാടുമ്പോൾ, എന്റെ പുറകിൽ നിൽക്കുന്ന കൂട്ടുകാരി, അന്നത്തെ "ടൈം ടേബിൾ" അനുസരിച്ച് പഠിപ്പിക്കാൻ വരേണ്ടേ അദ്ധ്യാപിക മാർ ഹാജർ  ആയിട്ടുണ്ടോ  എന്ന് പരിശോധിക്കുന്ന സമയം ആണ്. വരിയായി നിൽക്കുന്ന കുട്ടികളെ അഭിമുഖമായിട്ടായിരിക്കും അദ്ധ്യാപികമാർ നില്ക്കുക.ഒരോ ക്ലാസ്സിലെ കുട്ടികളും പൊക്കഅനുസരിച്ചായിരിക്കും വരികൾ രൂപപ്പെടുത്തുക. അതുകൊണ്ട് ഞാനൊക്കെ ഏകദേശം പുറകിലായിട്ടായിരിക്കും നിൽക്കുന്നത്.യാതൊരു ഭാവവ്യത്യാസവുമില്ലാതെ അങ്ങേറ്റം ഉച്ചത്തിൽ പാടുന്ന അവളുടെ ഇത്തരത്തിലുള്ള ദേശീയഗാന ആലാപനം കാരണം പലപ്പോഴും ഞാനും മറ്റു കൂട്ടുകാരികളും ശിക്ഷകൾക്കും  ശാസനകൾക്കും വിധേയരായിട്ടുണ്ട്.മിക്കപ്പോഴും അവളോട് അതിനായിട്ട് വഴക്കും കൂടാറുണ്ട്."നിങ്ങൾ എന്തിന് ചിരിക്കുന്നു? " അതാണ് അവൾക്ക് ഞങ്ങളോട് ചോദിക്കാനുള്ള ചോദ്യം.


പലതരം വാദ്യോപകരണങ്ങളിലൂടെ വീണ്ടും പാരമ്പര്യമായ ജനഗണമന കേട്ടപ്പോൾ, സ്കൂളും അസംബ്ലിയും അവളും .......ഓർമ്മകളിലൂടെ ഉള്ള ആ  സഞ്ചാരം  ഒരു സുഖമാണ്.


കണ്ണിനും കാതിനും മനസ്സിനും ഒരു പോലെ അനുസ്‌മരണീയമായ ഒരു സായാഹ്നം  "The Beating Retreat" !!!!!

1/5/16

കുഴപ്പങ്ങളിൽ(confusion) നിന്നുമുള്ള ഉയിർത്തെഴുന്നേക്കലാണോ "fusion"?

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ്  വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല പ്രത്യേകിച്ച് ഞാൻ!

ജീവിതത്തിൽ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ദിനമാണ് ക്രിസ്തുമസ്സ്. അത് ശാന്തിയുടേയും സമാധാനത്തിന്റെയും പ്രചാരകനായി ജനിച്ച യേശുവിന്റെ ജനനമാണോ അതോ പാതിര കുർബ്ബാന കഴിഞ്ഞ് കിടന്നുറങ്ങുന്ന എന്നെ കണ്ണ് തുറപ്പിക്കുന്നത് തന്നെ അടുക്കളയിൽ നിന്നും വരുന്ന പാലപ്പത്തിന്റേയും സ്റ്റ്യൂവിന്റേയും മണമായിരിക്കും.അതുപോലെതന്നെ ക്രിസ്തുമസ്സ് അപ്പൂപ്പന്റെ സമ്മാനങ്ങളും. പിന്നീട് അങ്ങനെയൊരു അപ്പൂപ്പൻ ഇല്ല എന്ന് മനസ്സിലാക്കിയ നാളുകളിൽ ഞങ്ങൾ സഹദോരിസഹദോരന്മാർ പരസ്പരം അവരവരുടെ പോക്കറ്റ്മണി വെച്ച് എന്തെങ്കിലും ചെറിയ സമ്മാനങ്ങൾ മേടിച്ച് ട്രീ യുടെ അടിയിൽ വെക്കുമായിരുന്നു. അതൊക്കെ എന്താണെന്നറിയാനുള്ള ആകാംക്ഷ ..... അങ്ങനെ കണ്ണ് തുറന്ന് വരുന്നത് തന്നെ ഉത്സാഹത്തൊടെയാണ്.....
ആ ദിനമാണോ എനിക്ക് "പാര" ആയി വരുന്നത് ഓർത്തിട്ട് തന്നെ സങ്കടം വന്നു. കാര്യം മറ്റൊന്നുമല്ല. വിരുന്ന് തന്ന പലരും തമാശയായിട്ടും കാര്യമായിട്ടും ചോദിക്കാൻ തുടങ്ങി -"ക്രിസ്തുമസ്സിന് ഞങ്ങളെ ക്ഷണിക്കുന്നില്ലേ ?"

ഏകദേശം ഇരുപതോ അതിൽ കൂടുതൽ ആളുകളെ ക്ഷണിക്കാനുണ്ട്.പാചകത്തിൽ അധികമൊന്നും പയറ്റി തെളിയാത്തതു കൊണ്ട് എനിക്ക് അതൊരു വലിയ പാര തന്നെയായിരുന്നു.
ഏതായാലും ഒരു കൂട്ടുകാരി സഹായഹസ്തവുമായി എത്തി. അവളുടെ കുടുംബവും ഞങ്ങളും കൂടി സഹകരിച്ച് സൽക്കാരം നടത്താം.ഞങ്ങൾ രണ്ടു പേരും നസ്രാണികളും കൂട്ടത്തിൽ ക്ഷണിക്കേണ്ട അതിഥികളും ഒരേ കൂട്ടരായിരുന്നു. എനിക്കാണെങ്കിൽ പ്രധാനമായും അവരുടെ രണ്ട് കൊച്ച് കുട്ടികളെ അന്വേഷിക്കുകയും അതുപോലെ എല്ലാത്തിനും ഒരു സഹായി ആയി നിൽക്കുക. സംഗതി ജോറായിട്ട് തന്നെ തോന്നി.
കൂട്ടുകാരി വിചാരിച്ച പോലെ അല്ലായിരുന്നു.പാചകം ഒരു വിനോദം ആയിട്ട് കൊണ്ട് നടക്കുന്ന ആളാണ്. പലതും പുതുമയുള്ള വിഭവങ്ങൾ ആയിരുന്നു. എല്ലാ കാര്യത്തിലും അങ്ങേയറ്റം "പെർഫെക്ഷൻ " അനുഷ്‌ഠിക്കുന്നുണ്ട്. അത് പച്ചക്കറി അരിയുന്ന കാര്യത്തിലാണെങ്കിൽ പോലും, ആ കാര്യത്തിൽ  ഞാൻ പലപ്പോഴും പരാജയമായിരുന്നു. ഞാൻ അരിഞ്ഞ് വെച്ചിരിക്കുന്നതിനെ സൂക്ഷമമായി പരിശോധിച്ച് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതൊക്കെ മാറ്റി വെക്കും. പിന്നീട് പുതിയത്   പിന്നേയും അരിയും.എങ്ങനെ അരിഞ്ഞാലും വായിലോട്ട് ഇടുമ്പോൾ എല്ലാം ഒരേ പോലെ ആകില്ലേ എന്ന് ഞാൻ ഓർക്കാതിരുന്നില്ല. ഏതൊരു കൊച്ചു കാര്യവും വളരെ ഗൗരവമായി കാണുന്ന പ്രകൃതക്കാരി എന്ന് പറയാം.

ഇതിനിടയ്ക്ക് ചിക്കൻ കറി ഉണ്ടാക്കുന്നതിനിടയ്ക്ക് കുട്ടികളുടെ എന്തോ ആവശ്യത്തിനായി പോകേണ്ടി വന്ന കാരണം ബാക്കി ചെയ്യേണ്ടത് എന്നോട് ചെയ്യാൻ പറഞ്ഞു. പറഞ്ഞ പോലെ എല്ലാം ചെയ്തെങ്കിലും എരിവ് ഭയങ്കരമായി കൂടി പോയി. ഒരു പക്ഷെ   നിസ്സാരമായി കാണുന്ന പാചകത്തിൽ പോലും നമ്മളെ കുഴപ്പത്തിലാക്കുന്ന ചില ചെറിയ കാര്യങ്ങൾ! ആകെ മാനസിക പിരിമുറക്കത്തിൽപ്പെട്ട ഞാൻ ഒരു ഉപായം എന്ന രീതിയിൽ മനസ്സിലേക്ക് ഓടി വന്നത് " കുറച്ച് പഞ്ചസാര ഇടുക എന്നുള്ളതാണ്.ഞാൻ അതുപോലെ തന്നെ ചെയത് നല്ലവണ്ണം ഇളക്കി ഉണ്ടാക്കിയ പാത്രം അടുപ്പിൽ നിന്ന് മാറ്റി ഫ്രിഡ്ജിന്റെ  മുകളിൽ വെച്ചു.കൂട്ടത്തില്‍ അവള്‍ കാണാല്ലേ എന്ന ഒരു പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു.

 കൂട്ടുകാരി തിരിച്ച് വന്ന് ബാക്കി ജോലികളിൽ തിരക്കായി. അവളുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ ചിക്കൻകറിയുടെ കാര്യം പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.അന്ന് സ്പെഷ്യൽ ആയിട്ട് നൂഡിൽസ്സാണ് ഉണ്ടാക്കിയത്. ആ നാളുകളിൽ അതൊന്നും വീടുകളിൽ ആരും ഉണ്ടാക്കില്ലായിരുന്നു.ഉണ്ടാക്കുന്ന ഓരോ വിഭവത്തിലും അത് പപ്പടം വറുക്കുന്നതിൽ തൊട്ട് തൻറേതായ  സ്വന്തം മുദ്ര (signature) ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്.പാചകവും ഒരു കല ആണെന്ന് മനസ്സിലാക്കിയ ദിവസം !
അതിഥികൾ വന്ന് ഭക്ഷണം വിളമ്പിയപ്പോൾ എനിക്ക് ചിക്കന്‍ കറി മേശപ്പുറത്ത് വെയ്ക്കാന്‍ തന്നെ പേടിയായിരുന്നു. ചിക്കന്‍ കറി ഇല്ലാതെ എന്ത് ക്രിസ്തുമസ്!  പക്ഷെ ആ  കറി എന്നെ ചതിച്ചില്ല.അതില്‍ പഞ്ചസാര യൊക്കെ അലിഞ്ഞ് എരിവും മധുരവും കൂടി ചേര്‍ന്ന്‍ ഒരു പുതിയ വിഭവം തന്നെ ആയി. നൂഡിൽസ്സിന്റെ കൂടെ ഉചിതമായത് അങ്ങനെ അറിയാതെ ആണെങ്കിലും ഞാനും എന്റേതായ signature  ആരും അറിയാതെ ഉണ്ടാക്കി.എല്ലാ വിഭവങ്ങളും കൂട്ടുകാരിയുടേതാണെന്ന് എല്ലാവർക്കും അറിയാവുന്നതു കൊണ്ട് അതിന്റെ അംഗീകാരവും കൂട്ടുകാരിക്കായിരുന്നു.അവൾക്ക് പരിചിതമല്ലാത്ത രുചി ആയതു കൊണ്ടായിരിക്കും ആ മധുരത്തിനെ കുറിച്ച് പിന്നീട് ഇടയ്ക്ക് എന്നോട് അന്വേഷിക്കാറുണ്ടായിരുന്നു.എല്ലാം നിന്റെ പാചകത്തിനോടുള്ള സമർപ്പണം എന്ന മട്ടിലായിരുന്നു  ഞാന്‍ !

പിന്നീടു പല പാചകപരീക്ഷണങ്ങളിൽ അലങ്കോലപ്പെടുമ്പോൾ .ഇങ്ങനത്തെ എന്തെങ്കിലും പരിഹാര മാർഗ്ഗങ്ങളുമായി നവീകരിക്കാറുണ്ട്. അപ്പോഴെല്ലാം എനിക്ക് ധൈര്യം തരുന്നത് ആ ചിക്കൻകറിയാണ്.…………..

 ഇന്ന്‍ പല കുക്കറി ഷോ കാണുമ്പോള്‍, പലതും ഇറ്റലി അല്ലെങ്കില്‍ യൂറോപ്പ് ചേരുവകളില്‍  നിന്ന്‍ തുടങ്ങി ചൈനയില്‍ കൂടി കടന്ന്‍ നമ്മുടെ നാടന്‍ വിഭവങ്ങളുമായി കൂട്ടിക്കലര്‍ത്തി വിശിഷ്‌ടഭോജ്യം ആയി മാറുന്നത് കാണാം  "fusion എന്ന വകുപ്പിനടിയിൽ  ഇങ്ങനത്തെ വിശിഷ്‌ടവിഭവം  കാണുമ്പോള്‍, ഞാനറിയാതെ  ഓർത്ത് പോകുന്നത് ആ ചിക്കൻ കറിയെയാണ്.ഇതുപോലത്തെ കുഴപ്പങ്ങളിൽ(confusion) നിന്നുമുള്ള ഉയിർത്തെഴുന്നേക്കലാണോ ഈ "fusion"?





11/22/15

"മൊബൈൽ ലേ ലോ ..... മൊബൈൽ ലേ ലോ"

കഴിഞ്ഞ രണ്ടു ദിവസ്സമായിട്ട് ഒരു കൊച്ചു കുട്ടിയുടെ ഇങ്ങനത്തെ വിളി ഞാൻ കേൾക്കുന്നു.ഉന്തു വണ്ടിയിൽ പച്ചക്കറികളും പഴങ്ങളും പ്ലാസ്റ്റിക് സാധനങ്ങളും വിൽക്കാൻ വരാറുണ്ട്.പലപ്പോഴും അച്ഛ്നും മകനും കൂടെയായിട്ടായിരിക്കും വരുക.എല്ലാവരേയും വിളിച്ച് അവരുടെ സാന്നിദ്ധ്യം അറിയിക്കുക എന്ന ജോലി  ഏകദേശം പത്തോ-പന്ത്രണ്ടോ  വയസ്സിനു താഴെയുള്ള മകനായിരിക്കും ചെയ്യുക.അങ്ങനെ മൊബൈൽ ഫോണുകളും ഉന്തുവണ്ടിയിൽ നടന്ന് വിൽക്കാൻ തുടങ്ങിയോ? എന്റെ ആകാംക്ഷ എനിക്ക് അടക്കി വെക്കാനായില്ല.ഈ വിളി കേൾക്കുമ്പോഴെല്ലാം ഞാൻ ബാൽക്കണി തുറന്ന് വഴിയിലൂടെയെല്ലാം ആ ഉന്തുവണ്ടിയെ പരതാറുണ്ട്.പരിണതഫലം, ട്ടോം & ജെറി കാർട്ടൂണ്‍ പോലെയാകും. ഞാൻ ബാൽക്കണിയിൽ എത്തുമ്പോഴേക്കും ആകെ നിശ്ശബദത ആയിരിക്കും.തിരിച്ച് വന്ന് ഞാൻ എന്റെ ജോലിയിൽ തുടരുമ്പോൾ പിന്നെയും ആ വിളി കേൾക്കാറുണ്ട്.

ഏത് തരം ഫോണുകളായിരിക്കും വിൽക്കുന്നത്, ഉപയോഗിച്ചതിനുശേഷമുള്ള ഫോണുകളായിരിക്കുമോ?,അതിനെപ്പെറിയൊക്കെ  വിവരിച്ചു കൊടുക്കാൻ അവർക്കറിയുമോ ? ആരായിരിക്കും ഇത്രയും വില കൂടിയ ഫോണുകൾ ഇവരുടെ കൈയ്യിൽ നിന്നും മേടിക്കുക .....ഞാൻ വെറുതെ ഇങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടാറുണ്ട്‌.

ഡൽഹി പോലെയുള്ള സിറ്റിയിൽ,താണനിലവാരത്തിലുള്ളവർ പലരും കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കൊടുക്കാറില്ല.അവർ പലരും ബീഹാർ അല്ലെങ്കിൽ കൽക്കട്ട നിന്നോ മെച്ചപ്പെട്ട ജോലി അന്വേഷിച്ചു എത്തുന്നവരാണ്. കുട്ടികൾ മിക്കവാറും കൂടെപ്പിറപ്പിനെ അന്വേഷിക്കല്ലോ അതുമല്ലെങ്കിൽ മാതാപിതാക്കന്മാരെ ജോലിയിൽ സഹായിക്കലോ ആണ് ചെയ്യാറുള്ളത്. വിദ്യാഭ്യാസത്തേക്കാളും ജീവിതപാഠംങ്ങൾ പഠിക്കട്ടെ എന്ന നിലപാടിലാണ് മാതാപിതാക്കന്മാരും.സർക്കാർ സ്കൂളിൽ ഒരുപാട് ആനുകൂല്യങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കുട്ടികൾക്ക് അവിടെ പോകാനോ രക്ഷിതാക്കള്‍ അവരെ നിർബന്ധിക്കാനോ ഇല്ല .സത്യം പറയാമല്ലോ, അച്ഛനും മകനുമായി  നടത്തുന്ന  പച്ചക്കറിക്കച്ചവടത്തിൽ മകനാണ് പച്ചക്കറി  എടുത്ത് തരുന്നതെങ്കിൽ രണ്ടുപ്രാവശ്യം നമ്മൾ നോക്കേണ്ടിയിരിക്കും ഒന്നെങ്കിൽ ചീഞ്ഞ തക്കാളിയോ അല്ലെങ്കിൽ തൂക്കത്തിൽ വ്യത്യാസമോ കാണും. നമ്മൾ കാണിച്ച് കൊടുത്താലും ഒന്നും മനസ്സിലാവാത്ത മട്ടിൽ അവൻ നിൽക്കും. എട്ടോ- പത്തോ വയസ്സുള്ള  അവന്‍റെ  കച്ചവടത്തിലെയും പെരുമാറ്റത്തിലെയും ആ കൗശലം എന്നെ അത്ഭുതപ്പെടുത്താറുണ്ട്.

ഇവരിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും ഷോപ്പിംഗ് മാളിലോ / മെട്രോയിലോ കാണുന്ന കുട്ടികൾ. അവരിൽ പലരും എവിടെയാണോന്നൊ എന്താണ് ചുറ്റും നടക്കുന്നതെന്നോ അറിയുന്നില്ല. മിക്കവാറും ഫോണിലോ അല്ലെങ്കിൽ അതുപോലെ എന്തെങ്കിലും സാധനങ്ങളിൽ കളിച്ചു കൊണ്ടിരിക്കുന്നത് കാണാം.  അച്ചനോ.. അമ്മയോ ആരെയോ  പിന്തുടരുന്നതു കാണാറുണ്ട്.  പലപ്പോഴും കുട്ടികളെ ഒരു മാതിരി  ബ്രോയിലർ ചിക്കനെ പോലെയാക്കി എടുക്കുന്നതിൽ മാതാപിതാക്കന്മാർക്ക് വലിയ ഒരു പങ്ക് ഉള്ളതായി തോന്നാറുണ്ട്.

എന്റെ തലമുറയിൽപ്പെട്ടവരുടെ കളികളിൽ പലതും ജീവിതവുമായി പൊരുത്തപ്പെട്ടതായിരുന്നു.ചിരട്ടകൾ കൊണ്ട് ത്രാസ്സ് ഉണ്ടാക്കുന്നതും പപ്പായ തണ്ടു കൊണ്ട് "സ്ട്രോ" ആക്കി കുടിക്കുന്നതും മറ്റും പിന്നീട് ഞാൻ എന്റെ കുട്ടികൾക്ക് കാണിച്ചു കൊടുത്ത് അവരുടെയെല്ലാം ആരാധനാപാത്രമായിട്ടുള്ളതാണ്.എന്റെ കുട്ടികൾ "സൂപ്പർമാൻ -ന്റെ പാവയെ കൈയ്യിൽ പിടിച്ച് ജനാലിൽ നിന്ന് കട്ടിലിലേക്ക് ചാടുകയും കുത്തിമറിയുന്നതും കണ്ടിട്ടുണ്ട്.പിന്നീട് അവരും കമ്പ്യൂട്ടറിലേക്കും വീഡിയോ ഗെയിംസ് -കളിലേക്കും തിരിഞ്ഞു. അവരുടെ അഭിപ്രായത്തിൽ ആ കളികൾക്കും  ബുദ്ധിയും അതിയായ ഏകാഗ്രത വേണമെന്നാണ്.


"മൊബൈൽ ലേ ലോ ..."മൊബൈൽ ലേ ലോ"

വൈകുന്നേരം  ജനലുകൾ അടച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ വിളി ഞാൻ പിന്നെയും കണ്ടത്.ജോലി നിറുത്തി ശ്രദ്ധിച്ചപ്പോള്‍, താഴെ മരത്തിന്റെ അടിയിൽ നിൽക്കുന്ന രണ്ടു കുട്ടികളിൽ ഒരാളിൽ നിന്നുമാണ് വിളി വരുന്നത്.കുട്ടികളായതു കൊണ്ട് വീട്ടിലിരിക്കുന്ന ഏതാനും മിഠായികളുമായി ഞാൻ അവരുടെ അടുത്ത് ചെന്നു.3-4 വയസ്സുള്ള ആണ്‍കുട്ടി എന്നെ ക്കണ്ടതും മരത്തിന്റെ പുറകിൽ ഒളിച്ചു.വല്ല 2 വയസ്സ് മൂപ്പുള്ള ചേച്ചിക്കുട്ടി എന്നെക്കണ്ട് നിന്നു. മിഠായികൾ, കൊടുത്തപ്പോൾ അതിൽ രണ്ടെണ്ണം അനിയന് കൊടുത്ത് ബാക്കിയുള്ളതെല്ലാം കൊണ്ട് അവൾ ഓടി .....അടുത്ത വീട്ടിൽ ചില പുതുക്കിപ്പണികൾ നടക്കുന്നുണ്ട്. ആ ജോലിക്കാരുടെ മക്കളായിരിക്കാം.
തിരിച്ച് വീടിന്‍റെ ബാല്‍ക്കണിയില്‍ എത്തിയപ്പോള്‍, കുട്ടികളുടെ മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് വീട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്.എന്നെ കണ്ടപ്പോൾ അച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു,"അവൻ വലുതാവുമ്പോ മൊബൈൽ കട തുടങ്ങുമെന്നാ പറയുന്നത്, അവന്റെ ഇപ്പോഴത്തെ കടയിലെ  മൊബൈൽ ശേഖരങ്ങളായ പലതരം കല്ലുകളും ട്ടൈൽസ്സുകളും കാണിച്ചു തന്നു.ഏത് ഫോണ്‍ കിട്ടിയാലും അവന്‍ ഉപയോഗിക്കാനറിയാം........ഏതൊരച്ഛനെയുംപോലെ മകന്‍റെ കഴിവുകളെക്കുറിച്ച് വാചാലനായി......അമ്മ തയ്യാറായി വന്നപ്പോള്‍ അവന്‍ അമ്മയുടെ ഒക്കത്ത് ഇരുന്ന്‍ എന്നെ നോക്കി ചിരിച്ചു.

ജീവിതചുറ്റുപാടുകളില്‍ നിന്നും അവന്‍ മനസ്സിലാക്കി എടുത്ത "വൈറ്റ് കോളര്‍ ജോലി " ആയിരിക്കാം "മൊബൈല്‍ കട! അവന്‍ ഇപ്പോഴേ  അതിനുള്ള തയ്യാറെടുപ്പിലാണ്... "മൊബൈൽ ലേ ലോ ..."മൊബൈൽ ലേ ലോ "




In Metro Manorama a man by name Sri.v.c.George had been complaining abt his neighbours barking dog.He approached even the govt.secy to stop this menace.My reply was to explain how I handled a similar situation  :-

ശ്രീ. വി.സി.ജോർജിന്റെ "പട്ടിയെ ആര് വയലന്റെ മോഡിലാക്കും എന്ന കുറിപ്പ് കണ്ട് എനിക്കുണ്ടായ സമാനമായ ഒരു അനുഭവം പങ്ക് വെയ്ക്കുന്നതാണ് ഈ കുറിപ്പ്.
ഞാനും എന്റെ കുടുംബവും താമസിക്കുന്ന തിരുവനന്തപുരത്തിലുള്ള ഫ്ലാറ്റിന്റെ അയൽക്കാരാനായി എത്തിയത് ആക്രിക്കച്ചവടം നടത്തുന്നവരായിരുന്നു. സാധാരണയായി ഡോക്ടർ മാരും കംസ്റ്റമസ്സ് ഉദ്യോഗസ്ഥരാണ് അവിടെ വാടകയ്ക്കായി താമസിക്കാൻ വരാറുള്ളത്.എന്തായാലും പുതിയ താമസക്കാരുടെ വരവോടെ ഫ്ലാറ്റിനു ചുറ്റുമുള്ള പറമ്പിൽ പഴയ ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കൂളർ ......അങ്ങനെ പലതരം ആക്രി സാധനങ്ങൾ കൊണ്ട് നിറഞ്ഞു.ആദ്യത്തെ രണ്ടാഴ്ചക്ക് യാതൊരുവിധ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു.എന്നാൽ പിന്നിട് ആക്രി സാധനങ്ങൾ നിരത്തി വെച്ച് വലിയ ശബ്ദത്തിൽ പൊളിച്ചെടുക്കാൻ തുടങ്ങി. തുടര്‍ന്നുള്ള ദിവസങ്ങളിൽ രാവും പകലും എന്നില്ലാതെ വലിയ ശബ്ദകോലാഹലമായി.ശാന്തജീവിതം നയിച്ചിരുന്ന ഞങ്ങളുടെ എല്ലാ സ്വസ്ഥയും തകർക്കുന്ന ശബ്ദമലീനകരണം നടത്തി പോന്നു.
.രണ്ടു മൂന്നു പ്രാവശ്യം വീട്ടുടമസ്ഥനോടു പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. ഒരു പക്ഷേ വാടക വരവിലുള്ള വ്യത്യാസമായിരിക്കാം, ആർക്കാണോ ബുദ്ധിമുട്ടാണോ അവർക്ക് വീട് മാറാം എന്ന നിലപാടിലായിരുന്നു വീട്ടുടമസ്ഥൻ. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഫ്ലാറ്റ് ഉപേക്ഷിച്ചു പോകാനും മനസ്സു വന്നില്ല.
നമ്മൾ തീരെ നിസ്സാരായി കരുതുന്ന "ആക്രിക്കച്ചവടക്കാരുടെ ജീവിതനിലവാരം നമ്മളെക്കാൾ ഉയർന്നതും അവരുടെ വരുമാനം വളരെ ഉയർന്നതാണെന്നും ആ കുറഞ്ഞ ദിവസങ്ങളിൽ നിന്നും മനസ്സിലായിരുന്നു.തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ വന്ന് അധ്വാനിക്കുന്ന അവരോട് എനിക്ക് അസൂയ ആണെന്നായിരുന്നു എന്റെ ഭർത്താവിന്റെ നിലപാട്
കൂലംകഷമായി ചിന്തിച്ച് ഞാനും എന്‍റെ മകനും കൂടി ഒരു പ്ലാനിട്ടു.താഴത്തെ നിലയിൽ താമസിക്കുന്ന ആക്രിക്കച്ചവടക്കാർ ശബ്ദ മലിനീകരണം തുടങ്ങുമ്പോൾ അതിനേക്കാൾ ഉച്ചത്തിൽ ആദ്യത്തെ നിലയിൽ താമസിക്കുന്ന ഞങ്ങൾ ഉപയോഗ്യശൂനമായ ഒരു മെറ്റൽ സ്റ്റൂളിൽ ചുറ്റിക കൊണ്ടടിക്കാൻ തുടങ്ങി. അവർ 2 പ്രാവശ്യം കൊട്ടുമ്പോൾ ഞങ്ങൾ 4 പ്രാവശ്യം ആയിരിക്കും കൊട്ടുക.അങ്ങനെ ഒരു ദിവസം കടന്നു. രാത്രി 12 മണിക്ക് അലാറം വെച്ച് ഉണർന്ന് അവരൊക്കെ ഗാഡനിദ്രയിലായിരിക്കുന്ന സമയത്ത് ചുറ്റിക കൊണ്ട് തറയിൽ ചെറുതായി കൊട്ടി അവരുടെ ഉറക്കം കെടുത്തി.അടുത്ത 2 ദിവസം കൂടി ഈ കലാപരിപാടികൾ തുടർന്നു.അതോടെ മറ്റു ഫ്ലാറ്റിൽ താമസിക്കുന്നവരും കൂടി പരാതിപ്പെടാൻ തുടങ്ങി.ഒരു മാസത്തിനുള്ളിൽ അവർ ശബ്ദമലിനീകരണ പരിപാടി നിറുത്തി.
ശ്രീ. വി. സി. ജോർജ്ജിനോട് പറയാനുള്ളത്, ഈ ചെറിയ കാര്യങ്ങൾക്ക് പോലീസിനെയും ആഭ്യന്തരസെക്രട്ടറിയേയും ബുദ്ധിമുട്ടിക്കരുതെന്നാണ്.തിരുവനന്തപുരത്ത് യഥേഷ്ടം സുലഭമായ തെരുവ് നായ്ക്കളെ ചങ്ങലയിൽ കെട്ടി നിങ്ങളുടെ വീടിനു മുൻപിൽ കെട്ടിയിടുക.രാപ്പകൾ അവ കുരയോട് കുരയായിരിക്കും.കുരോ ..കുരോ ...കുരോ .... അതോടെ അയൽവക്കത്തെ വീടുകളിലെ പട്ടികളും കുര തുടങ്ങും കുരോ ..കുരോ ...കുരോ .... ഈ കലാപരിപാടി അരങ്ങേറുന്നതോടെ നായ ശല്യം തീരും.2 ദിവസം ജനലും വാതിലും അടച്ച് ടി. വി ഉച്ചത്തിൽ വെച്ച് വീട്ടിലിരുന്നാൽ മാത്രം മതിയാകും."ഉരുളയ്ക്കുപ്പേരി അല്ലെങ്കിൽ തെറിക്കുത്തരം മുറിപ്പന്തൽ "- ഇതേ ഇക്കൂട്ടരോട് നടക്കൂ. 2 ദിവസം 3 തെരുവ് നായ്ക്കളെ സംരക്ഷിച്ചതിനുള്ള പുരസ്ക്കാരം പട്ടി സ്നേഹികൾ ചിലപ്പോൾ താങ്കൾക്ക് നൽകിയേക്കും !!!

മേരി ജോസി മലയില്‍

10/21/15

ഞാനും ന്യൂ ജി ആയോ?

ഒരു മാസത്തെ പലരുടേയും  തയ്യാറെടുപ്പിന്റെ  ഭാഗമായിട്ടുള്ള  യാത്രയാണിത്. അതിൽ പതിവ് പോലെ പിന്തിരപ്പന്മാരും പുരോഗമനചിന്താഗതിയുള്ളവരും ഉണ്ടായിരുന്നു എല്ലാവരും "ഹോബി " എന്ന കുടക്കീഴിൽ കൂടിയപ്പോൾ, എനിക്ക് വീണു കിട്ടിയത്  300 കി.മി ദൂരത്തേക്ക് മോട്ടോർ ബൈക്കിന്‍റെ  പിന്നിൽ  ഇരുന്നൊരു സവാരി  അതും ഇപ്പോഴത്തെ സൂപ്പർ ബൈക്കുകൾ എന്നറിയപ്പെടുന്ന  "Triumph" ലാണ്  ഈ സാഹസിക യാത്ര. കഴിഞ്ഞ പതിനഞ്ചു വർഷമായിട്ട് യാതൊരുവിധ ഇരുചക്ര വാഹനങ്ങളിലും യാത്ര ചെയ്യാത്ത ഞാനാണ്, ഇങ്ങനെയൊരു സവാരിക്ക് മുതിരുന്നത്. മനസ്സിൽ പേടി ഇല്ലാതില്ല എന്നാലും .......

സൂപ്പർ ബൈക്ക് എന്ന പദവിയിൽപ്പെട്ടതുകൊണ്ടായിരിക്കാം വേഗതയുടെ കാര്യത്തിലും ആ പേരിന് സമാനതയിലാക്കാനുള്ള തന്ത്രപ്പാടിലാണ് ഓടിക്കുന്നവരും.അതുകൊണ്ട് മുൻകരുതൽ എടുക്കേണ്ടത് തലക്ക് മാത്രമല്ല പകരം ശരീരത്തിന്റെ ഒരോ എല്ലുകളേയും സംരക്ഷിക്കാനുള്ള കവചങ്ങൾ വേണ്ടിയിരിക്കുന്നു. കാൽമുട്ടുകൾ കൈമുട്ടുകൾ തോളെല്ലുകൾ  .... എല്ലായിടത്തും രക്ഷാകവചങ്ങളോട് കൂടെയുള്ള ജാക്കറ്റ് ഗ്ലൗസ്സ്, ഹെൽമെറ്റ്‌, ബൂട്ട്സ്സ് പോലത്തെ ഷൂസ്, എല്ലാം കൂടെ ധരിച്ച് കണ്ണാടിയിൽ നോക്കിയപ്പോൾ, എനിക്ക് എന്നെ തന്നെ മനസ്സിലാവാത്ത രൂപം.ഏന്തോ "Iron Man/ Woman യിലെ കഥാപാത്രം പോലെയുണ്ട്!

12 ബൈക്കുകളുടെ ഒരു സംഘം ആയിട്ടാണ് യാത്ര.ഞാനടയ്ക്കം 4 പെണ്ണുങ്ങളുണ്ട്. "ഏതൊരു പുരുഷജീവിതവിജയത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടെന്നാണ് ചൊല്ല്- അതിനുള്ള മാതൃകൾ ഞങ്ങളാണ് എന്ന മട്ടിൽ പുറകിലത്തെ സീറ്റിൽ ഇരിക്കാൻ തയ്യാറായി നിന്നു. യാത്രയ്ക്കായി ഓരോത്തരുടേയും  രക്ഷാകവചങ്ങളിലും "ബ്രാൻഡ്" കളുടെ അതിപ്രസരം ആയിരുന്നു. ARAI or SHOEI യുടെ ഹെൽമെറ്റിന് ഏകദേശം 2 ലക്ഷം രൂപ വിലയുണ്ടെന്നാണ് പറയുന്നത് അങ്ങനെ തലമുതൽ ഷൂസ് വരെ പലതരം ഉല്പന്നനാമങ്ങളുടെ പ്രദര്‍ശനമാണ്. ഇങ്ങനേയും മറ്റുള്ളവരുടെ അഭിപ്രായം നേടാം എന്ന്‍ തോന്നി. എന്തായാലും യാത്രയ്ക്കാൻ വന്ന കുട്ടികൾ എന്റെ നേരെ കണ്ണുരുട്ടി, "അമ്മയുടെ ഒരു പിശുക്ക് എന്ന മട്ടിൽ ! അല്ലെങ്കിലും എതെങ്കിലും അപകടം പറ്റുമ്പോൾ ഈ "ബ്രാൻഡുകൾക്ക് പ്രാധാന്യമുണ്ടോ   ?  അതുകൊണ്ട് ഞാനതിന് വലിയ പ്രാധാന്യം കൊടുത്തില്ല കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ പറഞ്ഞ സമയം പാലിക്കാത്തതു കൊണ്ട്, തീരുമാനിച്ച സമയത്ത്  യാത്ര തുടങ്ങാൻ സാധിച്ചില്ല. ടീം ആയി പ്രവർത്തിക്കുന്നതിന്റെ ദോഷവശം എന്നുപറയാം. 

ഏകദേശം ഒരു മണിക്കൂര്‍ വൈകിയാണ് എത്തിയത്. എല്ലാവര്‍ക്കും എന്തിനും ഏന്തിനും ന്യായീകരണങ്ങള്‍ ഉള്ളതുപോലെ അദ്ദേഹത്തിനും വരാന്‍ താമസിച്ചതിനുള്ള കാരണങ്ങള്‍ ഉണ്ടായിരുന്നു.
അദ്ദേഹത്തിന്റെ വരവോടെ എല്ലാവരും യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.മിക്കവരുടെയും ഹെല്‍മെറ്റ്‌-യില്‍ ഓടിക്കുന്നതിന്റെ ഇടയില്‍  ഫോണില്‍ക്കൂടിവര്‍ത്തമാനം പറയുന്നതിന്നായി  മൈക്കും സ്പീക്കറും ഘടിപ്പിച്ചിട്ടുണ്ട്.ബ്ലൂറ്റൂത്ത് വഴി ആശയസംക്രമണം നടത്തുക  എന്നാണറിഞ്ഞത്. ചിലർ പുറകിൽ ഇരിക്കുന്നവരോട് മാത്രം  വർത്തമാനമോ നിർദ്ദേശങ്ങളോ കൊടുക്കാനായിട്ട് ഉപയോഗിക്കുന്നു.വീട്ടിൽ തന്നെ സംസാരം കമ്മി ആയ ഞങ്ങൾക്ക് അതിന്റെ  ആവശ്യമുള്ളതായി തോന്നിയില്ല. ചിലർ,പോകുന്ന വഴി "ഷൂട്ട് ചെയ്യാനായി ചെറിയ ക്യാമറയും ഹെൽമെറ്റിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഓടിക്കുമ്പോൾ  കാറ്റിനെ   പ്രതിരോധിക്കാനായി ഒരു ഗ്ലാസ്സ് ഷീറ്റ് ഹാൻഡിൽ ബാർ- ന്റെ അവിടെ ഘടിപ്പിക്കുന്നുണ്ട്. ഈ നാളുകളിൽ  യാത്രകൾക്കായി ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണല്ലോ "GPS !.... അങ്ങനെ എല്ലാവിധ സജ്ജീകരണങ്ങളോടു കൂടി യുള്ള സവാരി ആണ്. ഇതൊക്കെ എനിക്ക് പുതിയ കാഴ്ചകൾ ആയതിനാൽ, പുതിയതായി ഒരു സ്കൂളിൽ ചേർന്ന കുട്ടിയെപ്പോലെ എല്ലാം കണ്ടും മനസ്സിലാക്കിയും ഞാൻ നിന്നു!

പ്രധാനമായിട്ടും പന്തയങ്ങളിൽ ഓടിക്കുന്ന "daytonas", കുണ്ടും കുഴികളിൽ കൂടി അല്ലെങ്കിൽ റോഡിൽ നിന്ന് മാറി ഓടിക്കാൻ പറ്റുന്ന  tigers  & cruisers .....വിഭാഗങ്ങളിൽ പ്പെട്ടവയാണ് ഉണ്ടായിരുന്നത്. വഴികാട്ടി, ഞങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും കൂട്ടത്തിൽ, ഒരിക്കലും അയാളെ "ഓവർടേക്ക്' ചെയ്യരുത് എന്ന നിബന്ധനയും ഉണ്ടായിരുന്നു. ഏറ്റവും പുറകിലും അതുപോലെ പൊതുവായി ട്രാഫിക്ക് നിയന്ത്രിക്കുന്നതിനും പ്രത്യേകിച്ച പ്രധാന കവലയിലും  മറ്റും  ആരായിരിക്കണം എന്നൊക്കെ നിശ്ചയിച്ചതിനു ശേഷം യാത്ര തുടർന്നു.
പുറകിലത്തെ സീറ്റിലിരുന്നുള്ള യാത്ര, .എന്തോ വശങ്ങളിൽ കൂടിയുള്ള കാഴ്ചയേക്കാളും മുന്നിലൂടെ നീണ്ടു നിവർന്ന് കിടക്കുന്ന റോഡ്‌ കാണുന്നതാണിക്കിഷ്ടം  അതുകൊണ്ട് തന്നെ ഒരു കണ്ണിൽ കൂടെ മുൻവശത്തെ ദൃശ്യങ്ങള്‍  കാണുന്ന രീതിയിലാണ്എന്റെ ഇരുപ്പ് .വീട്ടിൽ ആരെങ്കിലും "കാളിംഗ് ബെൽ" അടിക്കുമ്പോൾ ആരാണ് വന്നിരിക്കുന്നതെന്നറിയാൻ  വാതിലിനടുത്തുള്ള ജനലിൽ കൂടിയുള്ള നോട്ടമാണ് എനിക്കോർമ്മ വന്നത്.

കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് പായുന്ന ഒരു കൂട്ടം മോട്ടോർ സൈക്കിളുകാരുടെ  യാത്ര കണ്ട് പലരും വീഡിയോ / ഫോട്ടോ എടുക്കുന്നു.രാവിലെ ആയതുകൊണ്ട് സ്കൂളിൽ പോകാൻ നില്ക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കന്മാരായിരുന്നു റോഡിലധികവും. പലരും കാണാത്തവരെ വിളിച്ച് കാണിച്ചു കൊടുക്കുന്നു എല്ലാവരുടെ മുഖത്തും അതിശയം ! അവരോടെല്ലാം "റ്റാറ്റ " കാണിച്ചു കൊണ്ട് ഞാൻ ഒരു "optimistic(ശുഭാപ്‌തിവിശ്വാസക്കാരായ) ആണെന്ന് സ്വയം ബോധ്യപ്പെടുത്തുക ആയിരുന്നു. ഇങ്ങനെയൊരു അവസരം വരുന്നുണ്ടെന്നറിഞ്ഞപ്പോൾ തന്നെ, ബൈക്ക് അപകടത്തില്‍ മരിച്ച ബന്ധുക്കളുടെയും സുഹൃത്തുക്കളെയും കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ ഒരു "pessimist(അശുഭാപ്‌തി വിശ്വാസമുള്ള) എന്നായിരുന്നു  വീട്ടുകാരുടെ എല്ലാം അഭിപ്രായം. എങ്കിലും ചില വാഹനങ്ങളുടെ നീട്ടിയുള്ള ഹോണുകൾ കേൾക്കുമ്പോഴും അതുപോലെ തന്നെ ചില ഇരുചക്ര വാഹനക്കാർ ഞങ്ങളോടൊപ്പം പന്തയം നടത്തുമ്പോഴും എന്നിലെ "pessimist" തലപൊക്കാതെ ഇരുന്നില്ല.രണ്ടു കൈകൊണ്ടും ഓടിക്കുന്ന ആളെ പിടിച്ചാണ് ഇരിക്കുന്നത്, എന്റെ മനസ്സിന്റെ ആകുലതയുടെ അളവിനെക്കുറിച്ച് ആ വിരലുകളിൽ നിന്ന് മനസ്സിലാക്കാമെന്നാണ്, ഓടിക്കുന്ന ആളിന്റെ അഭിപ്രായം !

നഗരത്തിലെ പ്രധാനവീഥീകളില്‍ നിന്ന്‍ തിരക്ക് കുറഞ്ഞ വഴികളിലെത്തിയതോടെ പലരും എടുത്ത തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളുംകാറ്റില്‍ പറപ്പിച്ചു കൊണ്ടായിരുന്നു ഓടിച്ചിരുന്നത്.സിഗ്നല്ലിന്റെ അവിടെ സഹയാത്രികരെ  കണ്ടാലായി എന്നു മാത്രം.പലരും സ്കൂളില്‍ കൂട്ടമണി കേള്‍ക്കുമ്പോള്‍ ഇറങ്ങി ഓടുന്നത് പോലെയുണ്ട്.പലരും 150/160 ഓടിച്ചെത്തുന്ന സന്തോഷത്തിലായിരുന്നു.കൂട്ടത്തിൽ രണ്ടുപേർക്ക് വഴിത്തെറ്റി എന്നുള്ളതാണ്ആ പോക്കിന്റെ പരിണിതഫലം.

ഏകദേശം 3 മണിയോടെ ലക്ഷ്യസ്ഥലത്ത് എത്തി. വലിയൊരു വീരസാഹസിക പ്രവൃത്തി ചെയ്ത പ്രതീതി ആയിരുന്നു ഞങ്ങളിൽ ഒരോത്തരിലും.ആ സാഹസകൃത്യത്തേക്കാളും അവരിൽ ഓരോത്തരുടെയും അഭിരുചിയും അത് നടപ്പിലാക്കാനുള്ള അവരുടെ തീക്ഷണമായ താല്പര്യത്തേയുംഅഭിനന്ദിക്കാതെ വയ്യ. ആദ്യമായി ജോലിയിൽ പ്രവേശിച്ചതിനു ശേഷം കിട്ടിയ സമ്പാദ്യം കൊണ്ട്  മേടിച്ചവർ മുതൽ ജോലിയിൽ നിന്ന് വിരമിച്ചതിനുശേഷം വാഹനം സ്വന്തമാക്കിയവർ വരെ സംഘത്തിലുണ്ട്. അവരുടെയൊക്കെ ആ സ്വപ്നം സാക്ഷാല്‍കരിച്ചപ്പോള്‍, പ്രായമല്ല സ്വപ്നങ്ങളും അത് നടപ്പിലാക്കുമ്പോഴുള്ള സന്തോഷമാണ്   മനുഷ്യന് യൌവനം സമ്മാനിക്കുന്നത് എന്ന് പറയുന്നത് എത്ര ശരിയാണെന്ന് തോന്നിപ്പോയി. അങ്ങനെ ഞാനൊക്കെ "ന്യൂജി "(new generation) ആയോ എന്തോ ?


9/16/15

ഗൈഡ്

16-ആം  നൂറ്റാണ്ടിലെ  1569, മുഗൾ ചക്രവർത്തിയായ അക്ബർ ഉണ്ടാക്കിയതാണ്. അന്ന് അദ്ദേഹത്തിന് 26 വയസ്സേയുള്ളൂ , എന്തിനാണ് ഉണ്ടാക്കിയതെന്ന് വെച്ചാൽ ............ ചരിത്രകഥയിൽ തുടങ്ങി, നമ്മൾ അത് മുഴുകി വരുമ്പോഴേക്കും , മലയാള സീരിയൽ പോലെ സസ്പെൻസ്സിൽ നിറുത്തും  പിന്നീട് അവരുടെ റേറ്റിനെ കുറിച്ചായിരിക്കും പറയുക.  ഏതൊരു സ്മാരകക്കെട്ടിടം  സന്ദർശിക്കുമ്പോഴും       കാണുന്ന ചില രംഗങ്ങളാണിത്. പിന്നീടങ്ങോട്ട് കാണുന്ന   ഏതൊരു തദ്ദേശനിവാസി ചെറുപ്പക്കാർക്കെല്ലാം പറയാനുള്ളത് ഇങ്ങനത്തെ ചില കാര്യങ്ങളായിരിക്കും. കഥയും റേറ്റും  തമ്മിലുള്ള ബന്ധം മനസ്സിലാക്കി വരുമ്പോഴാണ്, അയാൾ ഒരു ഗൈഡ് ആണെന്ന് നമ്മുക്ക് മനസ്സിലാവുക.

 ചിലർ സ്മാരകത്തിനെക്കുറിച്ചുള്ള  പാണ്ഡിത്യം പറഞ്ഞായിരിക്കും അവർ നമ്മളെ ആകർഷിക്കുക. അല്ലെങ്കിൽ സർക്കാരിന്റെ അംഗീകാരത്തോടു കൂടിയുള്ളവരാണ് എന്ന്  പറഞ്ഞ് ഫോട്ടോയുള്ള കാർഡ്  കാണിക്കും. അതുകൊണ്ടുള്ള ഗുണങ്ങളെപ്പറ്റിയും വിവരിക്കുന്നുണ്ടാവും  നമ്മളിൽ  നിന്ന് അനുകൂലമായ ഒരു മറുപടി കിട്ടാതെ ആകുമ്പോൾ സ്വന്തം ജീവിതപ്രാരാബന്ധങ്ങളെ കുറിച്ചായിരിക്കും പറയുക  അപ്പോഴേക്കും പ്രതിഫലത്തിന്റെ കാര്യത്തിലും ഗണ്യമായ വ്യത്യാസം ഉണ്ടാകും.നമ്മൾ പ്രവേശകവാടത്തിന്റെ അടുത്ത്  എത്തുമ്പോഴേക്കും  ഏകദേശം  പത്ത് -പതിനഞ്ച് ആളുകളായിരിക്കും, "ഗൈഡ്" എന്ന പേരിൽ നമ്മൾക്ക് ചുറ്റും എത്തുക.

എന്തു ചെയ്യണമെന്നറിയാതെ നമ്മളും പ്രതീക്ഷയോടെ നമ്മളെ നോക്കിനിൽക്കുന്ന ഒരു പറ്റം ചെറുപ്പക്കാരും. നമ്മളോട് വർത്തമാനം പറയുമ്പോഴും അവരുടെ കണ്ണുകൾ പുതിയ ഇടപാടുകാരെ തപ്പുന്നത് കാണാം.അവരുടെ മുഖത്ത് നോക്കി "No" പറയാനൊരു വിഷമം. ഒരു മുടന്തന്‍ ന്യായം എന്ന മട്ടിൽ പറയാനുള്ളത് " ഞങ്ങൾക്ക്  ഹിന്ദി അറിഞ്ഞുകൂടാ  ഇംഗ്ലീഷിൽ വിവരിച്ചു തരണം. ചിലർ " ഗുഡ്മോണിംഗ് / വെൽക്കം ....എന്നീ വാക്കുകളിൽ തുടങ്ങുമെങ്കിലും പിന്നിട് കൂടുതല്‍ പറയാന്‍ കഴിയാതെ തിരിച്ച് ഹിന്ദിയിൽ തന്നെ എത്തും. അവരുടെ ഭാഷയില്‍ ഞങ്ങള്‍ - മദിരാശികൾ ആയതിനാൽ, പറയുന്നതിൽ കാര്യമുണ്ടെന്ന്  എല്ലാ ഗൈഡുമാർക്കും തോന്നികാണും. അങ്ങനെയാണ്  അവരുടെ ഒരു കൂട്ടുകാരനെ കൂട്ടി കൊണ്ട് വന്നത്.

കൂട്ടുകാരൻ ഞങ്ങളെയൊക്കെ ആശ്ചര്യഭരിതനാക്കികൊണ്ട്-   ഇംഗ്ലീഷ്, ഏത് രാജ്യത്തിന്റെ, അമേരിക്ക,ആസ്ട്രേലിയ, ലണ്ടൻ .........ഉച്ചാരണത്തിലാണ് വിവരിക്കേണ്ടത് എന്ന ചോദ്യത്തിലാണ്. വെറും നാട്യം എന്നാണ് മനസ്സിൽ കരുതിയതെങ്കിലും ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ഉച്ചാരണ രീതിയിലുള്ള വ്യത്യാസം കാണിച്ചു തന്നു.ഇംഗ്ലീഷിൽ വിവരിച്ചാൽ മതിയോ അതോ മറ്റ് ഏതെങ്കിലും വിദേശഭാഷയിൽ വിവരിക്കണോ എന്നതായിരുന്നു അടുത്ത ചോദ്യം !
ഞങ്ങളുടെ സംഘത്തിലെ ഒരു കുട്ടി ഫ്രഞ്ച്, മൂന്നാം ഭാഷയായിട്ട്  സ്കൂളിൽ പഠിക്കുന്നത്.അതുകൊണ്ട് ഫ്രഞ്ചിലും വിവരിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടു.അതോടെ ഇംഗ്ലീഷിൽ ഞങ്ങളോടും ഫ്രഞ്ചിൽ അവനോടുമായിട്ടായിരുന്നു വിവരണം.രണ്ടു ഭാഷയും വളരെ അനായാസമായി കൈകാര്യം ചെയ്യുന്നത് കാണാൻ കൌതുകം തോന്നി.അവനോട് ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ഭാരതത്തിൽ നിൽക്കുമ്പോൾ എങ്ങനെ ആ ഭാഷയിൽ മറുപടി പറയും എന്ന  ചിന്താകുഴപ്പത്തിലാണ് അവൻ ! അവന് അതേ രീതിയിൽ മറുപടി പറയാൻ അറിഞ്ഞുകൂടാ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ...

ഗൈഡ്, പിന്നീടങ്ങോട്ടുള്ള സമയവും ഫ്രഞ്ചിൽ മാത്രമല്ല മറ്റു ഭാഷകളിലുള്ള നൈപുണ്യം കാണിച്ചു തരുകയായിരുന്നു. അവിടെ വന്നിട്ടുള്ള 2 ജർമ്മൻ വിദേശികളോട് ആ ഭാഷയിൽ സംസാരിച്ച് ഞങ്ങളെ  അതിശയിപ്പിച്ചു.വേറെയും 5-6 ഭാഷകൾ അറിയാമെന്നാണ് പറഞ്ഞത്.

സ്വാഭാവികമായും അവന്റെ കഴിവിൽ മതിപ്പ് തോന്നിയ ഞങ്ങൾ, ഇത്രയും ഭാഷകളിൽ  എങ്ങനെ പ്രവീണനായി എന്ന ചോദ്യത്തിന്, ഇവിടെ വരുന്ന വിനോദസഞ്ചാരികളുടെ അടുത്ത് നിന്ന് പഠിച്ചതാണ് കൂട്ടത്തിൽ ഒരു സ്വാകാര്യം പോലെ പറഞ്ഞു " എന്റെ വിദ്യാഭ്യാസം എന്ന് പറഞ്ഞാൽ "Thumbs Up"  കാണിച്ചു തന്നു.ആകെ കണ്ണും തള്ളി വായും തുറന്ന നിൽക്കുന്ന ഞങ്ങളോട് അവൻ തന്നെ വിവരിച്ചു തന്നു, എഴുതാനും വായിക്കാനൊന്നും അറിഞ്ഞുകൂടാ, ഒപ്പിനു പകരം തള്ളവിരൽ അടയാളമാണ് ഉപയോഗിക്കാറുള്ളത്!

എല്ലാം കേട്ട് ആശ്ചര്യഭരിതായി നില്ക്കുന്ന ഞങ്ങളോട് യാത്ര പറഞ്ഞ് അദ്ദേഹം അടുത്ത കസ്റ്റമറെ തപ്പി പോയി. ഒരു പക്ഷേ ആ സ്മാരകത്തേക്കാളും ഞങ്ങളെ കൂടുതൽ ആകർഷിച്ചത് അദ്ദേഹത്തിന്റെ ബഹുഭാഷാപാണ്‌ഡിത്യം ആണ്.

ഉത്തർപ്രദേശിലെ " ഫത്തേർപൂർസിക്രി  ഫോർട്ട് " സന്ദർശിച്ചപ്പോൾ ഉണ്ടായ ഒരു അനുഭവം ആണിത്. സാധാരണക്കാരായ മനുഷ്യരിൽ നിന്ന് നമ്മളെ അതിശയിപ്പിക്കുന്ന രീതിയിലുള്ള ആ കഴിവുകള്‍ പല അവസരങ്ങളിലെന്ന പോലെ ഒരു പ്രാവശ്യവും കൂടി തൊട്ടറിഞ്ഞ അവസരം !



8/21/15

ഓണസദ്യയും മാലാഖന്മാരും

ഓണം എന്ന് കേട്ടാൽ ആദ്യം ഓർമ്മയിലേക്ക് ഓടിയെത്തുക, വാഴയിലയിൽ വിളമ്പുന്ന  ഓണസദ്യയാണ്.കൂട്ടുകാരികളുടെ കൂടെയിരുന്ന് കഴിക്കുന്ന ആ സദ്യക്ക് പ്രത്യേക രുചി തന്നെ ആയിരുന്നു.ചില വീടുകളിൽ  താഴെ ചമ്രം പടിഞ്ഞിരുന്നു കഴിക്കണമെന്ന് നിർബന്ധമുണ്ട്. എൻറെ  ആ ഇരിപ്പും കഴിക്കുന്നതിലെ കഷ്ടപ്പാടും കാണുമ്പോൾ, പായസം ഗ്ലാസ്സിൽ കൊടുക്കുവാനുള്ള നിർദ്ദേശം ഉണ്ടാവാറുണ്ട്.ഒരുപക്ഷെ  മലയാളികൾ 4 ദിവസമായിരിക്കും ഓണസദ്യ ഉണ്ണുന്നത് എന്നാൽ ഞാനാണെങ്കിൽ അവധിക്കാലമായ പത്ത് ദിവസവും പിന്നെയുള്ള ശനി ഞായറും സദ്യയുണ്ണൽ പരിപാടിയിലായിരിക്കും.ഞാനൊരു ക്രിസ്ത്യാനിയും കൂട്ടുകാരെല്ലാം ഹിന്ദുക്കൾ ആയിരുന്നു എന്നത് കൊണ്ടു ഉണ്ടായ ഭാഗ്യമാണിത്.
എന്നാൽ  കല്യാണം കഴിഞ്ഞ് കേരളത്തിനോട് ഭാഗികമായി യാത്ര പറഞ്ഞ്, ജോലി സ്ഥലത്തോട്ട് ചേക്കേറിയപ്പോൾ, ഏറ്റവും കൂടുതൽ ദു:ഖിച്ചിട്ടുള്ളതും ഓണനാളുകളിലായിരുന്നു. ഏതോ ഫ്ലാറ്റിന്റെ മൂലയിലെ അടുക്കളയിൽ ഇരുന്ന്  പാചകപുസ്തകം നോക്കി ഓണസദ്യ ഒരുക്കിയപ്പോഴൊന്നും ആ അമ്മമാരുടെ കൈപ്പുണ്യമോ സ്നേഹമോ ഒന്നും എന്റെ വിഭവങ്ങളിൽ  കണ്ടില്ല. ഏതൊരു പ്രവാസി മലയാളികളെപ്പോലെ  ഗൃഹാതുരത്വമായ ഓർമ്മകളാൽ അറിയാതെ കണ്ണ് നനഞ്ഞു പോയിരുന്ന ദിവസങ്ങളായിരുന്നു.

നല്ലൊരു ദിവസമായിട്ട് കരയാനിരിക്കേണ്ട  എന്ന വീട്ടുകാരുടെ നിർദ്ദേശത്തിന്റെ ഭാഗമായിട്ടാണ്, തിരുവോണനാളിലെ സദ്യ ഏതെങ്കിലും ഓണസദ്യയൊരുക്കുന്ന  ഭക്ഷണശാലയിലേക്ക് മാറ്റിയത്.മലയാളികൾ ചെല്ലാത്ത നാട് ഇല്ലാത്തതു കൊണ്ടാവും ലോകത്ത് പല ഭക്ഷണശാലകളിലും "ഓണസദ്യയേയും വാണിജ്യവിഷയമാക്കാറുണ്ട്. എല്ലാ കറികളിലും കുറച്ച് തേങ്ങ ഇട്ടതു കൊണ്ട് മാത്രം കേരള രുചിയിലുള്ള സദ്യ ആകില്ല എന്ന്  മനസ്സിലാക്കി കൊടുക്കേണ്ട അവസരമായിരുന്നു അത്. എന്തോ, ആ സദ്യകളൊന്നും എന്റെ പ്രതീക്ഷകൾക്കൊപ്പം ആയിരുന്നില്ല. അവിടത്തെ മാനേജർ മുതൽ പാചകക്കാരെ വിളിച്ച് എന്റെ അതൃപ്തി അറിയിക്കേണ്ടതായി വന്നിട്ടുണ്ട്.  അവിടെ വന്നിട്ടുള്ള മറ്റുള്ളവരുടെയും വീട്ടുകാരുടേയും കണ്ണുരുട്ടൽ …….. ഫലം ...നിരാശ തന്നെ.

ഒരു സദ്യ ഉണ്ടാക്കുന്നതിനേക്കാൾ കീറാംമുട്ടിയായിട്ടാണ് കേരളതനിമയുള്ള ഓണസദ്യ ഒരുക്കുന്ന ഒരു സ്ഥലം കണ്ടുപിടിക്കുക..താൻ പാതി ഗൂഗിൾ പാതി എന്ന മട്ടിൽ കണ്ടുപിടിച്ച  ഈ സ്ഥലം ഇവിടത്തെ പേര്  കേട്ട  ആശുപത്രിയുടെ  പുറകിലായിട്ടായിരുന്നു.സാധാരണ കാണുന്നതിൽ നിന്ന് വ്യത്യസ്തമായി കടയുടെ ബോർഡ് തന്നെ വലിയ അക്ഷരത്തിൽ മലയാളത്തിൽ എഴുതിയതായിരുന്നു. ചുറ്റും കണ്ണോടിച്ചപ്പോൾ ആ കടയുടെ മാത്രമല്ല അവിടെയുള്ള മിക്ക  കടകളുടെയും പേരുകൾ മലയാളത്തിൽ തന്നെയായിരുന്നു.എന്നെ ശരിക്കും ആശ്ചര്യഭരിതമാക്കിയ പ്രദേശം. ആശുപത്രിയിലെ  നഴ്സുമാരിൽ വലിയൊരു ശതമാനമായ മലയാളികൾ താമസിക്കുന്നതാണവിടെ.എവിടെ നോക്കിയാലും മലയാളം പറയുന്ന ചേച്ചിന്മാരും & ചേട്ടന്മാരും.ശരിക്കും കേരളത്തിൽ ചെന്ന പ്രതീതി.അവിടെയുള്ള ഹിന്ദി ചേട്ടന്മാരും മലയാളം പറയുന്നുണ്ടോ എന്ന് സംശയം !

കേരളത്തിലെ ചായക്കട പോലെയുളള  സ്ഥലം. ആകെ 5-6 മേശകളും അതിന് ചുറ്റുമുള്ള കസേരകൾ, ഞങ്ങൾ ചെന്നപ്പോൾ ഏതാനും നഴ്സുന്മാരും അവരുടെ കൂട്ടുകാരും കൂടെ ഓണസദ്യ കഴിക്കാനുള്ള തയ്യാറെടുപ്പിലാണ്.കൂട്ടുകാർ സ്പൂണ്‍ വെച്ച് വാഴയിലയിൽ നിന്ന് പയറ്റാം എന്ന മട്ടിലാണ്..കറികളിൽ ഉണ്ടാവുന്ന എരിവിന്റെ കാര്യത്തിൽ വളരെ ഉൽകണ്ഠരായിരിപ്പുണ്ട്.അതിന്റെ മുന്നോടിയായി ഓരോത്തരും  ഒരു കുപ്പി  വെള്ളം  ആയിട്ടാണ് ഇരിക്കുന്നത്. നഴ്സുമാർ, ഹിന്ദിയിലും ഇംഗ്ലീഷിലുമായി  മാവേലി കഥയും  അത്തം ഇടുന്ന വിശേഷങ്ങളും കൂട്ടുകാരുമായി പങ്ക് വെക്കുന്നുണ്ട്. ഞങ്ങളുടെ വരവോട് കൂടി അവിടത്തെ മലയാളികളുടെ എണ്ണം കൂടി അതുകൊണ്ടായിരിക്കാം ഞങ്ങളുടെ കൂടെ നിർബന്ധത്തിന്റെ  ഭാഗമായി അവർ കൈകൊണ്ട് കഴിക്കാൻ തയ്യാറായി.എല്ലാവരും പരസ്പരം  പരിചയപ്പെട്ടും പഴയ ഓർമ്മകളെ തട്ടിയുണർത്തിയും ഗൃഹോചിതമായ ഒരന്തരീക്ഷം ഉണ്ടാക്കി എടുത്തു. ഓണത്തിനോടുള്ള ആവേശവും സന്തോഷവും തൊട്ടറിഞ്ഞ നിമിഷങ്ങൾ!. നഴ്സുമാർ, അവരുടെ ജോലിയോടൊപ്പം തന്നെ നമ്മുടെ സംസ്കാരത്തെയും ആഘോഷങ്ങളേയും കൂടെ കൊണ്ട് വന്നിരിക്കുന്നു!


അടുത്തുള്ള കടകളുടെ പേരും വിവരങ്ങളും മലയാളത്തിൽ തന്നെ. പലച്ചരക്കു കടയിൽ ആണെങ്കിൽ കപ്പ, നേന്ത്രപ്പഴം,വെളിച്ചെണ്ണ, മലയാളം മാഗസിനുകൾ .....കേരളത്തിന്റേതായ   എല്ലാ സാധനങ്ങളും ഉണ്ട്. കടയിൽ ഏത് ഭാഷയുടെ ഉപഭോക്താവ് വന്നാലും  മലയാളത്തിലാണ് മറുപടി.മലയാളം പ്രാദേശികഭാഷയാക്കാനുള്ള തയ്യാറെടുപ്പിലാണോ എന്നറിയില്ല.എന്തായാലും വന്നവർക്ക്  എല്ലാം മനസ്സിലാവുന്നുണ്ട് ...അതിനാണല്ലോ പ്രാധാന്യംഅതിനുപുറമേ നമ്മുടെയെല്ലാം പ്രത്യേക താൽപര്യമായ സ്വർണ്ണക്കടയേയും കണ്ടു . തവണകളായി പൈസ കൊടുത്ത് ആഭരണങ്ങൾ വാങ്ങിക്കാം എന്ന പ്രത്യേകതയോടെ. വൃത്തിയുടെ കാര്യത്തിൽ പുറകിലാണെങ്കിലും ആ കൊച്ചു കേരളത്തിൽ ചെന്നപ്പോൾ എനിക്ക് അതൊന്നും വലിയ പ്രശ്നമായി തോന്നിയില്ല.


ആശുപത്രിയുടെ പ്രധാനകവാടത്തിൻ മുന്നിൽ കൂടെ പോകുമ്പോൾ കൂട്ടം കൂട്ടമായി മലയാളികൾ പോകുന്നത് കണ്ടിട്ടുണ്ട്. ലോകത്തുള്ള ഏത് ആശുപത്രിയിൽ പോയാലും പ്രവചനാതീതമായ സഹായങ്ങളുമായി നമ്മുടെ കൂടെ ഉണ്ടാവുന്നത്  മലയാളി നഴ്സുമാരായിരിക്കും. എന്നാലും കഴിഞ്ഞ 5-6 വർഷമായിട്ട് പ്രവർത്തനാരംഭിച്ച  ഈ ആശുപത്രിയുടെ പുറകിൽ ഇങ്ങനെയൊരു "കോളനി ഉള്ള കാര്യം എനിക്ക് ഒരു  പുതിയ ഒരറിവ്‌  ആണെങ്കിലും ഇവിടത്തെ പല മലയാളികളും അവിടത്തെ കടകളിലെ നിത്യസന്ദർശകരാണ്. പിന്നിട് പലപ്പോഴും പല കേരളസാധനങ്ങൾക്കായി ആ കടകൾ സന്ദർശിക്കേണ്ടി വന്നിട്ടുണ്ട് ഒരു പ്രദേശത്തുള്ള  മലയാളികൾക്കായി ഔചിത്യപ്രവര്‍ത്തനങ്ങളും ഒരു പക്ഷെ അവരറിയാതെ  തന്നെ ചെയ്യുന്നു. …പ്രശംസാര്‍ഹമായ കാര്യം തന്നെ ! നമ്മുടെ മാലാഖകുട്ടികൾ ചെയ്തു തന്ന ഈ ഉപകാരത്തിന് നന്ദി പറഞ്ഞു കൊണ്ട് എല്ലാ മലയാളികൾക്കും എന്റെ ഓണാശംസകൾ !!!!